ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ലീഗ് എംഎല്‍എ എംസി ഖമറുദ്ദീനിതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്
കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. ഖമറുദ്ദീന്‍ ചെയര്‍മാനായ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് തിരിച്ചു നല്‍കിയില്ലെന്നാരോപിച്ചാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്. ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുല്‍ ഷുക്കൂര്‍ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ. ആരിഫ (മൂന്നു ലക്ഷം) എന്നിവരുടെ പരാതിയിലാണ് നിലവില്‍ ചന്തേര പൊലീസ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്.
എം.സി ഖമറുദ്ദീന് പുറമെ മാനേജിങ് ഡയറക്ടർ ടി. കെ പൂക്കോയ തങ്ങൾക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. കമ്പനിയുടെ മറവിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസറ്റര്‍ ചെയ്തത്. ഫാഷൻ ഗോൾഡിന്റെ ചെറുവത്തൂർ, പയ്യന്നൂർ, കാസറഗോഡ് ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കളും കൈമാറി. കഴിഞ്ഞ വർഷം ആഗസ്ത് മുതൽ നിക്ഷേപർക്ക് ലാഭവിഹിതം നൽകിയില്ല. പണം തിരിച്ചു കിട്ടില്ല എന്ന് ഉറപ്പായത്തോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.
150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയതെന്നാണ് ആരോപണം. 800 ഓളം നിക്ഷേപകരുണ്ടായിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കാഞ്ഞങ്ങാട്ടെ സി.ഖാലിദ് (78 ലക്ഷം), മദ്രസ അധ്യാപകൻ പെരിയാട്ടടുക്കത്തെ ജമാലുദ്ധീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം.ടി.പി അബ്ദുൽ ബാഷിർ (5 ലക്ഷം), പടന്ന വടക്കേപ്പുറം വാടക വീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ. പി നസീമ (8 ലക്ഷം), ആയിറ്റിയിലെ കെ.കെ സൈനുദ്ധീൻ (15 ലക്ഷം) എന്നിവരാണ് പരാതി നൽകിയത്.
ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബാംഗ്ലൂരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപ്പന നടത്തിയിരുന്നു. വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിലും എം.എൽ.എ ആരോപിതനായിരുന്നു. ജാമിഅ സാഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എം.എൽ.എയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ് ട്രസ്റ്റ് രഹസ്യമായി രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയിരുന്നു. വിവാദമായപ്പോൾ ആ ഭൂമി തിരിച്ചു നൽകി. വഖഫ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്.
നിരന്തരമായി ജനവഞ്ചന നടത്തുന്ന മഞ്ചേശ്വരം എം എൽ എ രാജിവെക്കണമെന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വരും ദിവസങ്ങളിൽ പ്രക്ഷോഭ, പ്രചാരണ പ്രവർത്തങ്ങൾ സംഘടിപ്പിക്കുന്നതിനും ഡി വൈ എഫ് ഐ തീരുമാനിച്ചിരിക്കുകയാണെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം ചിലര്‍ തനിക്കെതിരെ കള്ളക്കേസ് ചമച്ചതാണെന്നാണ് എംസി ഖമറുദ്ദീന്‍ എംഎല്‍എ ആരോപിക്കുന്നത്.