കെൽ-ഇഎംഎല്ലിന് വിദേശത്ത് നിന്ന് 1.25 കോടിയുടെ ഓഡർ; വിറ്റഴിക്കലല്ല ശക്തിപ്പെടുത്തലാണ് ബദലെന്ന് പി രാജീവ്

തിരുവനന്തപുരം: കേന്ദ്രസർക്കാരിൽ നിന്ന് കേരളം ഏറ്റെടുത്ത കെൽ-ഇഎംഎല്ലിന് അമേരിക്കയിലേക്കും ഗൾഫ് നാടുകളിലേക്കും ജനറേറ്ററുകൾ നിർമ്മിച്ചു നൽകാൻ 1.25 കോടിയുടെ ഓർഡറുകൾ വിദേശത്ത് നിന്ന് ലഭിച്ചതായി മന്ത്രി പി രാജീവ്. 6 125kVA ജനറേറ്ററുകൾ നിർമ്മിച്ചുനൽകാനുള്ള അന്താരാഷ്ട്ര ഓഡറുകളാണ് ലഭിച്ചിരിക്കുന്നത്.പൊതുമേഖലയെ വിറ്റുതുലക്കുന്നതല്ല ബദലെന്നും പൊതുമേഖലയെ ശക്തിപ്പെടുത്തലാണ് ബദലെന്നും ഒരിക്കൽ കൂടി തെളിയിക്കുകയാണ് കേരളം. കെപിപിഎലിന് പിന്നാലെ കെൽ-ഇഎംഎലും കേരളത്തിന് അഭിമാനിക്കാനുള്ള കാരണമാകുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻരെ പൂർണരൂപം വായിക്കാം
കേന്ദസർക്കാർ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച കാസർഗോഡ് ഭെൽ പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച കോടികളുടെ ബാധ്യതയും എറ്റെടുത്താണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി മാറ്റിയത്. ബി.എച്ച്.ഇ.എൽ ന് ഭെൽ ഇലക്ട്രിക്കൽ മെഷിൻ ലിമിറ്റഡിൽ ഉണ്ടായിരുന്ന 51% ഓഹരികളും കേരള സർക്കാർ വാങ്ങി. ഏറ്റെടുത്തതിന് ശേഷം കൃത്യമായ ആസൂത്രണത്തോടെ വളരെപ്പെട്ടെന്നുതന്നെ ഫാക്ടറി കെട്ടിടവും യന്ത്രസാമഗ്രികളും അറ്റകുറ്റപടികള്‍ നടത്തി 2022 ഏപ്രിൽ 1 മുതൽ സ്ഥാപനം പ്രവര്‍ത്തനസജ്ജമാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
10 മാസങ്ങൾക്കുള്ളിൽ സ്ഥാപനത്തിൻ്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കാൻ സാധിക്കുന്ന രീതിയിൽ 6 125kVA ജനറേറ്ററുകൾ നിർമ്മിച്ചുനൽകാനുള്ള അന്താരാഷ്ട്ര ഓഡറുകൾ നേടിയെടുക്കാനും ഇപ്പോൾ നമുക്ക് സാധിച്ചു. തനതായ ഉല്പന്നങ്ങള്‍ക്ക് പുറമേ ട്രാക്ഷൻ മോട്ടേഴ്സ്, കൺട്രോളറുകൾ, ആൾട്ടർനേറ്ററുകൾ, റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്, ഡിഫൻസിന് ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവയും ഉത്പാദിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ കമ്പനിക്ക് പ്രവർത്തനലാഭം നേടാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പൊതുമേഖലയെ വിറ്റുതുലക്കുന്നതല്ല ബദലെന്നും പൊതുമേഖലയെ ശക്തിപ്പെടുത്തലാണ് ബദലെന്നും ഒരിക്കൽ കൂടി തെളിയിക്കുകയാണ് കേരളം. കെപിപിഎലിന് പിന്നാലെ കെൽ-ഇഎംഎലും കേരളത്തിന് അഭിമാനിക്കാനുള്ള കാരണമാകുകയാണ്.












Click it and Unblock the Notifications