തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് ഞെട്ടും, ജോസഫിന് കോണ്‍ഗ്രസ് വോട്ടുകള്‍ വന്നില്ല, സിപിഎം ഉറപ്പിച്ചു
കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലം പിടിക്കാനുള്ള ഏറ്റവും വലിയ സുവര്‍ണാവസരമായിരുന്നു ഇത്തവണ കോണ്‍ഗ്രസിന് മുന്നിലുള്ളത്. എന്നാല്‍ മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കിയതിലൂടെ ആകെ പ്രശ്‌നങ്ങള്‍ ഇത്തവണ ഉണ്ടായെന്നാണ് വിലയിരുത്തല്‍. പോളിംഗ് കുറഞ്ഞത് കോണ്‍ഗ്രസ് കാലുവാരിയെന്ന സംശയം കേരള കോണ്‍ഗ്രസില്‍ ശക്തമാക്കുകയാണ്. ജോസഫ് തുടക്കം മുതല്‍ കടുംപിടുത്തം തുടര്‍ന്നത് മറ്റ് ജില്ലകളിലെ കോണ്‍ഗ്രസിനുള്ളില്‍ നേരത്തെ എതിര്‍പ്പുകളിലേക്ക് നീങ്ങിയിരുന്നു. ഇതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
തൃക്കരിപ്പൂരിലെ വോട്ടിംഗ് നില
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 80 ശതമാനത്തിന് മുകളില്‍ പോളിംഗ് ഉണ്ടായിരുന്നു തൃക്കരിപ്പൂരില്‍. ഇത്തവണ മൂന്ന് ശതമാനം കുറഞ്ഞു. ഇതാണ് യുഡിഎഫ് ക്യാമ്പിനെ ഞെട്ടിക്കുന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളായ കയ്യൂര്‍, ചീമേനി, പിലിക്കോട്, ചെറുവത്തൂര്‍, പഞ്ചായത്തുകളില്‍ പോളിംഗ് 80 ശതമാനം കടന്നിട്ടുണ്ട്. ഇത് തന്നെ സിപിഎമ്മിന്റെ വിജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നേരെ മറിച്ച് കോണ്‍ഗ്രസ് കോട്ടകളില്‍ പോളിംഗ് കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നിശബ്ദമായിരുന്നു ഇവിടെ എന്ന ആരോപണവും ശക്തമാണ്.
ജോസഫിനെ താല്‍പര്യമില്ല
കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫാണ് ഇവിടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മാണിയുടെ ബന്ധു എന്നതില്‍ കവിഞ്ഞ് യാതൊന്നും ജോസഫിന് മണ്ഡലത്തില്‍ അവകാശപ്പെടാനില്ല. ക്ലീന്‍ ഇമേജാണെങ്കിലും തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസിന്റെ പിന്തുണ അദ്ദേഹത്തിന് എല്ലാ കോണില്‍ നിന്നും കിട്ടിയിട്ടില്ല. എം രാജഗോപാലിനെ വീഴ്ത്താന്‍ ശേഷിയുള്ള നേതാവായിട്ടും ആരും ജോസഫിനെ കാണുന്നില്ല. അതുകൊണ്ട് പ്രചാരണം വലിയ ശ്രദ്ധ നേടിയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വിജയിക്കുമായിരുന്നു എന്നാണ് വിലയിരുത്തല്‍.
കേരള കോണ്‍ഗ്രസ് പിടിവാശി
കേരള കോണ്‍ഗ്രസ് 15 സീറ്റൊക്കെ ചോദിച്ചത് കോണ്‍ഗ്രസിന്റെ പല ജില്ലാ നേതൃത്വങ്ങളെയും ചൊടിപ്പിച്ചിരുന്നു. യാതൊരു സ്വാധീനവും കേരള കോണ്‍ഗ്രസിന് തൃക്കരിപ്പൂരില്‍ ഇല്ല. എണ്ണം ഒപ്പിക്കാനായിട്ടാണ് ഈ സീറ്റ് കോണ്‍ഗ്രസ് കൊടുത്തത്. കോണ്‍ഗ്രസിന് സാധ്യതയുണ്ടായിരുന്ന സീറ്റില്‍ ഉള്ള വോട്ട് കൂടി നഷ്ടമാകുന്ന തീരുമാനമാണ് നേതൃത്വം എടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് സൂചന.
2016ലെ കണക്കുകള്‍
കോണ്‍ഗ്രസ് 2016ല്‍ 40 ശതമാനത്തോളം വോട്ട് തൃക്കരിപ്പൂരില്‍ നേടിയിട്ടുണ്ട്. 16959 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിനാണ് രാജഗോപാല്‍ ജയിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ കെപി കുഞ്ഞിക്കണ്ണന്‍ ഇവിടെ 62327 വോട്ട് പിടിച്ചിരുന്നു. 2011ല്‍ ഭൂരിപക്ഷം ഇതിലും കുറവായിരുന്നു. 8765 വോട്ടിനാണ് കെ കുഞ്ഞിരാമന്‍ ഇവിടെ നിന്ന് വിജയിച്ചത്. അന്ന് 59106 വോട്ട് കോണ്‍ഗ്രസിന്റെ കെവി ഗംഗാധരന്‍ പിടിച്ചിരുന്നു. 43 ശതമാനത്തിന് മുകളില്‍ വോട്ടും കോണ്‍ഗ്രസ് നേടിയിരുന്നു. 1977 മുതല്‍ സിപിഎം മാത്രം വിജയിച്ച മണ്ഡലമായത് കൊണ്ടാവും കോണ്‍ഗ്രസ് മാറാന്‍ തീരുമാനിച്ചത്.
സിപിഎം കോട്ടയില്‍ ചോര്‍ച്ചയില്ല
സിപിഎം കോട്ടയായ പിലിക്കോടില്‍ നിന്ന് 9491 വോട്ടുകളാണ് സിപിഎമ്മിന് കഴിഞ്ഞ തവണ ലഭിച്ചത്. കയ്യൂര്‍ ചീമേനിയില്‍ നിന്ന് 9044 വോട്ടുകളും ലഭിച്ചു. എല്‍ഡിഎഫ് പ്രതീക്ഷ വെക്കുന്ന നീലേശ്വരം നഗരസഭയിലും നല്ല പോളിംഗാണ് നടന്നത്. അതുകൊണ്ട് വന്‍ പ്രതീക്ഷ തന്നെയാണ് സിപിഎമ്മിനുണ്ട്. സിപിഎം വോട്ടുകളൊന്നും ചോര്‍ന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരിലെ ആവേശക്കുറവ് ഭൂരിപക്ഷം കൂട്ടുമെന്ന് സിപിഎം ഉറച്ച് വിശ്വസിക്കുന്നു.
കോണ്‍ഗ്രസ് വോട്ടുകള്‍ വന്നില്ല
കോണ്‍ഗ്രസിന് നല്ല മേല്‍ക്കൈയുള്ള ഈസ്റ്റ് എളേരി, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലാണ് പോളിംഗ് കുറവ് വന്നിട്ടുള്ളത്. ഈസ്റ്റ് എളേരി പഞ്ചായത്തില്‍ നല്ല പ്രകടനമായിരുന്നു തദ്ദേശത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. 2016ല്‍ ഇവിടെ 3789 വോട്ടിന്റെ ലീഡും യുഡിഎഫിനുണ്ടായിരുന്നു. 2016ല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ 4547 വോട്ട് കൂടുതലായി യുഡിഎഫിന് നല്‍കിയിരുന്നു. ഇവിടെ രണ്ടിടത്തും നല്ല ഭൂരിപക്ഷം കിട്ടിയാല്‍ മാത്രമേ യുഡിഎഫ് ജയിക്കാന്‍ സാധ്യതയുള്ളൂ.
സാധ്യത ഇങ്ങനെ
ഭൂരിപക്ഷം വേണ്ടിയിരുന്ന പഞ്ചായത്തില്‍ പോളിംഗ് കുറഞ്ഞതാണ് കോണ്‍ഗ്രസ് കാലുവാരിയെന്ന സംശയം ശക്താക്കുന്നത്. വെസ്റ്റ് എളേരി, പടന്ന, വലിയ പറമ്പ പഞ്ചായത്തുകളില്‍ ലീഡുണ്ടെങ്കിലും ചെറി വ്യത്യാസമേയുള്ളൂ. അതേസമയം ഇടതുകേന്ദ്രങ്ങളില്‍ ചിലയിടത്ത് വോട്ടുകുറഞ്ഞതില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ജോസഫ് ഗ്രൂപ്പ്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് വോട്ടില്‍ വര്‍ധനവ് ഉണ്ടായാല്‍ മാത്രമേ ജോസഫ് പക്ഷത്തിന് ജയിക്കാനാവൂ. അത് ഇപ്പോള്‍ വളരെ കുറവാണ്.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video