'ചെല്ലാനം തീരത്ത് സ്വയംഭൂവായ ഒരു കടൽഭിത്തി', എങ്ങനെ ഉണ്ടായി? മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി പി രാജീവ്
കൊച്ചി: മഴക്കാലമാകുമ്പോൾ എന്നും വാർത്തകളിൽ നിറയാറുണ്ട് ചെല്ലാനംകാരുടെ ദുരിതങ്ങൾ. ചെല്ലാനത്ത് കടൽഭിത്തിയെന്ന ദീർഘകാലത്തെ ആവശ്യം ഇപ്പോൾ നടപ്പിലായിരിക്കുകയാണ്. ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ ചെല്ലാനം കടൽഭിത്തി എങ്ങനെ ഉണ്ടായെന്ന് പറയാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം.
പി രാജീവിന്റെ കുറിപ്പ് വായിക്കാം: ' ചെല്ലാനം തീരത്ത് സ്വയംഭൂവായ ഒരു കടൽഭിത്തിയെക്കുറിച്ച് മലയാള മനോരമയിലും മാതൃഭൂമിയിലും വാർത്തകൾ കാണുകയുണ്ടായി. ഏകദേശം അര പേജോളം ചെല്ലാനം കടൽഭിത്തിയുടെ വിശേഷങ്ങൾ നൽകിയ മലയാള മനോരമ പത്രവും മൂന്ന് മിനുട്ടോളം ദൈർഘ്യമുള്ള റിപ്പോർട്ട് തയ്യാറാക്കിയ മാതൃഭൂമി ചാനലും അതീവ പ്രാഗത്ഭ്യമുള്ള റിപ്പോർട്ടിങ്ങാണ് നടത്തിയിട്ടുള്ളത്.

ജനങ്ങളുടെ ആശങ്കയൊഴിഞ്ഞു, വിനോദ സഞ്ചാര കേന്ദ്രമാകും, ചിരിക്കുന്നു ചെല്ലാനം, ആഗ്രഹിച്ച മാറ്റം എന്നൊക്കെയുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ചെല്ലാനത്ത് എങ്ങനെ കടൽഭിത്തി ഉണ്ടായി എന്നത് അറിഞ്ഞ മട്ടില്ല. രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞക്ക് ശേഷം ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തത് ചെല്ലാനം വിഷയമായിരുന്നു.
ചെല്ലാനത്ത് ശാശ്വതമായ പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെ 344 കോടി രൂപ ചിലവിൽ ടെട്രാപോഡ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ പോലും ഇതൊക്കെ നടക്കുമോ എന്നായിരുന്നു ആ നാട്ടുകാരുടെ ചിന്ത. ഒരു ഗ്രാമത്തിനായി വേണ്ടി മാത്രം ഇത്രയും വലിയൊരു പദ്ധതി ഇതിന് മുൻപ് നടപ്പിലാക്കിയിരുന്നില്ല. എന്നാൽ ചെല്ലാനത്തിന് കൊടുത്ത വാക്ക് പാലിക്കാൻ ഈ സർക്കാരിന് സാധിച്ചു.
മന്ത്രിമാരെന്ന നിലയിൽ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും ഞാനും ചെല്ലാനത്ത് നേരിട്ടെത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. തുടർന്ന് 2022 ജൂണ്‍ 11ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ചെല്ലാനം കടൽഭിത്തിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ചെല്ലാനം കടൽഭിത്തിയുടെ 95% പ്രവൃത്തിയും പൂർത്തിയായിരിക്കുന്നു.
പ്രതിപക്ഷവും ചില മാധ്യമങ്ങളും തകർക്കാൻ ശ്രമിച്ച കിഫ്ബി വഴി പണം ലഭ്യമാക്കിക്കൊണ്ട് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ചെല്ലാനം കടൽഭിത്തിയുടെ നിർമ്മാണ പ്രവൃത്തികൾ കൈകാര്യം ചെയ്യുന്നത്. വിനോദസഞ്ചാരകേന്ദ്രമായി ചെല്ലാനത്തെ ഉയർത്തുന്നതിനുള്ള സീ വ്യൂ വാക്ക് വേയുടെ പ്രവൃത്തിയും പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിൽ സ്ഥലം എം എൽ എ ആയ ശ്രീ. കെ ജെ മാക്സിയുടെ നിരന്തര ഇടപെടലും ഫോളോ അപ്പും ഈ ഘട്ടത്തിൽ മറക്കാൻ പാടില്ല എന്നിരിക്കെ മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിലെവിടെയും ഈ പേരുകളോ സർക്കാരിൻ്റെ പങ്കോ ഒരു വരിയിലോ വാക്കിലോ കുറിക്കപ്പെട്ടിട്ടില്ല. ചെല്ലാനത്ത് കടലാക്രമണമുണ്ടായപ്പോഴെല്ലാം സർക്കാർ എവിടെ എന്ന ചോദ്യമുന്നയിച്ചവർ ഇന്ന് സർക്കാരിനെ കാണുന്നില്ല. പക്ഷേ ചെല്ലാനത്തൊരു കടൽഭിത്തിയുണ്ടെന്നും അതുകൊണ്ട് ചെല്ലാനം സുരക്ഷിതമാണെന്നും അവർക്കറിയാം. ഈ നാട് സുരക്ഷിതമാകുന്നുണ്ടെന്ന് അവരറിയുന്നുണ്ട്.
2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച പ്രകടന പത്രികയിൽ 272ആമത് വാഗ്ദാനം : കിഫ്ബി ധനസഹായത്തോടെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് ആരംഭിച്ചിരിക്കുന്ന സ്കീം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിപ്പിക്കും. കടല്‍ഭിത്തി നിര്‍മ്മാണത്തിന് ട്രൈപോഡ്, ടെട്രാപോഡ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും'.












Click it and Unblock the Notifications