നിങ്ങൾ ചിലർമാത്രം മാറി നിന്ന് ഇങ്ങനെ ഓരിയിടുന്നത് എന്തിനാണ്: ചെന്നിത്തലയ്ക്കെതിരെ വിമര്‍ശനം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകളും ബീവരേജസ് ഔട്ട്ലെറ്റുകളും പൂട്ടണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഡിവൈഎഫ്ഐ നേതാവ് രമേശ് ചെന്നിത്തല. എല്ലാം പൂട്ടിയേ മതിയാകൂ എന്ന് പറയുന്നത് കേരളത്തെ രക്ഷിക്കാനല്ല, കടുത്ത പ്രതിസന്ധിയിൽ സർക്കാർ ചെന്നുപതിക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ടു മാത്രമാണെന്ന് റഹീം ആരോപിക്കുന്നു.
സംസ്ഥാനത്തിന്റെ വരുമാനം ഓരോ ദിവസവും പിറകോട്ടു പോകുന്നു. നേരത്തേ വന്ന പ്രകൃതി ദുരന്തങ്ങളും, നോട്ടു നിരോധനവും, ജിഎസ്ടിയും, പ്രവാസലോകത്തെ പ്രതിസന്ധികളും, രാജ്യത്തെ സാമ്പത്തിക മാന്ദ്യവും, കേന്ദ്രസർക്കാരിന്റെ ശത്രുതാപരമായ പെരുമാറ്റവും നമ്മുടെ ചെറിയ കേരളം എങ്ങനെ അതിജീവിക്കുന്നു എന്നത് തന്നെ അത്ഭുതമാണെന്നും റഹീം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ആശങ്ക പടർത്തുന്നു
ശ്രീ രമേശ് ചെന്നിത്തല സംസാരിക്കുന്നത് ബിവറേജേസിനെ കുറിച്ചാണ്....
ബാറും ബിവറേജസ് ഔട്ലെറ്റുമാണ് പ്രശ്നം. രണ്ടിടത്തും ആൾക്കൂട്ടം പ്രശ്നം സൃഷ്ടിക്കുന്നു എന്നാണ് ആരോപണം. നിയമ സഭാ സമ്മേളനം അവസാനിപ്പിക്കരുത്, അത് ആളുകളിൽ ഭീതിപരത്തും എന്നാണ് കുറച്ചു ദിവസം മുൻപ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. മാത്രവുമല്ല, ആരോഗ്യമന്ത്രി കൂടെക്കൂടെ കോവിഡിനെ കുറിച്ച് പറഞ്ഞു ജനങ്ങളിൽ ആശങ്ക പടർത്തുന്നു എന്നുമായിരുന്നു ആരോപണം.

മാപ്പ് പറയണം
ഇപ്പോൾ, ഈ ബിവറെജസ് ഔട്ലെറ്റ് പൂട്ടണം,സർവകലാശാലാ പരീക്ഷകൾ നിർത്തണം, ആൾക്കൂട്ടം രോഗം പരത്തും എന്നൊക്കെ പറയുന്നത് കേട്ടാൽ ആളുകളിൽ ഭീതി വരില്ലാ എന്നുണ്ടോ? എന്താണ് യഥാർഥത്തിൽ യുഡിഎഫിന്റെ പ്രശ്നം? എന്താണ് നിങ്ങളുടെ സമീപനം? നിലപാട്?. കോവിഡ് 19ഒരു പ്രശ്നമാണോ? ആണെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യമന്ത്രിയെ അപമാനിച്ചതിന് മാപ്പ് പറയണം.

പ്രതിസന്ധിയിലൂടെ
ഈ തലമുറ ഇതുവരെ അനുഭവിക്കാത്ത രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കേരളവും,ലോകവും കടന്നുപോകുന്നത്. എത്രനാൾ ഈ പ്രതിസന്ധി തുടരുമെന്ന് ഉറപ്പില്ല. നമുക്ക് അതിജീവിച്ചേ മതിയാകൂ. ലോകത്തിലെ പല വികസിത രാജ്യങ്ങളും കാലിടറിയ കളത്തിലാണ് നമ്മൾ, ഈ ചെറിയ നാട് ഇന്ന് നിൽക്കുന്നത്, പൊരുതുന്നത്.

നമ്മെ അഭിനന്ദിക്കുന്നു
ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അതീവശ്രദ്ധാലുവായി നാം നീങ്ങുമ്പോൾ സുപ്രീം കോടതി മുതൽ അന്താരാഷ്ട്ര സമൂഹം വരെ നമ്മെ അഭിനന്ദിക്കുന്നു, മാതൃകയാക്കുന്നു. ഓരോ അഭിനന്ദനവും നമ്മുടെതെല്ലാമല്ലേ. പിന്നെയെന്തിനാണ്, നിങ്ങൾ ചിലർമാത്രം മാറി നിന്ന് ഇങ്ങനെ 'ഓരിയിടുന്നത്?' ആരെയാണ് നിങ്ങൾ കൂവിത്തോൽപ്പിക്കുന്നത്?...

നിലപാട് വ്യക്തമാണ്
സർക്കാർ നിലപാട് വ്യക്തമാണ്. കൊറോണ ജാഗ്രതയുടെ ഭാഗമായി നാടാകെ സ്തംഭിക്കണം എന്ന നിലപാട് സർക്കാരിനില്ല. തിരുവനന്തപുരത്തു മാളുകളും മറ്റും അടയ്ക്കണമെന്നും ആളുകൾ ആരും പുറത്തിറങ്ങരുത് എന്നും കളക്ടർ പറഞ്ഞപ്പോൾ, അതു സർക്കാർ നിലപാടല്ല എന്ന് തറപ്പിച്ചു പറഞ്ഞത് മുഖ്യമന്ത്രിയാണ്. മാളുകൾ പൂട്ടണം എന്ന നിലപാട് സർക്കാരിനില്ല. അതുപോലെ മദ്യവില്പനശാലകളും അടച്ചുപൂട്ടാൻ സർക്കാർ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ല.
സർവകലാശാല മുതൽ മദ്രസാ പരീക്ഷകൾ വരെ എല്ലാം മുടക്കമില്ലാതെ ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം നടക്കണം.

എത്രകാലം നീളുമെന്ന് ഉറപ്പില്ല
മാളും, കടകളും, ബാറും, ബിവറേജസ് ഔട്ലെറ്റുകളും അങ്ങനെ സകല വ്യാപാര സ്ഥാപനങ്ങളും ഇപ്പോഴേ അടച്ചുപൂട്ടി എത്രകാലമാണ് നമുക്ക് മാറിനിൽക്കാനാവുക? ഓർക്കണം ഈ പ്രതിസന്ധി എത്രകാലം നീളുമെന്ന് ഉറപ്പില്ല. നിയമസഭാ സമ്മേളനം പോലും നിർത്തിയതിനെ വിമർശിച്ചവർ, അനാവശ്യ ഭീതിയെന്നു ആരോപിച്ചവർ ഇതെല്ലാം അനിശ്ചിത കാലത്തേയ്ക്ക് അടച്ചുപൂട്ടി എത്ര വലിയ ഭീതിയാണ് വിഭാവനം ചെയ്യുന്നത്?

ഒത്തുപോകുന്നുണ്ടോ
പ്രതിപക്ഷം ഇതുവരെ പറഞ്ഞത് തമ്മിൽ എന്തെങ്കിലും ഒരുകാര്യം ഒത്തുപോകുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ഒന്ന് തിരിഞ്ഞു നോക്കിയാൽ നിങ്ങളുടെ നിഴൽനിന്നു ഉറക്കെ 'കൂവുന്നത്', കേൾക്കാം. എല്ലാം പൂട്ടിയേ മതിയാകൂ എന്ന് പറയുന്നത് കേരളത്തെ രക്ഷിക്കാനല്ല, കടുത്ത പ്രതിസന്ധിയിൽ സർക്കാർ ചെന്നുപതിക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ടു മാത്രമാണ്. സംസ്ഥാനത്തിന്റെ വരുമാനം ഓരോ ദിവസവും പിറകോട്ടു പോകുന്നു.

ഇടപെടലുകള്‍
നേരത്തേ വന്ന പ്രകൃതി ദുരന്തങ്ങളും, നോട്ടു നിരോധനവും, ജിഎസ്ടിയും, പ്രവാസലോകത്തെ പ്രതിസന്ധികളും, രാജ്യത്തെ സാമ്പത്തിക മാന്ദ്യവും, കേന്ദ്രസർക്കാരിന്റെ ശത്രുതാപരമായ പെരുമാറ്റവും നമ്മുടെ ചെറിയ കേരളം എങ്ങനെ അതിജീവിക്കുന്നു എന്നത് തന്നെ അത്ഭുതമാണ്. ഇടതുപക്ഷ സർക്കാരിന്റെ ഭാവനാപൂർണവും ഇശ്ചാശക്തിയുമുള്ള ഇടപെടലുകളാണ് നമ്മെ ഇന്ന് നിലനിർ ത്തുന്നത്.അതിനിടയിലാണ് കോവിഡ് 19എന്ന മഹാമാരി നമ്മെ വേട്ടയാടാൻ തുടങ്ങിയത്.

പക്ഷേ, കൂവലും കൊഞ്ഞനംകുത്തലുമല്ല
' നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന സിനിമയിലെ ഇന്നസെന്റും കൂടെയുള്ള പ്രതിപക്ഷ അംഗങ്ങളും നിർവഹിക്കുന്ന റോളുണ്ട്. ഭരണപക്ഷത്തിന് മംഗളപത്രം എഴുതൽ അല്ല പ്രതിപക്ഷത്തിന്റെ ജോലി എന്ന് പറയുന്നത് കേട്ടു. ശരിയാണ്. പക്ഷേ, കൂവലും കൊഞ്ഞനംകുത്തലുമല്ല പ്രതിപക്ഷത്തിന്റെ ജോലി എന്നുകൂടി അങ്ങ് മനസ്സിലാക്കണം.

എത്രമേൽ നിന്ദ്യമാണ്
കൂടുതൽ പേർ മരിക്കണം, കൂടുതൽ പേർക്ക് കോവിഡ് വരണം, നാട് കൂടുതൽ സ്തംഭിക്കണം, സർക്കാർ കൂടുതൽ ധനപ്രതിസന്ധിയിലാകണം, സർക്കാരിന്റെ വികസന പദ്ധതികളാകെ മുടങ്ങണം, എന്നൊക്കെ ആശിക്കുന്നതും ആലോചിക്കുന്നതും എത്രമേൽ നിന്ദ്യമാണ്.
എൽഡിഎഫ് ഒന്ന് തോറ്റു കാണാൻ ഈ നാടാകെ തുലഞ്ഞുപോകണം എന്നാലോചിക്കുന്ന സാഡിസ്റ്റ് മനസ്സു അപാരം തന്നെ.

സർക്കാർ നാടിന്റേതാണ്
മദ്യശാലയായാലും പലവ്യഞ്ജന കടയായാലും സർക്കാർ ഓഫീസായാലും ആരോഗ്യ വകുപ്പ് അനുശാസിക്കുന്ന നിർദേശങ്ങൾ അനുസരിക്കുക. അതല്ലാതെ എന്നവസാനിക്കും എന്നറിയാത്ത ഒരു പ്രതിസന്ധിയിൽ നാടാകെ അനിശ്ചിതമായി ഇന്നേ അടച്ചിടാൻ ഇത് എ ഐ സി സി ഓഫീസല്ല, കേരളമാണ്, മനുഷ്യരുടെ ജീവിതവും സ്വപ്നവും പ്രതീക്ഷകളും ഒക്കെയാണ്. ഒന്നും തകർന്നു പോകാതെ നമുക്ക് അതിജീവിക്കണം ഈ മഹാമാരിയെ.
ശ്രദ്ധിക്കൂ. സർക്കാർ നാടിന്റേതാണ്. നാടാകെ ഒരുമിച്ചു നിൽക്കണം. നമ്മൾ അതിജീവിക്കും. 'കൂവി നടക്കുന്നവർ'കൂടി നാളെ നാടിനൊപ്പം നിൽക്കും, നില്ക്കാൻ നിർബന്ധിതരാകും. ഒട്ടേറെയുണ്ട് നമുക്ക് ചെയ്തിടാൻ, വരൂ നാടാകെ കൈകോർത്തു നിൽക്കാം.












Click it and Unblock the Notifications