ബബിയയുടെ ഓർമ്മയിൽ പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്
അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല 'ബബിയ' ഒക്ടോബർ മാസത്തിലാണ് ജീവൻ വെടിഞ്ഞത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് കുളക്കരയില്‍ ആണ് 'ബബിയ'യെ ചലനമറ്റ നിലയില്‍ കണ്ടത്. ഏതാനും ദിവസങ്ങളായി ഭക്ഷണമെടുക്കാതെ അവശനിലയിലായിരുന്നു.
ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതനുസരിച്ച് മംഗളൂരു പിലിക്കുള വന്യജീവി സംരക്ഷണകേന്ദ്രത്തില്‍നിന്ന് ഡോക്ടര്‍മാരെത്തി നിരീക്ഷിച്ചിരുന്നു. ഏകദേശം 80 വയസ്സ് ആണ് ബബിയയ്ക്ക് ഉണ്ടാിയിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു ബബിയ. ഇപ്പോൾ ബബിയയെ സ്നേഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.

കുമ്പള അനന്തപുര അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതല ബബിയയുടെ സ്മരണാർത്ഥം തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. കുമ്പള പോസ്റ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കാസറകോട് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് വി ശാരദ കവർ പ്രകാശനം ചെയ്തു.
വിവിധ ഫിലാറ്റലിക് ബ്യൂറോകളിൽ നിന്നും 10 രൂപ നിരക്കിൽ സ്പെഷ്യൽ കവർ വാങ്ങാം.തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനമാണ് കാസർകോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.
ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടെ തടാകത്തിലെ തൻറെ മാളത്തിൽ നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഒരിക്കൽ ബബിയ ശ്രീകോവിലിനു മുന്നിൽ 'ദർശനം' നടത്തിയത് ക്ഷേത്ര പൂജാരി മൊബൈലിൽ പകർത്തി. ഈ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു
സസ്യാഹാരിയായ ബബിയക്ക് ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമായിരുന്നു ഭക്ഷണം. ക്ഷേത്ര കുളത്തിലേക്ക് മുതല എങ്ങനെയാണ് വന്നതെന്നും ആരാണ് ഇതിന് പേര് നൽകിയതെന്നും ആർക്കും അറിയില്ല. വന്യമായ പെരുമാറ്റം മുതലയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ക്ഷേത്രത്തിൽ വർഷങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്ന മുതലയെ 1945 കാലഘട്ടത്തിൽ ബ്രിട്ടീഷ് സൈനികൻ വെടിവച്ചു കൊന്നുവെന്നും ദിവസങ്ങൾക്കുള്ളിൽ ക്ഷേത്രക്കുളത്തിൽ വീണ്ടും ആ മുതല പ്രത്യക്ഷപ്പെട്ടുവെന്നുമാണ് ബബിയയിക്കുറിച്ച് പറയുന്നത്.
അപൂർവ്വമായ ആഹാരശൈലി കൊണ്ടും സ്വഭാവ സവിശേഷത കൊണ്ടും എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു ബബിയ എന്ന മുതല. ജീവിച്ചിരുന്ന കാലം വരെയും ബബിയ ആരെയും ആക്രമിച്ചിട്ടില്ല. ക്ഷേത്രത്തിലെ ഈ തടാകത്തിലേക്ക് ബബിയ എങ്ങനെ എത്തിപ്പെട്ടുവെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്..












Click it and Unblock the Notifications