സംസ്ഥാനത്ത് 175 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പരിഗണനയില്‍; ശല്യമില്ലാതെ പ്രവര്‍ത്തിക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പുതുതായി 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്നും മദ്യ വില്‍പന ശാലയിലെ തിരക്ക് നിയന്ത്രിക്കാനായി വാക്ക് ഇന്‍ മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പനശാല എന്ന അനുപാതത്തിലാണ് നിലവില്‍ കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഇത് കൂടുതലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിരവധി മദ്യശാലകള്‍ക്ക് വാക്ക് ഇന്‍ സൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും, സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകളില്‍ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന രീതിയിലുള്ള പരാതികള്‍ നിരവധിയായി എത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.

കഴിഞ്ഞ മാസം 21നാണ് ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. മദ്യഷോപ്പുകള്‍ പരിഷ്‌ക്കരിക്കുന്നതില്‍ നയപരമായ മാറ്റം അനിവാര്യമെന്ന് കേരളാ ഹൈക്കോടതി അന്ന് പറഞ്ഞത്.ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.സാധാരണ കടകളിലെ പോലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും കയറാന്‍ സാധിക്കണമെന്നും വില്‍പ്പന രീതിയില്‍ നയപരമായ മാറ്റം വേണമെന്നുമാണ് കോടതി അന്ന് നിര്‍ദേശിച്ചത്. ചില കടകളില്‍ പ്രീമിയം കടകളെന്ന പേരില്‍ ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യ കടകളില്‍ കയറി സ്വയം തിരഞ്ഞെടുക്കാനുള്ള സൗകര്യമാണിത്. അന്ന് കോടതി നിര്‍ദേശങ്ങളെ തുടര്‍ന്ന് ഇതുവരെ 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 33 കൗണ്ടറുകള്‍ ഇതിനകം പരിഷ്‌കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ഒരുകാലിലെ മന്തെടുത്ത് മറ്റേകാലില്‍ വെക്കുന്നത് പോലെ ആയിരിക്കരുതെന്ന് കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. മദ്യശാലകള്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയര്‍ന്നപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുന്നയിച്ചത്. മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകരുത്. മറ്റുകടകളില്‍ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം മദ്യശാലകളിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യക്കടകള്‍ക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി അന്ന് പറഞ്ഞത്.
മദ്യഷോപ്പുകളിലെ ക്യൂ കാരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ മദ്യശാലകള്‍ക്ക് മുന്നിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമിട്ടാകുന്നുണ്ടെന്ന രീതിയില്‍ നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ കണക്കാക്കരുതെന്നും ഇവരെ പൊതുസമൂഹത്തിനു മുന്നില്‍ കാഴ്ച്ച വസ്തുക്കളാക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. മദ്യവില്‍പന ശാലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്‌സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണെന്നും മദ്യവില്‍പനശാലകളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ മറുപടി നല്‍കേണ്ടി വരിക എക്‌സൈസ് കമ്മിഷണറായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ 96 മദ്യശാലകളില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്ന് ബവ്‌കോ ഹൈക്കോടതിയെ മുമ്പ് അറിയിച്ചിരുന്നു. കോടതി മുന്‍പ് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് അസൗകര്യങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്ലെറ്റുകള്‍ സംബന്ധിച്ച് എക്സൈസ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന 94 ഔട്ലെറ്റുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് എക്സൈസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 10 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പരിഷ്‌കരിച്ചതായി സര്‍ക്കാര്‍ കോടയിതിയില്‍ അറയിച്ചത്.












Click it and Unblock the Notifications