ഭൂപരിഷ്കരണം വിവാദമുണ്ടാക്കുന്നത് ചരിത്രമറിയാത്തവർ: സിപിഐക്കെതിരെ മുഖ്യമന്ത്രി
കണ്ണൂർ: ഭൂപരിഷ്കരണവാർഷിക പ്രസംഗത്തിൽ അച്ചുതമേനോന്റെ പേര് വിട്ടു കളഞ്ഞുവെന്ന ജനയുഗം പത്രത്തിന്റെയും സിപിഐയുടെയും വിമർശനങ്ങൾക്ക് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. താൻഭൂപരിഷ്കരണത്തിന്റെ അമ്പതാം വാർഷികത്തിൽ പ്രസംഗിച്ചപ്പോൾ ചിലരുടെ പേര് വിട്ടു കളഞ്ഞെന്നു പറഞ്ഞ് വിവാദമാക്കിയവർ ചരിത്രമറിയാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കണ്ണൂർ എകെജി നഗറിൽ കർഷക തൊഴിലാളി യൂനിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഹാസഖ്യത്തില്‍ വിള്ളല്‍ ശക്തം... രാജി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എ, മന്ത്രസ്ഥാനത്തില്‍ തമ്മിലടി!
ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിന്റെ അമ്പതാം വാർഷികാചരണ പ്രസംഗത്തിൽ തനിക്കെന്തോ മഹാപരാധം സംഭവിച്ചെന്ന നിലയിൽ ചിലർ പറയുന്നത് ചരിത്രത്തെക്കുറിച്ചു നിശ്‌ചയമില്ലാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തായിരുന്ന നമ്മുടെ നാട്, എങ്ങനെയാണ് നമുക്കെല്ലാം അഭിമാനിക്കാവുന്ന നാടായി മാറിയത്? ആ ചരിത്രം സാവകാശം വായിച്ചു മനസിലാക്കിയാൽ ഇത്തരമൊരാക്ഷേപം ഉന്നയിക്കാൻ കഴിയില്ല. ചിലരുടെ പേര് പരാമർശിക്കാതിരുന്നത് തന്റെ ഔചിത്യബോധം കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന റാലി കലക്ടറേറ്റ് മൈതാനിയിലെ എ കെ ജി നഗറിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക പരിപാടിയായിരുന്നു. എല്ലാവരും ഉള്ള ഇതുപോലൊരു പരിപാടിയിൽ എന്റെ പാർടിയുടെ പ്രശ്‌നം അവതരിപ്പിക്കേണ്ടതില്ലെന്നു കരുതി. ഭൂപരിഷ്‌കരണ നിയമവും അതിനു മുമ്പ് കാർഷകിബന്ധ നിയമവും പാസാക്കിയ സർക്കാരുകൾക്ക് നേതൃത്വം നൽകിയത് ഇഎംഎസാണ്. രണ്ടു സർക്കാരിലും റവന്യൂമന്ത്രി ഗൗരിയമ്മയായിരുന്നു. പ്രസംഗത്തിൽ ഈ പേരുകൾ കടന്നുവന്നു. അത് എന്റെ ഔചിത്യബോധം. കാരണം ഇപ്പോൾ ഇരിക്കുന്ന സ്ഥാനത്തിരിരുന്ന് മറ്റുള്ളവർക്ക് മുറിവേൽപ്പിക്കുന്ന തരത്തിൽ സംസാരം വേണ്ടെന്നതുകൊണ്ടാണ്. അത് മനസിലാക്കാനുള്ള വിവേകം ആക്ഷേപം പ്രചരിപ്പിച്ചവർക്കില്ലാത്തതിൽ പരിതപിക്കുയല്ലാതെ വേറെ മാർഗമില്ല.ചിലരെ വിട്ടുകളഞ്ഞുവെന്നത് നേരാണ്. അവരെ പേരു പറഞ്ഞ് ആക്ഷേപിക്കാൻ നിന്നില്ല.
കാർഷിക ബന്ധനിയമം കൊണ്ടുവന്ന 1959ലെ ഇ എം എസ് ഗവൺമെന്റിനെ കേന്ദ്രം പിരിച്ചുവിടുകയായിരുന്നു. 59ലാണ് ഭൂപരിഷ്‌കരണ നിയമം അവതരിപ്പിച്ചത്. അതിനുശേഷം ’67 വരെയുള്ള സർക്കാരുകൾ നിയമത്തിലെ കൃഷിക്കാർക്ക് അനുകൂലമായ വ്യവസ്ഥകളെല്ലാം തിരുത്തി. ഭൂവുടമകളൂടെ താൽപര്യം സംരക്ഷിക്കുന്ന നിലയിൽ വലിയ മാറ്റങ്ങൾ വരുത്തി. അറുപതു ശതമാനം മിച്ചഭൂമിയും ഇഷ്ടദാനപ്രകാരം കൈമാറ്റം ചെയ്യപ്പെട്ടു.
പഴയ വ്യവസ്ഥകൾ വീണ്ടും ഉൾപ്പെടുത്തിയാണ് ’67ലെ സർക്കാർ വീണ്ടും ഭൂപരിഷ്‌കരണ ബിൽ അവതരിപ്പിച്ചത്. അതു പാസാക്കിയതിനു ശേഷം രണ്ടാം ഇ എം എസ് സർക്കാരിനും ഇറങ്ങിപ്പോകേണ്ടിവന്നു. പാസാക്കിയ നിയമം നടപ്പാക്കുന്നതിനായി എ കെ ജിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരമുണ്ട്. ഭൂമി മുഴുവൻ കൈമാറ്റം ചെയ്യപ്പെട്ടിരുന്നതിനാൽ മിച്ചഭൂമി ഇല്ലെന്നാണ് പുതിയ സർക്കാർ പറഞ്ഞത്. മിച്ചഭൂമി കാണിച്ചുകൊടുക്കുന്നതിന് എ കെ ജി നടത്തിയ പ്രക്ഷോഭവും മുടവൻമുകൾ കൊട്ടാരത്തിലുൾപ്പെടെ നടന്ന കുടികിടപ്പുസമരവും നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഈ ചരിത്രം പുതുതലമുറ ശരിയായി ഉൾക്കൊള്ളണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളെവെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ എ വിജയരാഘവൻ, എം വി ഗോവിന്ദൻ ,മന്ത്രി. ഇ പി ജയരാജൻ, സുനീത് ചോപ്ര എന്നിവർ പ്രസംഗിച്ചു'