വന്ദഭാരത് ട്രെയിൻ മംഗലാപുരത്തേക്ക് നീട്ടണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി
വന്ദേഭാരത് ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തം.നിലവിൽ തിരുവനന്തപുരത്തു നിന്ന് സർവീസ് ആരംഭിച്ച് കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാൽ ഇത് കാസർഗോഡ് ജില്ലയോടുള്ള അവഗണനായാണെന്ന വിമർശനമാണ് ഉയരുന്നത്. ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു.
കേരളത്തിൽ പുതുതായി അനുവദിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ കാസർകോട് സ്റ്റോപ്പോടു കൂടി മംഗലാപുരം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുകയാണ്, എംപി പറഞ്ഞു.

'തിരുവനന്തപുരം മുതൽ മംഗലാപുരം വരെ സർവ്വീസ് നടത്താൻ തീരുമാനിച്ച വന്ദേഭാരത് എക്സ്പ്രസ്സ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പുനഃക്രമീകരിച്ചത് കാസർകോടിനോടുള്ള വര്ഷങ്ങളായി തുടരുന്ന കടുത്ത അവഗണനയുടെ പുതിയ ഉദാഹരണമാണ്.
കണ്ണൂരിൽ യാത്ര അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് റെയിൽവേ അധികൃതരുമായി ബന്ധപ്പെടാൻ തീരുമാനിച്ചത്. മാത്രമല്ല തിരുവനന്തപുരമടക്കം കേരളത്തിലെ മറ്റു നഗരങ്ങളുമായുള്ള റെയിൽവേ കണക്ടിവിറ്റിയിൽ നിലവിൽ കാസർകോട് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.
വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടുകയാണെങ്കിൽ പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ.കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു പിന്നോക്കാവസ്ഥ പേറിക്കഴിയുന്നതിനാൽ റെയിൽവേ വികസനത്തിൽ കാസർകോടിന് കൂടുതൽ പ്രോത്സാഹനവും പിന്തുണയും അത്യന്താപേക്ഷിതമാണ്.
വന്ദേഭാരത് എക്സ്പ്രസ്സ് മംഗലാപുരം വരെ നീട്ടാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന ന്യായമായ ആവശ്യം അധികൃതർ ചെവിക്കൊള്ളുമെന്നു ശുഭ പ്രതീക്ഷയുണ്ട്', എംപി പറഞ്ഞു.












Click it and Unblock the Notifications