ശബരിമല സംഘർഷത്തിൽ ഉൾപ്പെട്ട 200 പേർ വീണ്ടുമെത്തി; മണ്ഡലകാല സുരക്ഷ പോലീസിന് വെല്ലുവിളി
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നപ്പോൾ കനത്ത സുരക്ഷാവലയമാണ് പോലീസ് സന്നിധാനത്ത് തീർത്തത്. തുലാമാസാ പൂജകൾക്കിടെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പോലീസ് നടപടി. മുൻപ് നടന്ന സംഘർങ്ങളിൽ പങ്കെടുത്തവർ ഇത്തവണയും എത്തുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള സംവിധാനങ്ങളടക്കം പോലീസ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി സ്ഥാപിച്ചിരുന്നു.
ഇത്തവണ നടന്ന സംഘർഷങ്ങളിൽ ഉൾപ്പെട്ടവരുടെ ഫോട്ടോകളും വീഡിയോകളും പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സ്ത്രീ പ്രവേശനം തടയുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ പങ്കെടുത്ത ഇരുനൂറോളം പേർ ഇത്തവണയും എത്തിയിരുന്നുവെന്നാണ് പോലീസ് വിലയിരുത്തൽ.
സന്നിധാനത്തെ അക്രമം
തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സ്ത്രീ പ്രവേശനം തടയുന്നതിന്റെ ഭാഗമായി വലിയ സംഘർഷങ്ങളാണ് സന്നിധാനത്തും പരിസര പ്രദേശത്തും നടന്നത്. ശബരിമല ദർശനത്തിനെത്തിയ സ്ത്രീകളെ തടയുകയും അവർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു ചിലർ. നിരോധനാജ്ഞ ലംഘിച്ച് വലിയ സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു.
ഫോട്ടോ ആൽബം
നിരീക്ഷണ ക്യാമറകളും ദൃശ്യങ്ങളും പരിശോധിച്ച് സന്നിധാനത്ത് അക്രമം നടത്തിയവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. 3700ഓളം പേരാണ് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. 546 കേസുകളിലായായിരുന്നു അറസ്റ്റ്. ഇവരിൽ ഭൂരിഭാഗത്തിനും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
തിരിച്ചറിയാൻ
ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേയ്ക്കാണ് നട തുറന്നതെങ്കിലും പഴുതടച്ച സുരക്ഷയാണ് ഇത്തവണ പോലീസ് സന്നിധാനത്ത് ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായാണ് ശബരിമലയിൽ മുൻപ് സംഘർഷങ്ങളിൽ പങ്കെടുത്തവർ വീണ്ടും എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പോലീസ് സജ്ജീകരണം ഒരുക്കിയത്.
12 ക്യാമറകൾ
12 ഫേയ്സ് ഡിറ്റക്ഷൻ ക്യാമറകളാണ് സന്നിധാനത്തും പരിസരത്തുമായി സ്ഥാപിച്ചിരുന്നത്. ആദ്യവട്ടം സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾ പോലീസിന്റെ ഫെയിസ് ഡിറ്റക്‌ഷൻ സോഫ്റ്റുവേറുകളുമായി ബന്ധപ്പെടുത്തി. മുൻപ് സംഘർഷങ്ങളിൽ പങ്കെടുത്തവരിൽ 200 പേരെങ്കിലും ഇത്തവണയും എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയത്.
സന്നിധാനത്ത് തിരക്ക്
മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ ഭക്തജനത്തിരക്കാണ് ഇത്തവണ ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ആയിരത്തിനോടടുത്ത് ഭക്തർ മാത്രമാണ് എത്തിയിരുന്നതെങ്കിൽ ഇത്തവണ 7200ൽ അധികം ആളുകൾ എത്തിയെന്നാണ് കണക്കുകൾ. നാനൂറോളം പേർ മാത്രമാണ് നെയ്യഭിഷേകം കഴിഞ്ഞ ഉടൻ തന്നെ മലയിറങ്ങിയത്. ബാക്കിയുള്ളവർ സന്നിധാനത്ത് തന്നെ തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും ആർഎസ്എസ്-ബിജെപി പ്രവർത്തകരായിരുന്നു.
പോലീസ് തന്ത്രം പാളി
കനത്ത നിയന്ത്രണങ്ങൾക്കും പോലീസ് കാവലിനും ഇടയിലും സന്നിധാനത്ത് അക്രമം സംഭവങ്ങൾ അരങ്ങേറിയിരുന്നു. പേരക്കുട്ടിയുടെ ചോറൂണൽ ചടങ്ങിനായി എത്തിയ തൃശൂർ സ്വദേശിനിയുടെ പ്രായം സംബന്ധിച്ചുയർന്ന സംശയത്തെ തുടർന്ന് വലിയ നടപ്പന്തലിൽ വലിയ പ്രതിഷേധം നടക്കുകയും. തൃശൂർ സ്വദേശിനിക്കും ഇവരുടെ ബന്ധുവിനും നേരെ കയ്യേറ്റശ്രമം നടക്കുകയും ചെയ്തു. ഇതേ തുടർന്ന് കണ്ടാലറിയാവുന്ന ഇരുന്നൂറുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മണ്ഡലകാലം വെല്ലുവിളി
സംഘർഷത്തിൽ ഉൾപ്പെട്ടതിന് അറസ്റ്റിലായവരാണെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി ഇരുമുടിക്കെട്ടുമായി സന്നിധാനത്തേയ്ക്ക് വരുന്നവരെ നിയപരമായി പോലീസിന് ഒന്നും ചെയ്യാനാകില്ല. സന്നിധാനത്തെ പോലീസ് നടപടികൾക്കും പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ ക്യാമറാ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവരെ മണ്ഡലകാലത്തിന് നടതുറക്കുന്നതിന് മുൻപ് തന്നെ നിരീക്ഷിക്കാനാണ് പോലീസ് തീരുമാനം.
ഉന്നതല യോഗം
മണ്ഡലകാലത്ത് ശബരിമലയിൽ ഒരുക്കേണ്ട സുരക്ഷാസംവിധാനങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി ഉന്നതതല യോഗം 12ാം തീയതി ചേരും. ഒറ്റ ദിവസത്തേയ്ക്ക് നട തുറന്നപ്പോൾ പോലും കാര്യങ്ങൾ കൈവിട്ടതോടെ കൂടുതൽ ശക്തമായ തന്ത്രങ്ങൾ പയറ്റുകയാണ് പോലീസ്. 13ാം തീയതിയാണ് സ്ത്രീ പ്രവേശനം സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിന് ശേഷമാകും സന്നിധാനത്തെ സജ്ജീകരണങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തുക.