മുഖം മൂടി സംഘം പോലീസുകാരനെ വീടുകയറി ആക്രമിച്ചു: വാരിയെല്ലുകള്‍ നുറുങ്ങിയ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍
കൊല്ലം: മുഖം മൂടി സംഘം അർദ്ധരാത്രി പൊലീസുകാരനെ വീടു കയറി ആക്രമിച്ചു. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകൾ തകർന്ന പൊലീസുകാരനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. ചവറ തെക്കംഭാഗം പുത്തൻ സങ്കേതം കോയിപ്പിനാൽ വീട്ടിൽ ഹസൻ കുഞ്ഞാ(44) ണ് ഇന്നലെ രാത്രി 11. 45 ഓടെ ആക്രമിക്കപ്പെട്ടത്. അദ്ദേഹം കൊല്ലം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. ഹസൻ കുഞ്ഞിനെ അക്രമികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യക്കും സഹോദരനും നിസാര പരിക്കേറ്റു. അക്രമികൾ വീടിന്റെ മുൻ വശത്തെ ജനലിനും കതകിനും കേട് വരുത്തി.
പതിെനാന്ന് മണിയോടെ ഹസൻ കുഞ്ഞ് ഉറങ്ങാൻ കിടന്നു. ഏകദേശം 45 മിനിറ്റിന് ശേഷം കോളിംഗ് ബെല്ലിന്റെ ഒച്ച കേട്ടു വാതിൽ തുറന്നപ്പോഴാണ് ആക്രമണമുണ്ടായത്. നാൽവർ സംഘമാണ് ആക്രമണം നടത്തിയത്. ഹസൻ കുഞ്ഞിനെ അവശനാക്കി നിലത്തിട്ട ശേഷം രണ്ടു ബൈക്കുകളിലാണ് അക്രമികൾ സ്ഥലം വിട്ടത്. ഗേറ്റിന് പുറത്താണ് ബൈക്കുകൾ നിറുത്തിയിരുന്നത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പൊലീസുകാരനെ ബുധനാഴ്ച പുലർച്ചയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അക്രമികളെക്കുറിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ചവറ തെക്കുംഭാഗം പൊലീസ് പറയുന്നു. ആർക്കെങ്കിലും ഹസൻ കുഞ്ഞിനോടു വിരോധമുള്ളതായും വീട്ടുകാർക്കും പൊലീസിനും വിവരമില്ല. അദ്ദേഹം ജോലി ചെയ്യുന്ന കൊല്ലം വെസ്‌റ്റ് പൊലീസ് പരിധിയിലും ശത്രുക്കളില്ലെന്നാണ് പൊലീസ് പറയുന്നത്.