കാൽവഴുതി തിരുവനന്തപുരം കരമനയാറ്റിൽ വീണ് പതിനാലുകാരി മരിച്ചു
തിരുവനന്തപുരം : കരമനയാറ്റിലിറങ്ങിയ നാലു വിദ്യാർത്ഥിനികളിൽ ഒരാൾ ദാരുണമായി മുങ്ങിമരിച്ചു.കാർമ്മൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അഞ്ജലി ലക്ഷ്മി സന്തോഷ് (14) എന്ന വിദ്യാര്ത്ഥിനിയാണ്പുഴയില് വീണ്
മരിച്ചത്. ജഗതി ഇടപ്പഴിഞ്ഞി എസ്.കെ.എൻ.ആർ.എ 148ൽ ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനിത എസ്. നായരുടെയും ബാംഗ്ളൂരിൽ സ്വകാര്യ കമ്പനി നടത്തുന്ന സന്തോഷിന്റെയും ഏകമകളാണ് അഞ്ജലി.
മുങ്ങിത്താഴ്ന്ന സഹപാഠികളായ തിരുമല മങ്കാട്ടുകടവ് സ്വദേശി ആര്യ (14), തമലം സ്വദേശി സുലീന എസ് (14) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. കരയ്ക്കുനിന്നിരുന്ന ഇടപ്പഴിഞ്ഞി സ്വദേശി സാമ സജീദാണ് ഒച്ചവച്ച് കൂട്ടുകാർ മുങ്ങിത്താഴുന്ന വിവരം സമീപവാസികളെ അറിയിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കാർമ്മൽ സ്കൂൾ ബാസ്കറ്റ് ബോൾ ടീമിലെ അംഗങ്ങളാണ് നാലുപേരും. രാവിലെ 6.30 മുതൽ 8.30വരെ സെൻട്രൽ സ്റ്റേഡിയത്തിലും തുടർന്ന് സ്പോർട്സ് കൗൺസിലിന്റെ പരിശീലനത്തിലും പങ്കെടുത്തുവരികയായിരുന്നു. ഭക്ഷണത്തിനുശേഷം കാർമൽ സ്കൂൾ ഗ്രൗണ്ടിലെ പരിശീലനത്തിലും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ഇന്നലെ പതിവുപോലെ പരിശീലനത്തിന് ശേഷം കൂട്ടുകാരികളെല്ലാവരും കൂടി ഓട്ടോപിടിച്ച് ഉച്ചഭക്ഷണത്തിനായി തമലത്തെ സുലീനയുടെ വീട്ടിലെത്തി. വീടിന് സമീപത്തെ ആറ്റിലേക്ക് പോകാൻ അഞ്ജലി നിർബന്ധിച്ചു.
സുലീനയുടെ അമ്മ സബീന വിലക്കിയെങ്കിലും, അമ്മ കടയിൽപോയ തക്കംനോക്കി വിദ്യാർത്ഥിനികൾ കരമനഭാഗത്തെ തെറ്റിക്കുഴി കടവിലെത്തി. സാമ പടവുകളിലിരുന്നു. നീന്തൽ പരിശീലിച്ച അഞ്ജലിയും ആര്യയും സുലീനയും വെള്ളത്തിലിറങ്ങി കളിക്കുന്നതിനിടെ കാൽവഴുതി വീണു. ശക്തമായ അടിയൊഴുക്കും അടിത്തട്ടിലെ ചെളിയും ഇവരെ ആറ്റിനു നടുവിലേക്ക് കൊണ്ടുപോയി. സാമയുടെ നിലവിളികേട്ട് സമീപത്തെ വീട്ടുകാർ ഓടിവന്നു. ശാലോംവീട്ടിലെ ശ്രീകുമാറും, മകൾ ശാലിനിയും വെള്ളത്തിലേക്ക് എടുത്ത്ചാടി. ആദ്യം ആര്യയേയും പിന്നീട് സുലീനയേയും കരയ്ക്കെത്തിച്ചു. അഞ്ജലിയെ രക്ഷിക്കാനായി നീന്തി ചെല്ലുമ്പോഴേക്കും മുങ്ങിതാഴ്ന്നിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു.












Click it and Unblock the Notifications