നായക്കുട്ടിയെ മോഷ്ടിച്ച് മുങ്ങിയ യുവാവും യുവതിയും കർണാടകയിൽ നിന്നും പിടിയിലായി
തുടർന്ന് ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. നായക്കുട്ടിയെ കാണാതായതോടെ കടയുടമ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.

കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പിൽനിന്ന് നായക്കുട്ടിയെ മോഷ്ടിച്ച യുവതിയും യുവാവും കർണാടകയിൽ പിടിയിൽ. എൻജിനീയറിങ് വിദ്യാർഥികളായ നിഖിൽ, പ്രിയ എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. കർണാടകയിലെ കാർഖലയിൽവെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് മോഷ്ടിച്ച നായക്കുട്ടിയെ കണ്ടെത്തി. സി.സി.ടി.വി.യിൽ പതിഞ്ഞ പ്രതികളുടെ ദൃശ്യവും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടിച്ചത്.
പ്രതികളെ പിടികൂടാനായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഇതര സംസ്ഥാനക്കാരാണെന്ന് വ്യക്തമായത്. ഇവർ കർണാടകയിലേക്ക് കടന്നതായും പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണ സംഘം കർണാടകയിലെത്തി ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഉഡുപ്പിയിലെ കാർഖലയിൽവെച്ച് രണ്ടുപേരെയും പിടികൂടുകയായിരുന്നു. ഇരുവരും എൻജിനീയറിങ് വിദ്യാർഥികളും ഒരുമിച്ചു താമസിക്കുന്നവരുമാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ മോഷണം നടത്തിയത്. കൊച്ചിയിൽ എത്തിയ ശേഷം മുറിയെടുത്ത് താമസിക്കുകയായിരുന്നു ആദ്യം ചെയ്തത്. ശേഷം സ്ഥലത്തെ പെറ്റ് ഷോപ്പുകൾ ഉണ്ടോ എന്ന് പരിശോധിച്ചു. നെട്ടൂരിലെ പെറ്റ് ഷോപ്പ് കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന 20,000 രൂപ വിലയുള്ള നായക്കുട്ടിയെ ഹെൽമറ്റിനുള്ളിൽ കടത്തുകയായിരുന്നു. ഇതുമായി കർണാടകയിലേക്ക് പോകുകയും ചെയ്തു.
ശനിയാഴ്ച വൈകിട്ടോടെയാണ് യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ച് കടത്തിയത്. ബൈക്കിലെത്തിയ ഇരുവരും കടക്കാരന്റെ ശ്രദ്ധമാറിയ നേരത്തായിരുന്നു നായക്കുട്ടിയെ ഇവർ എടുത്തത്. യുവതിയാണ് നായക്കുട്ടിയെ കൂട്ടിൽനിന്ന് പുറത്തെടുത്ത് യുവാവിന് നൽകിയത്. തുടർന്ന് ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. നായക്കുട്ടിയെ കാണാതായതോടെ കടയുടമ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതോടെയാണ് കടയിലെത്തിയ യുവതിയും യുവാവുമാണ് നായക്കുട്ടിയെ മോഷ്ടിച്ചതെന്ന് മനസ്സിലായത്.












Click it and Unblock the Notifications