അഭിമന്യുവിനെ കുത്തിയത് ആര്? എന്തിന്?; നിര്‍ണ്ണായകമായ മുഹമ്മദിന്‍റെ മൊഴികള്‍ പുറത്ത്
Recommended Video
കൊച്ചി: അഭിമന്യുവിന്റെ മാതാപിതാക്കളും കേരളവും ഏറെ നാളായി കാത്തിരുന്ന ആ വിവരം പോലീസ് കേന്ദ്രങ്ങളില്‍ നിന്ന് പുറത്ത് വന്നത് ഇന്ന് രാവിലെയാണ്. അഭിമന്യു വധക്കേസിലെ പ്രധാന പ്രതി മുഹമ്മദ് പോലീസ് പിടിയിലായിരിക്കുന്നു.
അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് രണ്ടാഴ്ച്ച കഴിഞ്ഞെങ്കിലും കൃത്യത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളേയും പിടികൂടാത്തതില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
ഒന്നാം പ്രതി
അഭിമന്യു വധിക്കപ്പെട്ട ദിവസം മൂന്ന് പേരും പിന്നീടുള്ള ദിവസങ്ങളിലായി മറ്റുചില പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി മുഹമ്മദ് അടക്കമുള്ള മറ്റ് പ്രതികളെ പിടികൂടാന്‍ ഇതുവരെ പോലീസിന് സാധിച്ചിരുന്നില്ല. എന്നാലിന്ന് രാവിലെ പ്രധാന പ്രതി മുഹമ്മദ് പിടിയിലായതായി പോലീസ് അറിയിക്കുകയായിരുന്നു.
ക്യാംമ്പസ് ഫ്രണ്ട്
മഹാരാജാസ് കോളേജിലെ ക്യാംമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് മുഹമ്മദ്. മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്ത് നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ മഹാരാജാസില്‍ എത്തിയത്. മുഹമ്മദ് തന്നെയാണ് അഭിമന്യുവിനേയും അര്‍ജ്ജുനേയും കുത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
തര്‍ക്കത്തിനൊടുവില്‍
ചുമരെഴുത്തിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവിലാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എഴുതിയ ചുവരെഴുത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മായ്ച്ചപ്പോള്‍ അതിനെ നേരിടാന്‍ പുറത്ത് നിന്നുള്ള എസ് ഡി പി ഐ പ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് മുഹമ്മദ് പോലീസിനോട് പറഞ്ഞത്.
കുത്തിയത്
അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് ആണെന്നായിരുന്നു പോലീസ് സംശയിച്ചത്. എന്നാല്‍ കുത്തിയത് മറ്റൊരാളാണെന്നാണ് മുഹമ്മദ് നല്‍കുന്ന വിവരം. ഇയാളാരെണെന്നതും മുഹമ്മദ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വിവരം ഇപ്പോള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ആദ്യം കണ്ണൂരിലേക്കും പിന്നീട് ഗോവയിലേക്ക് പോയ മുഹമ്മദിന് എസ്ഡിപിഐ കേന്ദ്രങ്ങളുടെ സംരക്ഷണം ലഭിച്ചു. പിന്നീട് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദ് പിടിയിലായത്.
കൈവെട്ട്
കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇന്നലെ അറിയിച്ചിരിന്നു. അതേസമയം എസ്ഡിപിഐക്കെതിരെ സര്‍ക്കാര്‍ കുരുക്ക് മുറുക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
തീവ്രവാദികളുടെ സംഘം
അതേസമയം കേസിലൂടെ എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഗുരുതരമായ വകുപ്പുകള്‍ ഇത് വഴി ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്യാം. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് സൂചനയുണ്ട്. മുഖ്യപ്രതികള്‍ക്കായുള്ള തിരച്ചിലും പാലീസ് ശക്തമാക്കിയിരുന്നു ഇതേ തുടര്‍ന്നാണ് മുഖ്യപ്രതി അടക്കമുള്ളവര്‍ ഇപ്പോള്‍ പിടിയിലായത്.
മറ്റ് നാല് പ്രതികളും
മുഹമ്മദിനെ കൂടാതെ മറ്റ് നാല് പ്രതികളും പോലീസ് കസ്റ്റഡയിയില്‍ ഉണ്ട്. കൊലപാതകത്തില്‍ ഇവരുടെ പങ്ക് എന്താണ് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. ചുവരെഴുത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുള്ള മുഹമ്മദിന്റെ മൊഴി പോലീസ് സംശയത്തോടെയാണ് കാണുന്നത്.
വിളിച്ചു വരുത്തിയവര്‍
കൃത്യമായ ആസുത്രണത്തോടെയാണ് കൊല നടത്തിയത് എന്ന് വ്യക്തമാണ്. പതിനേഴോളം പേരാണ് കൃത്യത്തില്‍ പങ്കെടുത്തത്. ഇതില്‍ മുഹമ്മദും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മറ്റൊരാളും മാത്രമാണ് മഹാരാജാസില്‍ നിന്നുള്ളവര്‍. ബാക്കിയുള്ളവരെയെല്ലാം മുഹമ്മദ് വിളിച്ചു വരുത്തിയതാണ്.
ചെറുക്കണം
എന്ത് വിലകൊടുത്തും ചുവരെഴുത്ത് നടത്തണമെന്നും എതിര്‍ക്കാന്‍ വന്നാല്‍ എസ് എഫ് ഐയെ ചെറുക്കണമെന്നും മുഹമ്മദിന് എസിഡിപിഐ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചുവരെഴുത്ത് തടസ്സപ്പെട്ടപ്പോള്‍ മുഹമ്മദ് എസിഡിപിഐ പ്രവര്‍ത്തകരെ വിളിച്ചത്.
ആയുധം
പുറത്ത് നിന്നുള്ള എസിഡിപിഐ പ്രവര്‍ത്തകരോടൊപ്പം സ്റ്റുഡന്റ് ഹോസ്റ്റലിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും മഹാരാജാസില്‍ എത്തി. ആയുധവുമായിട്ടായിരുന്നു ഇവരുടെ വരവ്. ഈ സംഘത്തിലെ ഒരാളുടെ കുത്തേറ്റാണ് അഭിമന്യു മരണപ്പെട്ടത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്
മൂന്ന് പേരെ
കൊലപാതകത്തിന് ശേഷം പ്രതികള്‍ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടേയാണ് മൂന്ന് പേരെ എസ് എഫ് ഐ പ്രവര്‍ത്തകരും നാട്ടുകാരം പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. മറ്റ് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
പോലീസ് റെയ്ഡ്
കൊച്ചിപോലുള്ള അതീവ സുരക്ഷാ പ്രദേശത്ത് നിന്ന് പ്രതികള്‍ രക്ഷപ്പെട്ടതിന് പോലീസ് ഏറെ പഴികേട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള ശക്തമായ അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. സംസ്ഥാനത്ത് ഉടനീളമുള്ള എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
ആദില്‍
പതിനേഴ് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ആദില്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കേസിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്ന മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഫോണ്‍കോളുകള്‍
ഇതില്‍ ഉറപ്പ് വരുത്താനായി മുഹമ്മദിന്റെ ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. നേരത്തെ ഫോണുകള്‍ ഉപേക്ഷിച്ചായിരുന്നു പ്രതികള്‍ രക്ഷപ്പെട്ടത്. കണ്ണൂര്‍ വരെ മുഹമ്മദിന്റെ ടവര്‍ ലൊക്കേഷന്‍ പോലീസിന് ലഭ്യമായിരുന്നു. എന്നാല്‍ പിന്നീട് ടവര്‍ ലൊക്കേഷന്‍ ലഭ്യമായില്ല.
വിദ്യാര്‍ത്ഥിനികള്‍
അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് മഹാരാജാസ് വിദ്യാര്‍ത്ഥിനികളായ ഇവര്‍ മുഹമ്മദിന്റെ സുഹൃത്തപക്കളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ കാമ്പസ് ഫ്രണ്ടുമായി ഇവര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സിം
കൊലപാതകത്തിന് ശേഷം ഇവര്‍ മൂവരും പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നത്രേ. ഇവരുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്ത്രീകളുടെ പേരില്‍ എടുത്ത സിം ആണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്നാണ് സൂചന. ഈ പെണ്‍കുട്ടികള്‍ ഇതുവരേയും കാമ്പസില്‍ വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.