കണ്ണൂർ നഗരത്തിൽ വൻ നിരോധിത പുകയില ഉൽപന്ന വേട്ട: രണ്ടു പേർ പിടിയിൽ
കണ്ണൂർ: രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കണ്ണൂർ നഗരത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 2500 കിലോഗ്രാമോളം പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇതിന് ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരും. നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യാനുപയോഗിച്ച വാഹനമടക്കം രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ ഉളിയിൽ സ്വദേശി അബ്ദുൾ റഷീദ് (48), ചെറുവത്തൂർ സ്വദേശി വിജയൻ (64) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയിഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.

നഗരമധ്യത്തിലെ കാൽടെക്സിനു സമീപമുള്ള മാളിനു പിറകുവശത്തെ വീട് ഗോഡൗണാക്കിയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ ശേഖരിച്ചു വച്ചിരുന്നത്. ഇവിടെ നിന്നും വാഗണർ കാറിൽ വിവിധയിടങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു. അബ്ദുൾ റഷീദിനെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിജയനെ കുറിച്ചുള്ള വിവരം ലഭിച്ചത്. വിജയൻ വാടക വീടെടുത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ ശേഖരിച്ച് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ചെറുകിട വ്യാപാരികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്തു വരുന്നയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കെതിരെ മുൻപും എക്സൈസും പോലീസും കോട്പ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .
Recommended Video
മംഗളുരിൽ നിന്നാണ് പ്രതികൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നത്. ഒരു പാക്കറ്റിന് ഇരുപതു രൂപയെന്ന നിരക്കിലാണ് ചില്ലറ കച്ചവടക്കാർക്ക് വിറ്റിരുന്നത് കച്ചവടക്കാർ ഇതു അൻപതു രൂപാ നിരക്കിലാണ് വിറ്റഴിച്ചിരുന്നത് കണ്ണുർ നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇവർ പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചിരുന്നത്.
അന്വേഷണ സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർ ജോർജ് ഫെർണാണ്ടസ് , എം.കെ. സന്തോഷ് , എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സീനിയർ ഗ്രേഡ് ഡ്രൈവർ കെ. ബിനീഷ് എന്നിവരും ഉണ്ടായിരുന്നു












Click it and Unblock the Notifications