2 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; സിബിഐയുടെ പഴയ ചോദ്യം ചെയ്യല്‍ ഓര്‍മിപ്പിച്ച് പിണറായി
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനും പി ജയരാജനും എതിരായി ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കവെ തനിക്കെതിരായി ഉയര്‍ന്നു വന്ന പഴയൊരു ആരോപണവും തുടര്‍ന്ന് സിബിഐ വിളിപ്പിച്ച സംഭവവും ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പരാതികള്‍ ചെല്ലുമ്പോള്‍ അതില്‍ അന്വേഷണം നടത്താന്‍ ഏത് അന്വേഷണ ഏജന്‍സിയും നിര്‍ബന്ധമാവും എന്ന് പറഞ്ഞുകൊണ്ടായിരുന്നു തനിക്ക് നേരേത്തെയുണ്ടായ അനുഭവത്തേക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത്.
' നേരത്തെ എനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ കെട്ടിച്ചമച്ചിരുന്നല്ലോ. നാട്ടിലെ സ്വത്ത് മുഴുവന്‍ എന്റേതാണെന്നും ഏത് നല്ല വീട് കണ്ടാലും അത് എന്റേതാണെന്നും പ്രചരിപ്പിച്ച് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ. ആ കാലത്ത് ഒരു സംഘം ഒരാളെ സൃഷ്ടിച്ചു. 1996 ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുമ്പോള്‍, മത്സരം നടക്കുന്നതേയുള്ളു. വോട്ടെടുപ്പ് നടക്കുകയോ, ഫലം പുറത്തു വരികയോ, സര്‍ക്കാര്‍ രൂപീകരിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്ത് തന്നെ താന്‍ വൈദ്യുതി മന്ത്രിയാകുമെന്ന് മനസ്സിലാക്കി തന്നെ സ്വാധീനിക്കാന്‍ രണ്ട് കോടി രൂപ കൊണ്ടു വന്ന് തന്നുവെന്നായിരുന്നു അയാളുടെ പരാതി'-മുഖ്യമന്ത്രി പറയുന്നു.
സിബിഐക്കാണ് പരാതി നല്‍കിയത്. സ്വാഭാവികമായും അന്വേഷിക്കാന്‍ വിളിക്കുമല്ലോ. അങ്ങനെ അവര്‍ അന്വേഷണത്തിനായി വിളിച്ചു ' ഇത് കളവാണെന്ന് ഞങ്ങള്‍ക്ക് അറിയാം. എന്താണ് കാര്യം എന്ന് അറിയാന്‍ മാത്രം വിളിച്ചതാണ്' എന്നായിരുന്നു അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞതെന്നും പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇത്തരത്തില്‍ വേണം ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ നമ്മള് കാണാന്‍. നമ്മുടെ നാട്ടിലെ അന്വേഷണം ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ജലീലിനെതിരെ പ്രതിപക്ഷം നടത്തിയതിനെ സമരമെന്ന് വിളിക്കാനാകില്ലെന്നും വാഹനത്തിന് നേരെ മറ്റൊരു വാഹനം കയറ്റി ഇടുന്നത് ജീവഹാനി പോലും സംഭവിക്കാവുന്ന അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെടി ജലീലിനെതിരെ കെട്ടിച്ചമച്ച അപവാദ പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'വഴിയിൽ നിൽക്കുന്ന പോലീസുകാരുടെ ചിത്രം എടുക്കുന്നത് ശരിയല്ലല്ലോ'; വ്യാജ ചിത്രത്തിൽ വിഡി സതീശൻ
പ്രതിപക്ഷം തോറ്റു; ഹരിവന്‍ശ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന്, മികച്ച അമ്പയര്‍ എന്ന് പ്രധാനമന്ത്രി