തിരുവനന്തപുരത്ത് സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച 19കാരൻ കരമനയാറിൽ മുങ്ങി മരിച്ചു
കരമന: കരമന പാലത്തിനുതാഴെ കാഞ്ചീപുരം മാടൻകോവിലിന്റെ കടവിനടുത്ത് ചൂണ്ടയിട്ട് മീൻപിടിക്കാൻപോയ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. മേലേ മങ്ങാട്ടുകോണത്ത് വാടകയ്ക്ക് താമസിക്കുന്ന തയ്യൽക്കാരൻ ചന്ദ്രന്റെ മകൻ വിഷ്ണു(19) ആണ് മരിച്ചത്. മേലേ മങ്ങാട്ടുകോണത്ത് വാടകയ്ക്ക് താമസിക്കുകയാണ് തയ്യൽക്കാരൻ ചന്ദ്രന്റെ മകൻ വിഷ്ണു.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വിഷ്ണുവും ആറ് സുഹൃത്തുക്കളും ചേർന്നാണ് ആറ്റിൽ ചൂണ്ടയിടാൻപോയത്. ചാഞ്ഞുകിടക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ചൂണ്ടയിട്ടശേഷം കുറച്ചുപേർ കുളിക്കാൻ ആറ്റിലേക്ക് ചാടി. അതിലൊരാൾ മുങ്ങിത്താണു. ഇതു കണ്ട് രക്ഷിക്കാൻ ചാടിയതായിരുന്നു വിഷ്ണു. മുങ്ങിത്താണുപോയ പ്രഭു(17) എന്ന സുഹൃത്തിനെ ചെളിയിൽ നിന്ന് വലിച്ചുപോക്കി രക്ഷിച്ചെങ്കിലും വിഷ്ണുവിന്റെ കാലുകൾ ചെളിയിൽ പുതഞ്ഞുപോവുകയായിരുന്നു. കൂട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും, പാഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് പി.ആർ. എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വഴയിലയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച വിഷ്ണു. അവധിദിനത്തിൽ കൂട്ടുകാർക്കൊപ്പം വിനോദത്തിനിറങ്ങിയതാണ്. പിതാവ് ചന്ദ്രൻ പലനാടുകളിൽ സഞ്ചരിച്ചാണ് തയ്യൽജോലി ചെയ്യുന്നത്. സുശീലയാണ് അമ്മ. ഏക സഹോദരി വൈഷ്ണവി. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകനാണ് മരിച്ച വിഷ്ണു. മൃതദേഹം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇന്ന് സംസ്കാരം നടത്തും.
മറ്റൊരു യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
കരകുളം മുല്ലശേരി മാങ്കാല തോപ്പ് സനുഭവനിൽ രാധാകൃഷ്ണൻ -സനൂജ ദമ്പതികളുടെ മകൻ മനു (26)നെയാണ് ഇന്നലെ വൈകിട്ട് കരമനയാറിൽ കാണാതായത്. ടിപ്പർ ഡ്രൈവറായ മനു വൈകിട്ട് നാലരയോടെ നാല് സുഹൃത്തുക്കളുമായി വെമ്പന്നൂർ വികാസ് നഗർ കടവിൽ കുളിക്കാനിറങ്ങുകയായിരുന്നു.നീന്തി കുളിക്കുന്നതിനിടെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ മനുവിനെ കണ്ടെത്താൻ നടത്തിയ ശ്രമം വിഫലമായതിനെ തുടർന്ന് പൊലീസിൽ അറിയിച്ചു. തുടർന്നും പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ്റിൽ നല്ല ഒഴുക്കുണ്ടായിരുന്നതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലും തിരച്ചിൽ വൈകിട്ടോടെ നിറുത്തിവയ്ക്കുകയായിരുന്നു. ഭാര്യ:ഗീതു.മകൻ :മാധവ്.സനു രാധാകൃഷ്‍ണൻ സഹോദരനാണ്.












Click it and Unblock the Notifications