കേരളം മാതൃകയാക്കണം ഈ 'കര്‍മ്മ' ഗ്രാമത്തെ, ഒരു നാടിന്റെ മുഖച്ഛായ മാറ്റിയ കർമ്മത്തെയും
മലപ്പുറം: ആരോഗ്യമുള്ള ജനത, മികച്ച വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ രംഗത്തെ പുരോഗതി, അത്യാധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണം, കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത . ഇതെല്ലാമാണ് ഒരു ജനസമൂഹത്തിന്റെ വികസനത്തിന്റെയും, സാമൂഹികാന്തരീക്ഷത്തിന്റെയും അളവ് കോലായി കണക്കാക്കുന്നത്.ഏതൊരു സര്‍ക്കാറിന്റെയും സ്വപ്നവും ഇത്തരത്തിലുള്ള വികസന പുരോഗതിയാണ്. എന്നാല്‍, പൊന്നാനി നഗരസഭയിലെ ഒരു വാര്‍ഡിനെ ദത്തെടുത്ത് ഇക്കാര്യങ്ങളെല്ലാം വിജയകരമായി നടപ്പാക്കിയതിന്റെ നിര്‍വൃതിയിലാണ് പൊന്നാനിയിലെ സന്നദ്ധ സംഘടനയായ കര്‍മ്മ. ഒരു പ്രദേശത്തിന്റെയാകെ മുഖച്ഛായ മാറ്റി കര്‍മ്മയുടെ മാതൃകാ ഗ്രാമം ജന ശ്രദ്ധയാകര്‍ഷിക്കുകയാണ്.
നഗരസഭയിലെ ഒരു വാര്‍ഡിനെ ദത്തെടുത്ത് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ പരിഷ്‌ക്കരണം ലക്ഷ്യമിടുകയാണ് സാംസ്‌ക്കാരിക സംഘടനയായ കര്‍മ്മ പൊന്നാനി പൊന്നാനി നഗരസഭയിലെ 28-ാം വാര്‍ഡ് പള്ള പ്രത്താണ് കര്‍മ്മയുടെ മാതൃകാപദ്ധതി നടപ്പിലാക്കിയത്. പ്രാഥമിക ഘട്ടമായി വാര്‍ഡിലെ 308 കുടുംബങ്ങളുടെയും സമഗ്ര സര്‍വ്വേ നടത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് സര്‍വ്വേ നടന്നത്.1828 പേരടങ്ങുന്ന വാര്‍ഡിലെ ജനങ്ങളുടെ പൂര്‍ണ്ണവിവരശേഖരണവും, ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറിയും ഇതിന്റെ ഭാഗമായി പുറത്തിറക്കി. സ്ഥിതി വിവരക്കണക്കുകളില്‍ വാര്‍ഡിലെ താമസക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയുടെ വിശദമായ രൂപം ശേഖരിച്ചതിന് ശേഷമാണ് വാര്‍ഡില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ആലോചിച്ചത്. ആദ്യ പ്രവര്‍ത്തനമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കര്‍മ്മ ഗ്രാമത്തിലെ പച്ചക്കറിത്തോട്ടം.
പെരിന്തല്‍മണ്ണ എം.ഇ.എസ്.കോളേജുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കുള്ള തുടര്‍ ചികിത്സയും കര്‍മ്മയുടെ നേതൃത്വത്തില്‍ നല്‍കി. പിന്നീട് ആയുര്‍വ്വേദം, ഹോമിയോ, അലോപ്പതി എന്നിവ ഉള്‍പ്പെടുത്തി മറ്റൊരു ക്യാമ്പും നടത്തി ജനാരോഗ്യത്തിന് ഊന്നല്‍ നല്‍കിയെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഏ വി കുഞ്ഞിമുഹമ്മദ് പറഞ്ഞു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന്റെ ആദ്യപടിയെന്നോണം വാര്‍ഡിലെ എല്ലാ വീടുകളിലും ഓമ, മുരിങ്ങ, കറിവേപ്പില എന്നിവ നല്‍കുകയും, ഒരു നേരത്തെ കറിക്കാവശ്യമായ വ വീട്ടുവളപ്പില്‍ നിന്ന് തന്നെ ലഭിക്കുന്ന മാതൃകാ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കകയും ചെയ്തു. പിന്നീട്, പള്ളപ്രം പാലത്തിന് താഴെയുള്ള സ്ഥലം പാട്ടത്തിനെടുത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്തു.ഇരുപത് പേരടങ്ങുന്ന കര്‍മ്മമുകുളം കൃഷിയിടത്തില്‍ ഇരുപതോളം ഇനം പച്ചക്കറികളാണ് കൃഷി ചെയ്ത് വരുന്നത്. വാര്‍ഡിലേക്കാവശ്യമായ പച്ചക്കറികള്‍ തികച്ചും ജൈവ രീതിയില്‍ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷി പുരോഗമിക്കുന്നത്.
മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായ പൊന്നാനി നഗരസഭയില്‍ പള്ളപ്രം കേന്ദ്രീകരിച്ച് കര്‍മ്മ നടപ്പിലാക്കിയ തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ പ്ലാന്റ് ഏറെ വിജയകരമായി. എല്ലാ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ 2 തൊഴിലാളികള്‍ ശേഖരിച്ച് പ്ലാന്‍റിലെത്തിച്ച് പുന ചംക്രമണം ചെയ്ത് വളമാക്കി മാറ്റുന്നതാണ് ഈ പദ്ധതി .കൂടാതെ ജീവിതശൈലീ രോഗങ്ങളെ മറികടക്കാന്‍ യോഗയും, വിദ്യാര്‍ത്ഥികള്‍ക്കായി കരാട്ടെ ക്ലാസും ആവിഷ്‌ക്കരിച്ച് ഒരു വാര്‍ഡിലെ മുഴുവനാളുകള്‍ക്കും സന്തോഷവും, നിറചിരിയും സമ്മാനിക്കുയാണ് കര്‍മ്മ പൊന്നാനി. കര്‍മ്മ പ്രസിഡന്റ് കെ.വി.ഇസ്മായില്‍ ബഷീര്‍, വി.എസ്.സുധര്‍മ്മന്‍, ചൈത്ര ഉണ്ണി, ടി.ബാലകൃഷ്ണന്‍ എന്നിവരാണ് മാതൃകാപദ്ധതിക്ക് പിന്നിലുള്ളത്. ഒപ്പം പ്രോത്സാഹനങ്ങളുമായി വാര്‍ഡ് കൗണ്‍സിലര്‍ റീന പ്രകാശനും പ്രദേശവാസികളുമുണ്ട്.












Click it and Unblock the Notifications