വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി അഞ്ചര പവൻ തിരുവാഭരണവുമായി പൂജാരി മുങ്ങി; സംഭവം കാസർഗോഡ്
കാസറഗോഡ്: തിരുവാഭരണം മോഷ്ടിച്ച് പൂജാരി മുങ്ങിയതായി പരാതി. കാസര്‍കോട് ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ കവർന്ന ശേഷം മുക്കുപണ്ടം ചാർത്തിയായിരുന്നു പൂജാരി മുങ്ങിയത്. ക്ഷേത്രം അധികൃതരുടെ പരാതിയിൽ തിരുവനന്തപുരം സ്വദേശിയായ ദീപക് നമ്പൂതിരിക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

വിഗ്രഹത്തില്‍ ചാര്‍ത്തിയ ആറ് പവന്‍ തിരുവാഭരണമാണ് കാണാതായത്. ചുമതലയേറ്റ് മൂന്നാമത്തെ ദിവസമായിരുന്നു പൂജാരി ഇതുമായി മുങ്ങിയത്. ഒക്ടോബർ 29നാണ് സംഭവം. ഒക്ടോബർ 27ന് നാണ് ദീപക് പൂജാരിയായി ചുമതലയേറ്റത്. തുടർന്ന് രണ്ട് ദിവസങ്ങളിലും പൂജ നടത്തി. 9 ന് വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണിലേക്ക് പോകുകയാണെന്ന് അറിയിച്ച് ഇയാൾ ഇറങ്ങി. പക്ഷേ പിന്നീട് തിരിച്ച് എത്തിയില്ല.
തുടർന്ന് ക്ഷേത്രം ജീവനക്കാർ ഇയാളുടെ ഫോണിലേക്ക് തുടരെ വിളിച്ചെങ്കിലും ഇത് സ്വിച്ച് ഓഫായിരുന്നു. ഇയാൾ താമസിക്കുന്ന വാടക വീട്ടിലേക്ക് പോയി അന്വേഷിച്ചപ്പോൾ വീടും പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. പിന്നീട് മുന്‍ പൂജാരി ശ്രീധര ഭട്ടിനെ എത്തിച്ച് അധികൃതർ പൂജ ആരംഭിച്ചു.
എന്നാൽ ക്ഷേത്ര കോവിൽ തുറന്ന് കയറിയ ശ്രീധര ഭട്ട് വിഗ്രഹത്തിലെ പുതിയ ആഭരണങ്ങൾ കണ്ട് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചപ്പോഴാണ് കളവ് പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആഭരണങ്ങൾ മുക്കുപണ്ടങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. ദീപക്കിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.












Click it and Unblock the Notifications