പുന്നോൽ ഹരിദാസ് വധം: ബി.ജെ.പി നേതാവിൻ്റെ ജാമ്യ ഹരജി വീണ്ടും കോടതി തള്ളി
കണ്ണൂർ: സി.പി.എം.പ്രവർത്തകനായ പുന്നോൽ താഴെ വയലിലെ ഹരിദാസനെ വീടിനടുത്തു വെച്ച് വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ നൽകിയ ജാമ്യ ഹരജി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുല തള്ളി
ഒന്നാം പ്രതിയും നഗരസഭാ കൗൺസിലറുമായ ലിജേഷ്, പതിനൊന്നാം പ്രതി പ്രജീഷ് എന്ന മൾട്ടി പ്രജി എന്നിവർ നൽകിയ ജാമ്യ ഹരജിയാണ് കോടതി തള്ളിയത്.നേരത്തെ പത്ത് പ്രതികളുടെ ജാമ്യ ഹരജി ഇതേ കോടതി തള്ളിയിരുന്നു. കേസിൽ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.ഇതിൽ രേഷ്മ ഉൾപ്പെടെ രണ്ട് പേർക്ക് ജാമ്യം ലഭിച്ചിരുന്നു.രണ്ട് പ്രതികളെ കൂടി അറസ്റ്റിലാവാനുണ്ട്.
പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ.കെ.അജിത്ത് കുമാർ കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. കേസ് നടത്തിപ്പിന്നായ അഡ്വ.കെ.വിശ്വനെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചിട്ടുണ്ട്. ഫിബ്രവരി 21 നാണ് ഹരിദാസ് വധിക്കപ്പെട്ടത്. സംഭവം നടന്ന് മൂന്ന് മാസം
തികയുന്നതിന് മുമ്പായെ കേസന്വേഷണ ഉദ്യോഗസ്ഥർ പ്രതികൾക്കെതിരെ കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിക്കും ബി.ജെ.പി തലശേരി നഗരസഭാ കൗൺസിലറാണ് ലിജേഷ്.ഹരിദാസ് വധത്തിനായി പ്രതികളെ കോർത്തിണക്കിയതും ആയുധങ്ങൾ സംഘടിപ്പിച്ചതും ലിജേ ഷാണെന്നാണ് പൊലിസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം ഹരിദാസ് വധക്കേസിൽ രണ്ടു പ്രതികളെ കൂടി ഇനിയും പിടികൂടാനുണ്ട്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് ആരോപിക്കുന്ന നിജിൽദാസ് പിണറായി പാണ്ട്യാല മുക്കിലെ മുഖ്യമന്ത്രിയുടെ വീടിനരികിൽ നിന്നും പിടിയിലായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.