കേരളത്തിന് ആശ്വാസം, ഇന്ന് 90 പേർക്ക് കൊറോണയിൽ നിന്ന് മുക്തി, രോഗം സ്ഥിരീകരിച്ചത് 75 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 75 എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം രോഗം ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണമാണ് എന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. 90 പേരാണ് ഇന്ന് കൊവിഡില്‍ നിന്നും മുക്തി നേടിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 20 പേരാണ്. ഇന്നലെ വരെയുളള കണക്കുകള്‍ പ്രകാരം 227 മലയാളികളാണ് വിദേശത്ത് മരണപ്പെട്ടിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നെത്തിയ 53 പേരാണ് ഉളളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 3 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
Recommended Video
മഹാരാഷ്ട്രയില്‍ നിന്ന് വന്ന 8 പേര്‍ക്കും ദില്ലിയില്‍ നിന്നുളള 5 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നുളള 4 പേര്‍ക്കും ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും കൊവിഡ് കണ്ടെത്തി. കൊല്ലത്ത് 14 പേര്‍ക്കും മലപ്പുറത്ത് 11 പേര്‍ക്കും തൃശൂര്‍ 8 പേര്‍ക്കും എറണാകുളത്ത് 5 പേര്‍ക്കും പാലക്കാട് 6 പേര്‍ക്കും കോട്ടയത്തും കണ്ണൂരും 4 പേര്‍ക്കും തിരുവനന്തപുരത്ത് 3 പേര്‍ക്കും കാസര്‍കോട് 9 പേര്‍ക്കും കോഴിക്കോട് 6 പേര്‍ക്കും വയനാട്ടില്‍ 3 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെ: തിരുവനന്തപുരം- 10, കൊല്ലം-4, പത്തനംതിട്ട-5 , ആലപ്പുഴ- 16, കോട്ടയം-3, എറണാകുളം-2, തൃശൂര്‍ -11, പാലക്കാട്-24, കോഴിക്കോട്- 14, കണ്ണൂര്‍- 1. ഇന്ന് 5876 സാംപിളുകള്‍ പരിശോധിച്ചു. 2697 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗമുളളത്. 1351 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. ഇന്ന് 203 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുറത്ത് നിന്നും വരുന്നവരെ ഇനിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് സംവിധാനം ഒരുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്ദേഭാരത് മിഷന്‍ മുതല്‍ ഇക്കാര്യം ആവശ്യപ്പെടുന്നതാണ് എന്നും മുഖ്യമന്ത്രി. കൊവിഡ് പരിശോധനയുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി. കേന്ദ്ര സഹമന്ത്രി അടക്കമുളളവർ സർക്കാർ പ്രവാസികൾക്കെതിരാണ് എന്ന് പ്രചാരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.