വിദ്വേഷ പ്രസംഗം ; സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി പോലീസ്, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന്
കാസർഗോഡ്: കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം വാട്‌സ് ആപ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വിദ്വേഷ പ്രസംഗം , പ്രകോപനപരമായ സന്ദേശങ്ങള്‍, തെറ്റായ വാര്‍ത്തകള്‍ എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.
സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സംഘം നിരീക്ഷിക്കുകയാണ്. വാട്‌സ്ആപ് , ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിന് ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും. ഇതുവരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പേര്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ളവരെ പിടികൂടാനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും വൈഭവ് സക്‌സേന പറഞ്ഞു.

മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വർഗീയ മുദ്രാവാക്യം വിളി ഉയർന്നത്. കാഞ്ഞങ്ങാട് നഗരത്തിലായിരുന്നു പ്രതിഷേധ റാലി നടന്നത്. സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.മുദ്രാവാക്യം വിളിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമായിരുന്നു ഉയർന്നത്. സംഭവത്തിൽ 300 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തൽ (153 A ), അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications