റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി
കാസറഗോഡ്: ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന മടിക്കേരി കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയായ കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വീണ്ടും തള്ളിയത്. നേരത്തെ കേസിലെ മറ്റ് രണ്ട് പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19) എന്നിവരുടെ ജാമ്യാപേക്ഷയും ഹൈകോടതി തള്ളിയിരുന്നു.
ഇവർ നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ ജില്ലാ കോടതി നൽകിയിരുന്നു അതും കോടതി തള്ളികളഞ്ഞിരുന്നു . അതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ഇവർ ജാമ്യാപേക്ഷ നൽകുന്നത് എന്നാൽ അതും ഹൈകോടതി തള്ളി. 2017 മാര്‍ച്ച് 21 ന് അര്‍ധരാത്രിയാണ് അക്രമി സംഘം ഉറങ്ങി കിടന്ന റിയാസ് മൗലവിയെ പള്ളിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

നാടിനെ നടുക്കിയ സംഭവമായിരുന്നു അത്. റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികള്‍ക്ക് യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ ഈമാസം ഒമ്പതിന് ഹൈക്കോടതിയിൽ വിധി പറയും. കേസിന്റെ വിചാരണ അതിന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. ഈ കേസിന്റെ വിചാരണാനടപടിക്രമങ്ങള്‍ ജില്ലാ കോടതിയില്‍ ആരംഭിച്ചതോടെയാണ് യു.എ.പി.എ ചുമത്തണമെന്ന ഹരജി ഹൈക്കോടതിയില്‍ ഭാര്യ സമര്‍പ്പിച്ചത്. സംസ്ഥാനസര്‍ക്കാരും ആഭ്യന്തരവകുപ്പും യു.എ.പി.എയുടെ കാര്യത്തില്‍ തീരുമാനമൊന്നും കൈക്കൊള്ളാതിരുന്ന സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് കൊല നടത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.












Click it and Unblock the Notifications