എയർ ഇന്ത്യാ ജീവനക്കാർക്ക് കൊവിഡ്: തില്ലങ്കേരിയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്
ഇരിട്ടി: വിമാനക്കമ്പിനി ജീവനക്കാരായ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇരിട്ടിക്കടുത്തെ തില്ലങ്കേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഹോട്‌സ്‌പോട്ടായി ജില്ലാ ഭരണ കൂടം പ്രഖ്യാപിച്ചു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡ് സമൂഹ വ്യാപന പശ്ചാത്തലത്തിൽ തില്ലങ്കേരി- കാവുംമ്പടി ടൗണുകളിൽ നിയന്ത്രണം കര്‍ശനമാക്കി. നിലവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ഈ മാസം ആദ്യം മുതല്‍ കാവുംമ്പടി ടൗണ്‍ പൂര്‍ണ്ണമായും അടച്ചിട്ടിരുന്നു.
മെയ് ഇരുപത്തി ഒമ്പതിനാണ് എയര്‍ ഇന്ത്യ ജീവനക്കാരായ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരികരിക്കുന്നത്. ഒരാഴ്ച്ച പിന്നിട്ടാണ് ജില്ലാ ഭരണകൂടം പ്രദേശം ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം വരുംമുമ്പേ തന്നെ കാവുമ്പടി പ്രദേശത്ത് പഞ്ചായത്ത് സുരക്ഷ സമിതി ചേര്‍ന്ന് ശക്തമായ നടപടി സ്വികിരച്ചതിനാല്‍ കൂടുതല്‍ സമ്പര്‍ക്കമുണ്ടായില്ലെന്നാണ് കരുതുന്നത്. ഹോട്‌സ്‌പോട്ടായതിനെ തുടര്‍ന്ന് ബുധന്‍, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഇനി രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ കടകള്‍ തുറക്കാം.

നിയന്ത്രിത സമയങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കും. തില്ലങ്കേരി -മുടക്കോഴി റോഡ് പോലിസ് പൂര്‍ണ്ണമായും അടച്ചു. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും സുരക്ഷാ സമിതി യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ചസ്മഗ്രിഫിന്‍, മുഴക്കുന്ന് എസ്ഐ ലതീഷ്, പഞ്ചായത്ത് സെക്രട്ടറി പി കെ പ്രദീപ്, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍, ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഇതിനിടെ സമ്പര്‍ക്കം മൂലം കൊവിഡ് വൈറസ് രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്ന് ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിച്ച ഇരിട്ടി നഗരസഭയിലെ ഒന്‍മ്പതാം വാര്‍ഡായ ഇരിട്ടി നഗരം പൂര്‍ണ്ണമായും അടച്ചിട്ടു. അപ്രതീക്ഷിതമമായി വീണ്ടും ഇരിട്ടി നഗരം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലായത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തി കോവിഡ് സ്ഥീരീകരിച്ച പയഞ്ചേരിമുക്ക് സ്വദേശി 38കാരനില്‍ നിന്നും സമ്പര്‍ക്കം വഴി രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്നാണ് ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് പൂര്‍ണ്ണമായും അടച്ചിടാന്‍ ഉത്തരവായത്. ഇയാള്‍ക്ക് സമ്പര്‍ക്കം ഇല്ലെന്നായിരുന്നു രോഗം സ്ഥീരീകരിച്ചപ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്നുമുണ്ടായ വിശദീകരണം. എന്നാല്‍ ഇയാളുടെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും സമ്പര്‍ക്കം വഴി രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് നഗരം പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചത്.
നഗരസഭാ ചെര്‍മാന്‍ പി പി അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിംങ്ങ് സമിതി യോഗത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇരിട്ടി ബസ്റ്റാന്റ് പൂര്‍ണ്ണായും അടച്ചിട്ടു. മട്ടന്നൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ കീഴൂരില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കീഴൂര്‍ കഴിഞ്ഞാല്‍ ഇരിട്ടി പാലത്തിനപ്പുറം മാത്രമെ ബസ്സുകള്‍ നിര്‍ത്താന്‍ പാടുള്ളു. പേരാവൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ക്ക് പയഞ്ചേരി എസ്ബിഐയ്ക്ക് സമീപം മാത്രമാണ് സ്റ്റോപ്പ്. തളിപ്പറമ്പ്, ഉളിക്കല്‍, കൂട്ടപുഴ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ഇരിട്ടി പാലത്തിന് സമീപം ആളെ ഇറക്കി തിരിച്ചുപോകണം.
കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കായി ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം താല്ക്കാലിക ബസസ്റ്റാന്റ് ക്രമീകരിക്കും. ടൗണിലെ മുഴുവന്‍ ബാങ്കുകളും അടച്ചിടും. നഗരത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനുമായി ഒരറ്റ വഴി മാത്രമെ തുറക്കൂ. നഗരത്തിലേക്കുള്ള മറ്റ് ഇടവഴികളെല്ലാം അടക്കും. നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ടുമുതല്‍ രണ്ട് മണിവരെ മാത്രമെ തുറക്കൂ. അവശ്യ സാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ ഹോം ഡെലിവറിക്കായി രാവിലെ എട്ടുമൂതല്‍ പത്ത് വരെ രണ്ട് മണിക്കൂര്‍ മാത്രം തുറക്കാം.
നഗരസഭ ഹോം ഡെലിവറിക്കുള്ള സംവിധാനം ഒരുക്കും. പഴം, പച്ചക്കറി സ്ഥാപനങ്ങള്‍ പുലര്‍ച്ചെ അഞ്ചുമതല്‍ രാവിലെ 11 മണിവരെ മാത്രമെ തുറക്കൂ. ഇവിടെ നിന്നും വ്യക്തികള്‍ക്ക് സാധനങ്ങള്‍ വില്ക്കാന്‍ പാടില്ല. മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം പൂര്‍ണ്ണമായും അടച്ചിട്ടും. ഓട്ടോറിക്ഷകളും ടാക്സികളും നഗരത്തില്‍ പാര്‍ക്ക് ചെയ്ത് ഓടുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. ഹോട്ടലുകളില്‍ നിന്നും പാര്‍സലുകളും ഹോം ഡെലിവറിയും നിരോധിച്ചു. നഗരത്തിലെ ബാറുകളും മറ്റ് മദ്യശാലകളും തുറക്കില്ല. പോലീസ് മേഖലയില്‍ മൈക്ക് പ്രചരണം നടത്തി. മോണിറ്ററിംങ്ങ് സമിതി യോഗത്തില്‍ ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണന്‍, നഗരസഭാ സെക്രട്ടി അന്‍സല്‍ ഐസക്ക്, ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications