ഇരിട്ടിയിൽ ഗതാഗത പരിഷ്കാരങ്ങള്‍ തുടങ്ങി: നിയമം ലംഘിച്ചാൽ വൻ പിഴയെന്ന് പോലീസ്
ഇരിട്ടി: ഗതാഗത കുരുക്കിൽ നിന്നും രക്ഷ നേടുന്നതിനായി ട്രാഫിക്ക് പോലീസ് നടപ്പിലാക്കുന്ന ഗതാഗത പരിഷ്കരണം ഇരിട്ടി നഗരത്തിൽ ഞായറാഴ്ച്ച മുതൽ തുടങ്ങി. കുരുക്കില്ലായാത്രക്കായി ഇരിട്ടി നഗരത്തെ പാകപ്പെടുത്തുന്നതിന് നഗരസഭയും പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ഗതാഗത പരിഷ്കാരമാണ് നിലവിൽ വന്നത്.
നേരത്തെ പരീക്ഷിച്ച പുതിയ പരിഷ്കാരം കാര്യമായ എതിര്‍പ്പില്ലാതെ നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അധികൃതര്‍ ഇതു തുടരാൻ തീരുമാനിച്ചത്. പരീക്ഷണ പരിഷ്കാരത്തിനിടയില് നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെങ്കിലും പോലീസും മോട്ടോര്‍ വാഹന വകുപ്പും ബോധവത്കരിച്ചും മുന്നറിയിപ്പ് നല്‍കിയും വിട്ടയയ്ക്കുകയായിരുന്നു. ഞായറാഴ്ച മുതല്‍ ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരേ വന്‍ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. നഗരസഭാ ചെയര്മാന് പി പി അശോകന്, എസ്ഐ ദിനേശന് കൊതേരി, മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ശ്രീജേഷിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും പാകപ്പിഴകള്‍ തിരുത്താനുള്ള നടപടികളും ആലോചിച്ചു.

പഴയ സ്റ്റാൻഡിലെ ബസ് സ്റ്റോപ്പ് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധിച്ച് തീരുമാനിക്കും. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ നാളെ മുതല്‍ പോലീസിന്റെ പരിശോധന ആരംഭിക്കും. ട്രാവലര്ക്കുള്ള പാര്‍ക്കിംഗ് അടുത്ത ദിവസം തന്നെ പഴയ പി ടി ചാക്കോ ആശുപത്രിക്ക് സമീപത്തേക്ക് മാറ്റാനും തീരുമാനിച്ചു. ഇരിട്ടി ടൗണ്‍ റോഡ് വീതികൂട്ടി നവീകരിച്ചതോടെയാണ് ഗതാഗത സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
ഇരിട്ടി മേലെ സ്റ്റാന്‍ഡ് മുതല്‍ പയഞ്ചേരി മുക്ക് വരെ അതാത് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.പാര്‍ക്കിംഗിന് അനുമതിയില്ലാത്ത സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പോലീസ് പിഴ ഈടാക്കും. ഓട്ടോറിക്ഷകളും ജീപ്പ് ഉള്‍പ്പെടെയുള്ള ടാക്സി വാഹനങ്ങളും നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമേ നിര്‍ത്തിയിടാവൂ. ബസുകള്‍ സ്റ്റാൻഡ് വിട്ടാല്‍ നിശ്ചിത സമയം മാത്രമേ സ്റ്റോപ്പില്‍ നിര്‍ത്തിയിടാവൂ. ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്യും.
ആവശ്യമായ സ്ഥലങ്ങളില്‍ ഞായറാഴ്ചയോടെ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിനുള്ള നടപടികള്ത്വരിതപ്പെടുത്താന് പോലീസും നഗരസഭയും കെഎസ്ടിപിക്ക് നിര്‍ദേശം നല്കി. കണ്ണൂർ ജില്ലയിലെ മലയോര സിരാകേന്ദ്രമെന്ന് അറിയപ്പെടുന്ന ഇരിട്ടിയിൽ പുതിയ പാലം നിർമാണം ആരംഭിച്ചതോടെ കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അന്തർ സംസ്ഥാന വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. പഴയ പാലത്തിൽ ചരക്കു ലോറികൾ കുടുങ്ങുന്നത് നിത്യസംഭവമാണ്.












Click it and Unblock the Notifications