ഷുക്കൂർ വക്കീലും ഷീനയും രണ്ടാമതും വിവാഹിതരായി; അപൂർവ്വ നിമിഷത്തിന് സാക്ഷികളായി മക്കളും
കാഞ്ഞങ്ങാട് ആറങ്ങാടി 'മെറാക്കി'ലെ ഷുക്കൂറും പാലക്കാട് പുതുപ്പരിയാരത്തെ ഷീനയും 1994 ഒക്ടോബർ ആറിനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ നിക്കാഹ് കഴിച്ചത്.

Pc: Facebook Shukkur Vakkeel
അഭിഭാഷകനും സിനിമാ താരവുമായ പി. ഷുക്കൂറും മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രോ വൈസ്ചാൻസലറുമായ ഷീന ഷുക്കൂറും 'വീണ്ടും' വിവാഹിതരായി.
ലോക വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി ദാമ്പത്യത്തിന്റെ 28-ാം വർഷത്തിൽ ആണ് ഷുക്കൂറും കണ്ണൂർ ഷീനയും രണ്ടാമതും വിവാഹിതരായത്.
ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുർഗ് സബ് രജിസ്ട്രാർ കാര്യാലയത്തിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഷുക്കൂറിന്റേയും ഷീനയുടേയും മൂന്ന് പെൺമക്കളും മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.
മുസ്‌ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നത് പെൺമക്കളുടെ അവകാശസംരക്ഷണത്തിനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.
മുസ്ലിം പിൻതുടർച്ചാ നിയമപ്രകാരം ആൺമക്കളുണ്ടെങ്കിലെ മുഴുവൻ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെൺമക്കളായതിനാൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നത്. രണ്ടുതവണയുണ്ടായ കാർ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താൻ കാരണമായതെന്നും ഷുക്കൂറിന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയതാണ്.
കാഞ്ഞങ്ങാട് ആറങ്ങാടി 'മെറാക്കി'ലെ ഷുക്കൂറും പാലക്കാട് പുതുപ്പരിയാരത്തെ ഷീനയും 1994 ഒക്ടോബർ ആറിനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ നിക്കാഹ് കഴിച്ചത്. മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറാണ് ഷുക്കൂർ. മഹാത്മാഗാന്ധി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലറാണ് ഷീന.
'മുസ്‌ലിം വ്യക്തിനിയമപ്രകാരം ഞങ്ങളുടെ കാലശേഷം പെൺമക്കൾക്ക് സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. തഹസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ മക്കൾക്ക് പുറമേ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങൾക്ക് ആൺ മക്കളില്ല എന്നതാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ മുഴുവൻ സ്വത്തും മക്കൾക്കുതന്നെ കിട്ടിയേനെ' - ഷുക്കൂർ എഴുതി. ഈ വിവേചനം മറികടക്കാൻ ഈ മാസം 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് റജിസ്ട്രാർ മുൻപാകെ സ്‌പെഷ്യൽ മാര്യേജ് നിയമ പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications