കർണാടക അതിർത്തി തുറന്നു: കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ആശ്വാസം, ആദ്യ വാഹനം കടത്തിവിട്ടു
കാഞ്ഞങ്ങാട്:തലപ്പാടിയിൽ കേരള-കർണാടക അതിർത്തി തുറന്നത് മംഗളൂരുവിൽ ചികിത്സ തേടിയിരുന്ന രോഗികൾക്ക് ആശ്വാസ വാർത്തയാണ്. നേരത്തെ കർണാടക അതിർത്തി അടച്ചിട്ടത് മൂലം കാരണം പത്തു പേരാണ് ചികിത്സ കിട്ടാതെ ജീവൻ മരിച്ചത്. കേരള-കർണാടക അതിർത്തിയിലുള്ള കാസർകോട് ഭാഗങ്ങളിൽ താമസിക്കുന്നവരാണ് കർണാടകയുടെ കർശന നിലപാടിന് ഇരയായി മാറിയത്.
രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സർക്കാരിന് മുന്നിലുളളത് രണ്ട് വഴികൾ, കുറിപ്പ്!
കേരളത്തിന്റെ നിരന്തര അഭ്യർഥനകൾക്കും സുപ്രീം കോടതി ഇടപെടലുകളേയും തുടർന്നാണ് ഒടുവിൽ ബുധനാഴ്ച്ച രാവിലെ 11 മണിയോടെ കാസർഗോഡുനിന്നുള്ള രോഗികൾക്കായി കർണാടക അതിർത്തി തുറന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് കാസർഗോഡുനിന്നുള്ള രോഗിയുമായി ആംബുലൻസ് തലപ്പാടി ചെക്പോസ്റ്റ് കടന്നുപോകുന്നത്. കർശന പരിശോധനകൾക്കു ശേഷമാണ് ആംബുലൻസ് കർണാടക കടത്തിവിട്ടത്.
കാസർഗോഡ് സ്വദേശി തസ്ലിമയെയാണ് തുടർചികിത്സകൾക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്കു പോകാൻ അനുവദിച്ചത്. ആംബുലൻസിൽ തസ്ലിമയും ഇവരുടെ മകളും ഭർത്താവുമാണ് ഉണ്ടായിരുന്നത്. എന്നാൽ രോഗി ഉൾപ്പെടെ രണ്ടു പേർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളതിനാൽ ഒരാളെ ഇറക്കിവിട്ടു. ഏറെ കാലമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയാണ് തസ്ലിമ.
കേരള-കർണാടക ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് അതിർത്തിയിൽ പരിശോധന നടത്തിയത്. ചികിത്സയ്ക്കായി സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കാൻ 14 നിബന്ധനകളാണ് കർണാടക വച്ചിരുന്നത്. കോവിഡ് രോഗികളല്ലാത്തവരെ നിബന്ധനകള്‍ക്കു വിധേയമായി കടത്തിവിടാമെന്നാണ് കര്‍ണാടകം കഴിഞ്ഞ ദിവസം സമ്മതിച്ചിരിന്നു.
ഇതിനിടെ കഴിഞ്ഞ ദിവസംജില്ലയില് 540 ഐസൊലേഷന്‍ കിടക്കകളും 450 പേര്‍ക്ക് ക്വാറന്റൈന് സൗകര്യവുമുള്ള ആശുപത്രി സജ്ജീകരിക്കുന്നതിനായി ടാറ്റാ ഗ്രൂപ്പിന്റെ സംഘം കാസര്‍ഗോഡ് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഇവിടെയെത്തിയ സംഘം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവുമായി ചര്‍ച്ച നടത്തി. ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജിലാണ് ആശുപത്രി നിര്‍മിക്കുകയെന്ന് കളക്ടര്‍ അറിയിച്ചു. സ്ഥലപരിശോധന നടത്തുന്നതിനായി സംഘം കളക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു. എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം ഇവിടെ താമസിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ജില്ലയിൽ വ്യാപകമായ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. കോവിഡ് രോഗബാധിതര്‍ക്കു വേണ്ടി ആദ്യഘട്ടത്തില്‍ 200 ഓളം കിടക്കകളും ഐസിയുവില്‍ പത്ത് കിടക്കകളുമാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. 100 കിടക്കകളും ഐസിയുവില്‍ 10 കിടക്കകളും കൂടി താമസിയാതെ സജ്ജമാക്കും. ആദ്യഘട്ടത്തില്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 27 പേരടങ്ങുന്ന വിദഗ്ധ സംഘവും എത്തി.
13 ഡോക്ടര്‍മാര്‍, പത്ത് സ്റ്റാഫ് നഴ്സ്, നാല് അസി. നഴ്സുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ രോഗികളെ ചികിത്സിക്കുന്നതിനോടൊപ്പം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. രണ്ടാഴ്ചയോളം ഇവര്‍ ജില്ലയില്‍ സേവനമനുഷ്ഠിക്കും. മെഡിക്കല്‍ കോളജില്‍ ഒരുക്കിയ സംവിധാനങ്ങള്‍ തൃപ്തികരമാണെന്നും കോവിഡ് സ്ഥിരീകരിച്ച രോഗികള്‍ക്കുള്ള വാര്‍ഡാണ് ആദ്യം ആരംഭിക്കുകയെന്നും ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു.