ഇന്ത്യൻ പ്രസിഡൻ്റിൻ്റെ വ്യാജ ഡിക്രിയുണ്ടാക്കിയ കേസിൽ പയ്യാമ്പലം സ്വദേശി റിമാൻഡിൽ
കണ്ണൂര്‍: ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ വ്യാജ വിധിയുടെ 'രേഖ ഉപയോഗിച്ചു കണ്ണൂര്‍ കോര്‍പറേഷനെയും സര്‍ക്കാരിനെയും കബളിപ്പിച്ചുവെന്ന കേസിലെ രണ്ടാംപ്രതിയെയും പൊലിസ് അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു.കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു കണ്ണുര്‍ സബ് ജയിലിലേക്ക് അയച്ചു.
കണ്ണൂര്‍ കോര്‍പറേഷനിലെ പയ്യാമ്പലത്തെ റാഹത്ത് മന്‍സിലില്‍ പി.പി ഉമ്മര്‍ കുട്ടിയെ(67)യാണ്‌യാണ് കണ്ണൂര്‍ ടൗണ്‍ ഹൗസ് സ്റ്റേഷന്‍ ഓഫിസര്‍ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റു ചെയ്തത്.നേരത്തെ കണ്ണുര്‍ കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയില് പൊലിസ് കേസെടുത്തതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്ന ഇയാള്‍ അവിടെ നിന്നും രണ്ടു മാസം - മുന്‍പ് തിരിച്ചുവന്നതിനു ശേഷം കര്‍ണാടകയിലേക്ക് പോവുകയും വീരാജ് പേട്ടയിലെ ഒരു റിസോര്‍ട്ടില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു.
കണ്ണൂര്‍ ടൗണ്‍ പൊലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരിയും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ മൂത്ത ജ്യേഷ്ഠന്‍ വി.പി. എം അഷ്റഫ് ഒരു മാസം മുന്‍പ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലിസിലും കേസുണ്ട്. മുന്നൂറോളം ആളുകളെ ഇയാള്‍ വ്യാജഡിക്രിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതായാണ് കേസ്. കണ്ണൂര്‍ പ്ലാസയിലെ വി.പി. എം അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു മാറ്റാതിരിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിധിയുണ്ടെന്നു കാണിച്ചാണ് അഷ്റഫും ഉമ്മര്‍കുട്ടിയും തട്ടിപ്പു നടത്താന്‍ ശ്രമിച്ചത്. കോര്‍പറേഷനെയും സര്‍ക്കാരിനെയും കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍രാഷ്ട്രപതിയുടെ ലെറ്റര്‍പാഡും സീലും വ്യാജമായി നിര്‍മിച്ചതാണെന്നു വ്യക്തമായത്.
ഈകേസില്‍ നേരത്തെ അറസ്റ്റിലായ വി.പി. എം അഷ്റഫ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി പൊലിസ് ചോദ്യം ചെയ്യും കണ്ണൂര്‍ നഗരത്തിലെ പ്‌ളാസയിലെ പിടിയിലായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം റോഡുവികസനത്തിന്റെ പേരില്‍ പൊളിച്ചുമാറ്റുന്നതിനെതിരെയാണ് ഇന്ത്യന്‍ പ്രസിഡന്റിന്റെ വ്യാജരേഖ ഇവരുണ്ടാക്കിയത്. ഇന്ത്യന്‍ പ്രസിഡന്റിന്റെ വ്യാജ ലെറ്റര്‍പാഡുണ്ടാക്കി ഓഫിസ് സീല്‍ പതിപ്പിച്ചാണ് വ്യാജ ഡി ക്രിയുണ്ടാക്കിയത് ഇതുകോര്‍പറേഷന്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുകയായിരുന്നു.എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ രേഖയില്‍ സംശയം തോന്നുകയും കണ്ണുര്‍ ടൗണ്‍ പൊലിസില്‍ പരാതിപ്പെടുകയുമായിരുന്നു.ഇതിനെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.