സ്വർണ്ണം വാങ്ങുന്ന എല്ലാ ഹിന്ദുക്കളും ആർഎസ്എസ് അല്ല, അക്ഷയ തൃതീയയ്ക്ക് ജ്വല്ലറി തുറക്കണമെന്ന് ഹരീഷ് പേരടി
അക്ഷയ തൃതീയ ദിവസമായ 14ന് സർക്കാർ ഒരു ദിവസത്തേക്ക് സ്വർണ്ണകടകൾ തുറക്കാൻ അനുമതി കൊടുക്കണമായിരുന്നുവെന്ന് നടൻ ഹരീഷ് പേരടി. ചെറിയ പെരുന്നാൾ ഇറച്ചികടകൾക്ക് രാത്രി പത്ത് മണി വരെ അനുമതി കൊടുത്തത് വിശ്വാസത്തിന്റെ പേരിലല്ലേ എന്നും ഹരീഷ് പേരടി ചോദിക്കുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: ' 14/5/2021...അക്ഷയ തൃതിയയാണ്... ഈ ദിവസം ഒരു തരി സ്വർണ്ണം വാങ്ങിയാൽ അത് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്ന ഒരു പാട് വിശ്വാസികൾ ഇവിടെയുണ്ട്... വിശ്വാസികൾക്ക് സംരക്ഷണം നൽകുന്ന ഒരു ജനകിയ സർക്കാർ നാളെ ഒരു ദിവസത്തേക്ക് സ്വർണ്ണകടകൾ തുറക്കാൻ അനുമതി കൊടുക്കണമായിരുന്നു... ഇന്നലെ രാത്രി ഇറച്ചികടകൾക്ക് രാത്രി പത്ത് മണി വരെ അനുമതി കൊടുത്തത് ഇതേ വിശ്വാസത്തിൻ്റെ പേരിൽ ആയിരുന്നില്ലേ?..
സ്വർണ്ണം വാങ്ങുന്ന എല്ലാ ഹിന്ദുക്കളും RSSക്കാരാണെന്ന് ദയവ് ചെയ്ത് പറയരുത്.. അങ്ങിനെ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രിയത്തേയും മതത്തേയും നിങ്ങൾ സ്വയം ഇടിച്ച് താഴത്തലാവും... സ്വർണ്ണം പണയം വെക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ ഫോമിലെ കോളത്തിൽ ജാതിയും, മതവും, നിറവും, രാഷ്ട്രിയവും ചോദിക്കുന്നില്ല.. പണയം വെക്കാൻ പോകുമ്പോൾ പരസ്പരം പരിചയമുള്ള ഞങ്ങൾ എല്ലാവരും പരസ്പരം പരിചയമില്ലാത്തവരെ പോലെ മാന്യമായി പെരുമാറാറുമുണ്ട്..
ഈ ബൂർഷ്വാ ലോഹം ആരെങ്കില്ലും വാങ്ങിയാല്ലല്ലെ കടം ചോദിക്കാനും പണയം വെക്കാനും ഒക്കെ സാധ്യമാവുകയുള്ളു...... സാമ്പത്തിക ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ഇടതുപക്ഷ സർക്കാർ ഈ ദിവസത്തിൻ്റെ പ്രാധാന്യം കാണാതെ പോയത് വിശ്വാസികളെ മാത്രമല്ല.. നികുതിയടക്കുന്ന സ്വർണ്ണ വ്യാപരികളെയും സാമ്പത്തിക ശാസ്ത്രഞ്ജരെയും സങ്കടത്തിലാക്കുന്നുണ്ട്... ഗതികെട്ടാൽ സർക്കാറും ജനങ്ങളുടെ കൈയ്യിലുള്ള സ്വർണ്ണം ചോദിക്കാറുമുണ്ട്... എല്ലാവർക്കും ഐശ്വര്യത്തിൻ്റെ അക്ഷയ തൃതിയ ആശംസിക്കുന്നു...''