കർണ്ണാടക മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ യൂത്ത് കോൺഗ്രസ് - എസ്എഫ്ഐ പ്രവർത്തകർ റിമാൻഡിൽ
പഴയങ്ങാടി: മാടായി ശ്രീ തിരുവര്‍കാട്ട് കാവ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപം വെച്ച് കരിങ്കൊടി കാട്ടുകയും അകമ്പടി വാഹനങ്ങള്‍ ഉള്‍പ്പെടെ തടയുകയും ചെയ്ത സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും, മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കല്യാശേരി മണ്ഡലം പ്രസിഡണ്ട് എവി സനല്‍, ജിജേഷ് ചൂട്ടാട്, എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ഷിമ്പിന്‍ കാനായി, പ്രസിഡണ്ട് സിപി ജിജു, പി ജിതിന്‍ എന്നിവരെയാണ് പയ്യന്നൂര്‍ കോടതി റിമാന്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച്ചഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസിനു പുറമേ എസ്എഫ്ഐ പ്രവര്‍ത്തകരും സംഘടിച്ചാണ് കരിങ്കൊടി കാട്ടിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പഴയങ്ങാടിയില്‍ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എ വി സനിലിനെ സംഭവ സ്ഥലത്ത് നിന്നും പോലീസ് അറസ്റ്റു ചെയ്തു. ഇതു കൂടാതെ രണ്ട് സംഘടനകളില്‍ നിന്നും നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പഴയങ്ങാടിയിലെ മാടായിക്കാവിലും രാജരാജേശ്വര ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയെ കരിങ്കൊടി കാണിക്കുമെന്ന യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. മാടായിക്കാവില്‍ ദര്‍ശനം നടത്തിയതിനു ശേഷം വൈകുന്നേരമാണ് യെഡിയൂരപ്പ മടങ്ങിയത്..
തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയപ്പോള്‍ യെഡിയൂരപ്പയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.. കനത്ത പൊലിസ് സുരക്ഷയിലാണ് കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തിയത്.












Click it and Unblock the Notifications