Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിക്കാരുടെ ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു, മലബാറില്‍ ഇംഗ്ലീഷ് പഠിച്ച ആദ്യ മുസ്ലീം വനിത

തലശ്ശേരി: ഇംഗ്ലീഷ് മറിയുമ്മ എന്ന മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തന്നെ വിലക്കപ്പെട്ട കാലത്ത് വടക്കന്‍ മലബാറില്‍ യാഥാസ്ഥികരോട് പൊരുതി ഇംഗ്ലീഷ് പഠിച്ച ആദ്യത്തെ മുസ്ലീം സ്ത്രീയാണ് മാളിയേക്കല്‍ തറവാട്ടിലെ മറിയുമ്മ. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ പ്രയാസങ്ങളെ തുടര്‍ന്നാണ് മരണം.

തലശ്ശേരി കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്ലീം വിദ്യാര്‍ത്ഥിനി ആയിരുന്നു മറിയുമ്മ. മതപണ്ഡിതനും ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ആളുമായ പിതാവ് ഒവി അബ്ദുളള സീനിയര്‍ ആയിരുന്നു മറിയുമ്മയുടെ പിന്തുണ. പഠനം പൂര്‍ത്തിയായ ശേഷം മിലിറ്ററി റിക്രൂട്ട്‌മെന്‌റ് ഓഫീസര്‍ ആയ വിആര്‍ മാഹിനലിയെ വിവാഹം കഴിച്ചു. മഹിളാ സമാജത്തിനൊപ്പം നിന്ന് സ്ത്രീധനത്തിന് എതിരെ പൊരുതി. സ്ത്രീകള്‍ക്ക് വേണ്ടി മറിയുമ്മ സാക്ഷരതാ ക്ലാസുകളും തയ്യല്‍ ക്ലാസ്സുകളും നടത്തിയിരുന്നു.

mariumma

മാളിയേക്കല്‍ മറിയുമ്മയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ' തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് മാളിയേക്കൽ മറിയുമ്മയുടെ വേർപാടിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു അവർ. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കൽ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവരുടെ വേർപാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തിൽ പങ്കുചേരുന്നു'.

സിപിഎം നേതാവ് പി ജയരാജൻ മാളിയേക്കൽ മറിയുമ്മയെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം: ' 1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏക മുസ്ലിംപെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മയെന്ന് പറഞ്ഞാല്‍ വിശ്വാസിക്കാന്‍ പ്രയാസം തോന്നും. റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെധരിച്ചാണ് സ്‌കൂളില്‍ പോവുക. ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. വലിയ മന:പ്രയാസമാണ് അന്നനുഭവിച്ചത്. കണ്ണീരൊഴുക്കിയിട്ടുണ്ട്. ഇനി പഠിക്കാന്‍ വയ്യെന്ന് ഉപ്പയോട് പറയുകപോലും ചെയ്തു.

ഖിലാഫത്ത്പ്രസ്ഥാനത്തില്‍ പങ്കെടുത്ത ദേശീയവാദിയായ ഉപ്പ വിലക്കുകള്‍ക്ക് ഒരുവിലയും കല്‍പിച്ചില്ല. അവകാശം എന്നത് എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതാണെന്നാണ് അന്നും ഇന്നും മറിയുമ്മയുടെ നിലപാട്. അവിടെ ആണെന്നോ പെണ്ണോന്നോ ഉള്ള ഭേദചിന്തയുണ്ടാവരുത്. സഹനത്തിന്റെ കനല്‍വഴിതാണ്ടിയാണ് ഈ മുത്തശി ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയത്. ദി ഹിന്ദു പത്രം ഈ പ്രായത്തിലും വായിച്ചിരുന്ന തലശേരിയിലെ മാളിയേക്കല്‍ മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനത ഏറെയൊന്നും പറയാനില്ല. ഏറെ ആത്മബന്ധമുണ്ടായിരുന്ന മാളിയേക്കൽ മറിയുമ്മ അല്പസമയം മുൻപ് നമ്മെ വിട്ടുപിരിഞ്ഞു.അവരുടെ വേർപാടിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.. ആദരാഞ്ജലികൾ...'

എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറലായി ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+