ഗുരുവായൂർ; പാൽപ്പായസത്തിൽ എലിവിഷം കലർത്തി നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു, കുട്ടി മരിച്ചു...
മലപ്പുറം ചേറങ്കോട് സ്വദേശി സുനിൽ(36) ഭാര്യ സുജാത, മക്കളായ ആകാശ്, അമൽ എന്നിവർ വ്യാഴാഴ്ച പുലർച്ചെയാണ് ഗുരുവായൂർ പടിഞ്ഞാറെനടയിലെ ലോഡ്ജിൽ മുറിയെടുത്തത്.
തൃശൂർ: ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമല വീട്ടിൽ സുനിലിന്റെ മകൻ ആകാശാണ്(മൂന്ന്) മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ടാണ് ഒരു കുടംബത്തിലെ നാലുപേരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മലപ്പുറം ചേറങ്കോട് സ്വദേശി സുനിൽ(36) ഭാര്യ സുജാത, മക്കളായ ആകാശ്, അമൽ എന്നിവർ വ്യാഴാഴ്ച പുലർച്ചെയാണ് ഗുരുവായൂർ പടിഞ്ഞാറെനടയിലെ ലോഡ്ജിൽ മുറിയെടുത്തത്. അതിരാവിലെ തന്നെ കുടുംബം ക്ഷേത്രദർശനത്തിനായി ലോഡ്ജിൽ നിന്നും പോയിരുന്നു.

ക്ഷേത്രദർശനം കഴിഞ്ഞ് ഉച്ചയോടെ ലോഡ്ജിൽ തിരികെയെത്തിയതിന് ശേഷമാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന പാൽപ്പായസത്തിൽ എലിവിഷം കലർത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം വിഷം കഴിച്ച കുട്ടികൾ അവശനിലയിലായതോടെ നാലുപേരും ദേവസ്വം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഭക്ഷ്യ വിഷബാധയാണെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. ഗുരുതരാവസ്ഥയിലായിരുന്ന ആകാശിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമലിന്റെ നിലയും ഗുരുതരമാണ്. ടാപ്പിംഗ് തൊഴിലാളിയായ സുനിലിന് കടുത്ത സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications