കാസർകോഡ് എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു
കാസർഗോഡ്; കാസർഗോഡ് എൻഡോസൾഫാൻ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ടി കുന്നിലെ വിമല കുമാരി, മകൾ രേഷ്മ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
രാജപുരം സ്കൂളിലെ പാചക തൊഴിലാളിയാണ് വിമല കുമാരി. സാമൂഹിക നീതി വകുപ്പിനു കീഴിലുളള കെയർ ഹോമിലെ അന്തേവാസിയായിരുന്നു മകൾ രമേഷ്. ഞായറാഴ്ച അവിടേക്ക് മടങ്ങേണ്ടതായിരുന്നു രേഷ്മ. എന്നാൽ തിരിച്ച് പോകില്ലെന്ന് രേഷ്മ അമ്മയെ അറിയിക്കുകയായിരുന്നു. ഇതിനെ ചൊല്ലി ഇവരും തമ്മിൽ തർക്കം ഉടലെടുത്തതായാണ് വിവരം.
രേഷ്മയെ കട്ടിലിൽ മരിച്ച നിലയിലും വിമലയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രേഷ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ശേഷം വിമല തൂങ്ങി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
എൻഡോസൾഫാൻ ധനസഹായ വിതരണം;ഓൺലൈൻ സംവിധാനം നിലവിൽ വന്നു
കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭ്യമാകുന്നതിനുള്ള ഓൺലൈൻ അപേക്ഷ സംവിധാനം നിലവിൽ വന്നതായി ജില്ലാ കളക്ടർ അറിയിച്ചു. അപേക്ഷകർക്ക് relief.kerala.gov.in എന്ന പോർട്ടലിൽ എൻഡോസൾഫാൻ ധനസഹായം എന്ന ഓപ്ഷൻ ഉപയോഗിച്ച് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ/ വില്ലേജ് ഓഫീസുകൾ വഴി നേരിട്ട് അപേക്ഷ നൽകാം . ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയുടെ ഒ പി നമ്പർ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകൾ സഹിതം അപേക്ഷ നൽകുക.
എൻഡോസൾഫാൻ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്നോ മെഡിക്കൽ ക്യാമ്പിൽ നിന്നോ ലഭിച്ച ഒപി നമ്പർ ഉപയോഗിച്ച് അപേക്ഷാ ഫോമിൽ വിവരങ്ങൾ ചേർക്കാം. ഒ.പി നമ്പർ ലഭ്യമല്ലാത്ത ദുരിത ബാധിതർ അവരവരുടെ വില്ലേജ് ഓഫീസുമായോ കാസർഗോഡ് കളക്ടറേറ്റ് എൻഡോസൾഫാൻ സെൽ 04994-257330 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ധനസഹായം സ്വീകരിക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുമ്പോൾ അക്കൗണ്ട് നമ്പറും IFSC കോഡും കൃത്യമാണെന്നും അതുപോലെ ബാങ്ക് അക്കൗണ്ട് നിലവിൽ ആക്റ്റീവ് ആണെന്നും അഞ്ച് ലക്ഷം രൂപവരെയുള്ള തുക ഉൾക്കൊള്ളുന്നതിന് പര്യാപ്തമാണെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തേണ്ടതാണ്.
എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട് ഇതുവരെ യാതൊരു തുകയും ലഭ്യമാകാത്തവരും ഭാഗികമായി (അഞ്ച് ലക്ഷത്തിൽ താഴെ) തുക ലഭിച്ചവരുമാണ് ഇപ്പോൾ ധനസഹായത്തിന് അർഹതയുള്ളത്. ദുരിതബാധിതർ ജീവിച്ചിരിപ്പില്ലെങ്കിൽ അവരുടെ അവകാശികൾ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കുക ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അപേക്ഷകൻ സമർപ്പിച്ച രേഖകൾ വസ്തുത ഇവ പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റിപ്പോർട്ട് കൈമാറും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നൽകും. അർഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം നേരിട്ട് കൈമാറും. ധനസഹായം എൻഡോസൾഫാൻ ചികിൽസയ്ക്കും ഭാവിയിലേക്കൊരു മുതൽകൂട്ടായി ബാങ്കിൽ സ്ഥിരനിക്ഷേപമായോ ഉപയോഗപ്പെടുത്തണമെന്നും ജില്ലാകളക്ടർ അറിയിച്ചു.
Recommended Video