'തിരുതാ തോമായെന്നു വിളിച്ചു', കെവി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്, പ്രതികരിച്ച് എഎ റഹീം
കണ്ണൂർ: ബിജെപിയെ പോലെ കോൺഗ്രസും ജാതി അധിക്ഷേപം ശീലമാക്കിയിരിക്കുകയാണെന്ന് രാജ്യസഭാ എംപി എഎ റഹീം. തന്നെ തിരുതാ തോമയെന്ന് വിളിച്ച് കോൺഗ്രസുകാർ അപമാനിക്കുന്നു എന്നുളള കെവി തോമസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് എഎ റഹീമിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകൻ എന്ന് വിളിച്ച് ആക്ഷേപിക്കാൻ ശ്രമിച്ചതും ഇതേ കോൺഗ്രസ് ആണെന്നും എഎ റഹീം കുറ്റപ്പെടുത്തി.
എഎ റഹീമിന്റെ പ്രതികരണം: "എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു.. അതെ, ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്." വൈകാരികമായി ശ്രീ കെ വി തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിത്. ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നു. കേരളത്തിന്റെ സർവ്വാദരണീയനായ മുഖ്യമന്ത്രിയെ 'ചെത്തുകാരന്റെ മകൻ' എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതും ഇതേ കോൺഗ്രസാണ്.

ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ്സ് ബോധം. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്ന ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു... 'ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ...' തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് ശ്രീ കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.
മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും, കെ വി തോമസിനെ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു ചർച്ചചെയ്യുന്ന ഒരു സെമിനാറിൽ നിന്ന് എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെ വരുമ്പോൾ, ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിന് പുരോഗമന കേരളം മറുപടി നൽകും''.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ












Click it and Unblock the Notifications