കൊവിഡിൽ അടഞ്ഞുകിടന്നത് 147 ബെവ്കോ ഔട്ട്ലെറ്റുകൾ ; ബിവറേജസ് കോർപ്പറേഷൻ പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്ക്കോ ഔട്ട്ലെറ്റുകൾ അടച്ചിട്ടതിനെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ പ്രതിസന്ധിയിൽ. കൊവിഡിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ 147 ബെവ്ക്കോ ഔട്ട്ലെറ്റുകളാണ് അടഞ്ഞുകിടന്നത്. ഔട്ട്ലെറ്റുകൾ അടഞ്ഞുകിടക്കുന്നത് ജീവനക്കാർക്കുള്ള ശമ്പളം, കടമുറികളുടെ വാടക എന്നിവയെ ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് എക്സൈസ് വകുപ്പ്.മൂന്നാം തരംഗ സാധ്യത മുന്നിൽ കണ്ട് നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഇനിയും ബെവ്കോ ഔട്ട്ലെറ്റുകൾക്കും ബാറുകൾക്കും പൂട്ട് വീഴാൻ സാധ്യതയുണ്ടെന്നാണ് സൂചന.
പ്രണയം മുന്‍പുണ്ടായിട്ടുണ്ട്, എന്നാൽ ഇതാദ്യമായാണ്; മണിക്കുട്ടനുമായുള്ള അടുപ്പത്തെക്കുറിച്ച് സൂര്യ
കൊവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിലാണ് മദ്യശാലകളുടെയും ബാറുകളുടെയും പ്രവർത്തനം. ലോക്ഡൗൺ നിയന്ത്രണത്തിൻ്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ പശ്ചാത്തലത്തിലാണ് ബെവ്കോ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്. നിലവിൽ രോഗ സ്ഥിരീകരണ നിരക്ക് കുറവുള്ള എ, ബി കാറ്റഗറികൾക്ക് മാത്രമാണ് മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്.
എന്നാൽ, ആരോഗ്യ വകുപ്പ് കണക്കാക്കുന്ന ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന സി, ഡി കാറ്റഗറികളിൽ മദ്യശാലകൾക്ക് അനുമതിയുമില്ല. ഈ പ്രദേശങ്ങളിൽ രോഗികൾ കുറഞ്ഞ് എ, ബി വിഭാഗത്തിലേക്ക് എത്തിയാൽ മാത്രമേ മദ്യശാലകളും ബാറുകളും തുറക്കാനാവൂ.265 ഔട്ട്ലെറ്റുകളിൽ 147 എണ്ണമാണ് ടി പി ആർ നിരക്ക് കൂടുന്ന പശ്ചാത്തലത്തിൽ ഇതുവരെ അടച്ചിട്ടത്.
സമാനസാഹചര്യം വീണ്ടും ഉണ്ടായാൽ കോർപ്പറേഷൻ്റെ പ്രവർത്തനങ്ങളെ പോലും ബാധിച്ചേക്കാമെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു. എന്നാൽ, തൃശൂരിലെയും കോഴിക്കോട്ടെയും മുഴുവൻ ബിവറേജസ് ഔട്ട്‌ലെറ്റുകൾ നിലവിൽ അടഞ്ഞുകിടക്കുകയാണ്. ഇതുകാരണം സമീപ ജില്ലകളിലേക്ക് മദ്യം വാങ്ങാൻ എത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്.
മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ പൊലീസിൻ്റെ കർശന പരിശോധനയുമുണ്ട്. കൂടാതെ, തിരക്ക് നിയന്ത്രിക്കാൻ എല്ലാ ഔട്ട്ലെറ്റുകൾക്ക് മുന്നിലും ഓരോ ഉദ്യോഗസ്ഥനെയും ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിയമിച്ചിട്ടുണ്ട്.
ടി പി ആർ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ ഇനിയും തുടർന്നാൽ കൂടുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടേണ്ട സ്ഥിതി ഉണ്ടാകുമെന്നാണ് കോർപ്പറേഷൻ പറയുന്നത്. സമ്പൂർണ്ണ ലോക്ഡൗണിൻ്റെ ഭാഗമായി ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാസങ്ങളോളം അടഞ്ഞുകിടന്നിരുന്നു. ഇക്കാലയളവിൽ വ്യാജവാറ്റും, അനധികൃത ചാരായ വിൽപനയും മുൻപെങ്ങും വിധമില്ലാത്ത തരത്തിൽ ഇക്കുറി വർധിച്ചിരുന്നു.
സംസ്ഥാനത്തിൻ്റെ പ്രധാന വരുമാന ശ്രോതസുകളിലൊന്നായ മദ്യ വിൽപ്പന തടസ്സപ്പെട്ടതിലൂടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇക്കാലയളവിൽ എക്സൈസ് വകുപ്പിനുണ്ടായത്. ഇനിയും അടച്ചിടേണ്ടി വന്നാൽ കടമുറികളുടെ വാടക നൽകുന്നതിലും, ജീവനക്കാർക്കുള്ള ശമ്പളം വിതരണത്തിലും പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് കോർപ്പറേഷൻ്റെ ആശങ്ക.
അതേ സമയം, ലോക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന ബെവ്കോ ഔട്ട്ലെറ്റുകൾക്കുണ്ടായ നഷ്ടം മറികടക്കാൻ ഒരുപരിധി വരെ ഇനിയുള്ള മാസങ്ങളിൽ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഓണനാളുകളിൽ റെക്കോർഡ് മദ്യ വിൽപന നടക്കുന്ന കേരളത്തിൽ ഇനിയും രോഗബാധിതരുടെ എണ്ണം വർധിച്ചാൽ അത് ഔട്ട്ലെറ്റുകളുടെയും പ്രവർത്തനങ്ങളെ പോലും ബാധിച്ചേക്കും.
വടക്കൻ ജില്ലകളിലാണ് സാധാരണ ഓണനാളുകളിൽ റെക്കോർഡ് മദ്യ വിൽപന നടക്കാറുള്ളത്. എന്നാൽ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ ബെവ്ക്കോ ഔട്ട്‌ലെറ്റുകൾ നിലവിൽ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞാൽ മാത്രമേ ഇവിടങ്ങളിൽ മദ്യശാലകൾക്ക് തുറന്ന് പ്രവർത്തിക്കാനാവുകയുള്ളൂ.
നേരത്തെ ബിവറേജസ് കോർപ്പറേഷനു കീഴിലുള്ള ഔട്ട്‌ലെറ്റുകൾക്ക് മദ്യവിൽപ്പന നടത്താൻ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാനാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്. തിരക്ക് ഒഴിവാക്കാൻ ബാറുകളുടെ സമയക്രമവും നേരത്തെ പുന:ക്രമീകരിച്ച് നൽകിയിരുന്നു.
വരുന്ന മൂന്നാഴ്ച കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഘോഷവേളകൾ വരാനിരിക്കുന്ന മാസത്തിൽ മദ്യശാലകളുടെ പ്രവർത്തനം സുഗമമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടപ്പിലാക്കാൻ സർക്കാർ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞതായാണ് പുറത്തു വരുന്ന വിവരം.
Recommended Video