പ്രവേശനോത്സവത്തിനായി ഒരുക്കി ഓഡിറ്ററോയം വേദിയില്‍ അഭിമന്യുവിനെ കിടത്തി; എന്‍ മകനേ... നാന്‍ പെറ്റ മകനേ... എന്നു വിലപിച്ച് അമ്മ
കൊച്ചി: നവാഗതര്‍ക്കായി പ്രവേശനോല്‍സവം നടക്കേണ്ടിയിരുന്ന മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിന്റെ വേദിയില്‍ കൂട്ടുകാര്‍ ചേര്‍ത്തിട്ട ഡസ്‌കിലാണ് അഭിമന്യുവിനെ കിടത്തിയത്. കോളജില്‍ സജീവമായി ഓടിനടന്നിരുന്ന പ്രിയ സുഹൃത്തിന്റെ നിശ്ചലശരീരം ഒരു നോക്കുകണ്ട് കണ്ണീരണിഞ്ഞ് അവര്‍ നടന്നുനീങ്ങി. തലയ്ക്കലിരുന്ന് എന്‍ മകനേ...നാന്‍ പെറ്റ മകനേ... എന്നു വിലപിക്കുന്ന അമ്മ പൂവയുടെ തേങ്ങിക്കരച്ചില്‍ നിശബ്ദതയ്ക്കു മീതെ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. അച്ഛന്‍ മനോഹരന്‍ അരികില്‍ ഒരു വിദ്യാര്‍ഥിയുടെ ചുമലില്‍ തല കുമ്പിട്ടിരിപ്പുണ്ടായിരുന്നു.
കഴിഞ്ഞദിവസം വരെ ഒപ്പം നടന്ന പ്രിയപ്പെട്ടവന്‍ ഇനിയില്ലെന്ന സത്യം അഭിമന്യുവിന്റെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി സമാധാനമായി മുന്നോട്ടു പോയിരുന്ന കാമ്പസ് അന്തരീക്ഷം ഒരൊറ്റ ദിവസം കൊണ്ട് കലുഷിതമായതിന്റെ ഞെട്ടലിലാണ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും.നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വളണ്ടിയര്‍ സെക്രട്ടറി, കോളജ് ഹോസ്റ്റല്‍ സെക്രട്ടറി, എസ്.എഫ്.ഐയുടെ സജീവാംഗം... ഇങ്ങനെ കോളജിലെ ഓരോ പ്രവര്‍ത്തനങ്ങളിലും അഭിമന്യൂവിന്റെ ഇടപെടലുണ്ടായിരുന്നു. കോളജിലെ ദീര്‍ഘനാള്‍ അടച്ചിട്ടിരുന്ന രാമവര്‍മ്മ മെന്‍സ് ഹോസ്റ്റല്‍ തുറപ്പിച്ച വിദ്യാര്‍ഥികളുടെ സമരത്തിലും അഭിമന്യു ഉണ്ടായിരുന്നു.
ഒരു നാട്ടുമ്പുറത്തുകാരന്റെ നിഷ്‌കളങ്കതയ്ക്കൊപ്പം ഒട്ടും അനുകൂലമല്ലാത്ത ജീവിതപശ്ചാത്തലത്തില്‍നിന്നു ലഭിച്ച പക്വതയും അഭിമന്യുവിനുണ്ടായിരുന്നുവെന്ന് അധ്യാപകരും പറയുന്നു. കോളജില്‍ എത്തിയതിന്റെ ആദ്യനാളുകളില്‍ സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചും മറ്റുമാണ് ചെറിയ വരുമാനം കണ്ടെത്തിയിരുന്നത്. പഠനത്തിലും മികവു പുലര്‍ത്തിയിരുന്ന അഭിമന്യു ശാസ്ത്രജ്ഞനാകുമെന്ന മോഹവും പങ്കുവച്ചിരുന്നു. ഇടുക്കിയിലെ തീരെ പിന്നോക്കാവസ്ഥയിലുള്ള വട്ടവടയില്‍നിന്നാണ് മഹാരാജാസ് കോളജില്‍ ബി.എസ്.സി കെമിസ്ട്രിക്കു ചേരുന്നത്. പ്ലസ്ടുവിന് ഉയര്‍ന്ന വിജയശതമാനം നേടിയെത്തുന്ന വിദ്യാര്‍ഥികളാണ് മഹാരാജാസില്‍ പഠിക്കാനെത്തുന്നത്. അതുകൊണ്ടുതന്നെ തമിഴ് തോട്ടം തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷയും കൂടിയായിരുന്നു അഭിമന്യൂ. എപ്പോഴും ചിരിക്കുന്ന മുഖവും ശാന്ത പ്രകൃതവുമായിരുന്നു അഭിമന്യുവിന്റേത്.
ഉള്ളുലയ്ക്കുന്ന ജീവിതാനുഭവങ്ങള്‍ക്കിടെയും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അഭിമന്യുവിനെ എപ്പോഴും ചിരിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ മറ്റു ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അഭിമന്യു സുപരിചിതനായിരുന്നു.
എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായ അഭിമന്യു കഴിഞ്ഞ ദിവസം അവിടെ നടന്ന ഡി.വൈ.എഫ്.ഐ. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച്ച രാത്രിയോടെ വട്ടവടയില്‍നിന്നു ഒരു പച്ചക്കറി ലോറിയില്‍ കയറിയാണ് എറണാകുളത്തെത്തിയത്. ഇന്നലെ കോളജിലെത്തുന്ന ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ കാമ്പസില്‍ അലങ്കാര പണികള്‍ നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒരു ചുവരെഴുത്തിന്റെ പേരിലുള്ള തര്‍ക്കമാണ് അഭിമന്യൂവിന്റെ ജീവനെടുത്തത്.