' ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരില്‍ നിന്നും എത്രയോ ഉയരെയാണ്'; സ്വപ്‌നയുടെ പുസ്തകത്തെക്കുറിച്ച് ജോയ് മാത്യു
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അടുത്തിടെ ആണ് തന്റെ ആത്മകഥ പുറത്തിറക്കിയത്. ചതിയുടെ പത്മവ്യൂഹം എന്നായിരുന്നു പുസ്തക്തതിന്റെ പേര്. പല വെളിപ്പെടുത്തലുകളും ആത്മകഥയിൽ സ്വപ്ന സുരേഷ് നടത്തിയിരുന്നു. ശിവശങ്കറുമായുള്ള ബന്ധമുൾപ്പെടെ ആത്മകഥയിൽ സ്വപ്ന സുരേഷ് പറയുന്നുണ്ട്. ഇപ്പോൾ സ്വപ്നയുടെ ആത്മകഥ വായിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടൻ ജോയ് മാത്യൂ. ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകമാണ് എന്നാണ് ജോയ് മാത്യൂ പറയുന്നത്.
സാഹിത്യ നിരൂപക ഭിഷഗ്വരന്മാർ ഈ പുസ്‌തത്തെപ്പറ്റി മിണ്ടില്ലെന്നും കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിർത്തുന്ന പണിയെ അവർക്കറിയൂവെന്നം എന്നാൽ അധികാരം എങ്ങിനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കുമെന്നും ജോയ് മാത്യൂ പറയുന്നു.
ഏത് ചവറ് പുസ്തകവും ക്ലാസ്സിക് ആണ് എന്ന് പറഞ്ഞുപ്രചരിപ്പിക്കുന്ന നമ്മുടെ നിരൂപകന്മാരും ഭരണകൂട- മൂട്- താങ്ങികളും ഈ പുസ്തകത്തെ കണ്ടില്ലെന്ന് നടിക്കും ,അത് അവരുടെ നിലനിൽപ്പിന്റെ കാര്യം .പക്ഷെ ഒന്നുണ്ട് ,മാധവിക്കുട്ടിയുടെ ഭാവനാലോകത്തേക്കാൾ കള്ളിമുള്ളുകളിൽ പൂത്തു തളിർത്ത് വിഹ്വലമായ ഒരു ജീവിതം -അതിലെ നേരിന്റെ ശോഭ -ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ്-അതാണ് സ്വപ്‍ന സുരേഷ് പറഞ്ഞ ജീവിതം അദ്ദേഹം പറയുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകം .സാഹിത്യത്തിന്റെ കിന്നരികൾ തുന്നിച്ചേർക്കാത്തതാണ് ഇതിന്റെ മേന്മ .കൊച്ചുപുസ്‌തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകം ,എന്നാൽ സ്വന്തം വീട്ടിൽ അധികപറ്റ് പോലെ കറുപ്പ് നിറത്തിൽ ജനിച്ചവൾ ,സ്വന്തം പിതാവിന്റെയും അമ്മാവന്റെയും ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് ചോര ചിതറിയ ശരീരവുമായി ജീവിക്കേണ്ടി കുട്ടി .
സാഹിത്യ നിരൂപക ഭിഷഗ്വരന്മാർ ഈ പുസ്‌തത്തെപ്പറ്റി മിണ്ടില്ല. കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിർത്തുന്ന പണിയെ അവർക്കറിയൂ .എന്നാൽ അധികാരം എങ്ങിനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കും .
ഏത് ചവറ് പുസ്തകവും ക്ലാസ്സിക് ആണ് എന്ന് പറഞ്ഞുപ്രചരിപ്പിക്കുന്ന നമ്മുടെ നിരൂപകന്മാരും ഭ.മു. താ. (ഭരണകൂട- മൂട്- താങ്ങികളും ) ഈ പുസ്തകത്തെ കണ്ടില്ലെന്ന് നടിക്കും ,അത് അവരുടെ നിലനിൽപ്പിന്റെ കാര്യം .പക്ഷെ ഒന്നുണ്ട് ,മാധവിക്കുട്ടിയുടെ ഭാവനാലോകത്തേക്കാൾ കള്ളിമുള്ളുകളിൽ പൂത്തു തളിർത്ത് വിഹ്വലമായ ഒരു ജീവിതം -അതിലെ നേരിന്റെ ശോഭ -ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ്-അതാണ് സ്വപ്‍ന സുരേഷ് പറഞ്ഞ ജീവിതം . (ദയവായി പുസ്തകങ്ങൾ കൈകൊണ്ട് തൊടാത്ത സൈബർ അടിമകൾ കമന്റ് ബോക്സിൽ വന്ന് കാപ്സ്യൂൾ വിളമ്പരുത് .വിളമ്പിയാൽ വിവരമറിയും )
അതേസമയം, ആത്മകഥയുടെ രണ്ടാം ഭാഗം പുറത്തുവരുമെന്ന സൂചന സ്വപ്ന നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കുടുംബത്തിനെതിരെയുമുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും സമയമാകുമ്പോള്‍ അതെല്ലാം പുറത്തുവിടുമെന്നുംസ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. എം ശിവശങ്കറിനെതിരെയും തെളിവുകളുണ്ട്. ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ ന്യൂക്ലിയര്‍ ബോബുണ്ടാകുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്നു.