സംസ്ഥാനത്ത് 315 ഇവി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു; നിർദ്ദേശം സമർപ്പിച്ച് കെഎസ്ഇബി, 120 കോടി ചിലവ്
കൊച്ചി: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ 277 പുതിയ സ്ഥലങ്ങളിലായി 315 അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കെഎസ്ഇബി നിർദ്ദേശം സമർപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഇതിന് മുമ്പ് ആദ്യഘട്ടത്തിൽ 209 സ്ഥലങ്ങളിലായി 335 ചാർജറുകൾ സ്ഥാപിക്കാൻ 63.12 കോടി കേന്ദ്ര ധനസഹായം ലഭിച്ചിരുന്നു. ആദ്യഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ട പദ്ധതിക്ക് ഏകദേശം 120 കോടി ചെലവ് പ്രതീക്ഷിക്കുന്നതായി കെഎസ്ഇബി അറിയിച്ചു.

ഇതിൽ 60 കോടി കേന്ദ്രസർക്കാരിന്റെ സബ്സിഡിയായി ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായാണ് കെഎസ്ഇബി പ്രവർത്തിക്കുന്നത്. പ്രധാന ദേശീയ-സംസ്ഥാന പാതകളിലാകും പുതിയ അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഈ ഘട്ടത്തിന്റെ പ്രത്യേകത, സർക്കാർ ഭൂമിക്ക് പകരം സ്വകാര്യ ഭൂമിയിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്. ആകെ 315 സ്റ്റേഷനുകളിൽ 299 എണ്ണവും (95 ശതമാനം) സ്വകാര്യ ഭൂമിയിലായിരിക്കും സ്ഥാപിക്കുക.
സ്വകാര്യ ഭൂവുടമകളുമായും ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും സഹകരിച്ച് പൊതുതാൽപര്യ പ്രകടന നടപടിയിലൂടെയാണ് കെഎസ്ഇബി സ്ഥലങ്ങൾ കണ്ടെത്തിയത്. സർക്കാർ ഭൂമിയുടെ ലഭ്യതയെ ആശ്രയിക്കാതെ സംസ്ഥാനത്ത് വേഗത്തിൽ ചാർജിങ് ശൃംഖല വിപുലീകരിക്കാൻ ഈ മാതൃക സഹായിക്കുമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
വാഹനങ്ങളുടെ ചാർജിങ് സമയം ഗണ്യമായി കുറയ്ക്കുന്ന ഉയർന്ന ശേഷിയുള്ള ചാർജറുകളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 245 എണ്ണം 120 കിലോവാട്ട്, 43 എണ്ണം 240 കിലോവാട്ട് സൂപ്പർ ഫാസ്റ്റ് ചാർജറുകൾ, 27 എണ്ണം 60 കിലോവാട്ട് ചാർജറുകൾ എന്നിവയാണ് സ്ഥാപിക്കുക. ഇതോടെ നിലവിലെ സ്റ്റേഷനുകളേക്കാൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ സാധിക്കും.
മാർച്ച് 31-ന് കേന്ദ്ര സർക്കാർ അംഗീകരിച്ച ആദ്യഘട്ട പദ്ധതിയിൽ കെഎസ്ഇബിയുടെ സബ് സ്റ്റേഷനുകൾ, സെക്ഷൻ ഓഫീസുകൾ, കെഎസ്ആർടിസി ഡിപ്പോകൾ, കെടിഡിസി ഹോട്ടലുകൾ, സർവകലാശാലകൾ, ബിഎസ്എൻഎൽ കാമ്പസുകൾ എന്നിവിടങ്ങളിലായിരുന്നു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനൊപ്പം നിലവിലുള്ള പഴയ ചാർജിങ് സ്റ്റേഷനുകളും ഉയർന്ന ശേഷിയുള്ള ചാർജറുകളാക്കി നവീകരിക്കുന്ന നടപടികളും കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്.
ജില്ല തിരിച്ചുള്ള പുതിയ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം ഇങ്ങനെ: തിരുവനന്തപുരം - 32, കൊല്ലം - 14, പത്തനംതിട്ട - 10, ആലപ്പുഴ - 13, കോട്ടയം - 19, ഇടുക്കി - 14, എറണാകുളം - 39, തൃശൂർ - 28, പാലക്കാട് - 26, മലപ്പുറം - 27, കോഴിക്കോട് - 22, വയനാട് - 9, കണ്ണൂർ - 13, കാസർകോട് - 11. ആകെ - 277. ആകെ 277 സ്ഥലങ്ങളിൽ 315 അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications