'അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ വന്നതാണ് ജോജു, മുന്‍വൈരാഗ്യം തീര്‍ക്കരുത്'; സംഘാടകര്‍
കൊച്ചി: വാഗമണില്‍ നടന്ന ഓഫ് റോഡ് മത്സരത്തെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജിനെതിരായ കേസിലും വിവാദത്തിലും പ്രതികരിച്ച് സംഘാടക സമിതി. ജവീന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി വാഗമണിലെ എം എം ജെ എസ്റ്റേറ്റില്‍ നടന്ന പരിപാടിയില്‍ മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണ് ജോജു ജോര്‍ജ് വാഹനമോടിച്ചതെന്നും കൃഷിയിടം നശിപ്പിച്ചു എന്നും പറഞ്ഞാണ് ജോജു ജോര്‍ജിനെതിരെ കേസെടുത്തത്. എന്നാല്‍ ഇതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് പറയുകയാണ് സംഘാടക സമിതി അംഗങ്ങള്‍.
നടന്‍ ബിനു പപ്പുവും ജോജു ജോര്‍ജിനൊപ്പമുണ്ടായിരുന്നു. അടുത്തിടെ മരിച്ച ജവീന്റെ സ്മരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണില്‍ നടന്നതെന്ന് പരിപാടിയുടെ സംഘാടകരില്‍ ഒരാളായിരുന്ന സാം കുര്യന്‍ കളരിക്കല്‍ പറയുന്നു. ബൈക്ക് അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത് അറിഞ്ഞ് മുന്നോട്ട് വന്നതാണ് ജോജു ജോര്‍ജെന്നും സംഘാടകര്‍ പറഞ്ഞു. അങ്ങനെയുള്ള ജോജുവിനെ ക്രൂശിക്കുന്ന നടപടിയാണിതെന്നും ജോജുവിനെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്നും സംഘാടകര്‍ പറയുന്നു.

മുന്‍വൈരാഗ്യം വെച്ച് അദ്ദേഹത്തെ ആക്രമിക്കുന്നത് ഒഴിവാക്കണമെന്നും സംഘാടകര്‍ പറഞ്ഞു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആണ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജു ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചായി അപകടങ്ങളുണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഡീലറും റാലി ഡ്രൈവറുമായിരുന്നു ജവീന്‍. ജവീന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ യുണൈറ്റഡ് കേരള ഓഫ് റോഡേഴ്‌സ് എന്ന പേരില്‍ കേരളത്തിലെ ഓഫ് റോഡ് കുടുംബം ഒന്നിച്ചൊരു പരിപാടിയായിരുന്നു വാഗമണില്‍ നടന്നതെന്ന് സംഘാടകര്‍ പറയുന്നു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും കേരളത്തിന്റെ പുറത്തു നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയിരുന്നു. എം എ ജെ എസ്റ്റേറ്റിന്റെ ഉടമ സൗജന്യമായാണ് മത്സരം നടത്താന്‍ സ്ഥലം വിട്ടുനല്‍കിയതെന്നും സംഘാടകര്‍ പറയുന്നു. വാഗമണിലെ എം എം ജെ എസ്റ്റേറ്റില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയാണ് പരിപാടി നടത്തിയത്.

പരാതിയില്‍ പറയുന്ന തരത്തില്‍ കൃഷിഭൂമി നശിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും തേയിലത്തോട്ടത്തിന്റെ മുകളിലേക്ക് വളവും മറ്റു കാര്യങ്ങളും കൊണ്ടുപോകുന്ന റോഡും പ്ലാന്റേഷന്‍ ഇല്ലാത്ത പ്രദേശങ്ങളുമാണ് ട്രാക്കായി ഉപയോഗിച്ചതെന്നുമാണ് സംഘാടക സമിതി അധികൃതര്‍ വ്യക്തമാക്കുന്നത്. ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് മത്സരം സംഘടിപ്പിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. ആംബുലന്‍സും ഡോക്ടറുമെല്ലാം മത്സരസ്ഥലത്തുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ ആരെയും ട്രാക്കില്‍ വാഹനമിറക്കാന്‍ അനുവദിച്ചിട്ടില്ല.

ജോജുവിന്റേതായി പുറത്തു വന്ന വിഡിയോയില്‍ അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാല്‍ അത് അദ്ദേഹം വാഹനം നീക്കിയിടുമ്പോള്‍ മാത്രമുള്ള ദൃശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാക്കില്‍ വാഹനം ഇറങ്ങിയപ്പോള്‍ ജോജു ജോര്‍ജ് ഹെല്‍മെറ്റ് ധരിച്ചിരുന്നു. ബിനു പപ്പുവായിരുന്നു ജോജുവിന്റെ സഹ ഡ്രൈവര്‍. ജോജു ഉപയോഗിച്ച ജീപ്പ് റാംഗ്ലര്‍ എന്ന മോഡലാണെന്നും ഇത് എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനമാണെന്നും സംഘാടകര്‍ പറഞ്ഞു.

മത്സരത്തില്‍ പങ്കെടുത്ത മറ്റു വാഹനങ്ങള്‍ക്ക് റോള്‍ കേജ് അടക്കമുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. കേരളം വിറങ്ങലിച്ച് നിന്ന പ്രളയത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങായവരാണ് ഓഫ് റോഡ് ക്ലബുകള്‍ എന്നും അത്തരത്തില്‍ സമൂഹത്തിന് നല്ലകാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ പ്രശ്‌നക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സംഘാടകര്‍ വ്യക്തമാക്കി. സ്വന്തം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചത് പോലും കാര്യമാക്കാതെയാണ് അവര്‍ പ്രളയത്തില്‍പെട്ടവരെ സഹായിച്ചതെന്നും അവര്‍ പറഞ്ഞു.
ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications