നടന്‍ സോബി ജോർജിന് മൂന്ന് വർഷം തടവ് ശിക്ഷ: നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്, വേറെയും പരാതികള്‍
എറണാകുളം: തട്ടിപ്പ് കേസില്‍ നടന്‍ സോബി ജോർജിന് മുന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചത്.
സോബിക്ക് പുറമെ ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനും മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സോബി കേസിലെ ഒന്നും പീറ്റർ കേസിലെ മൂന്നും പ്രതികളാണ്. സോബിയുടെ അമ്മ ചിന്നമ്മയാണ് കേസിലെ രണ്ടാം പ്രതി. കോടതിയില്‍ ഹാജരാവാത്തതിനെ തുടർന്ന് ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

2014 ലാണ് കേസിനാസ്പദമായ സംഭവം. ഇടക്കൊച്ചി സ്വദേശിയിൽനിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പള്ളുരുത്തി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതികളുടെ അപേക്ഷയില്‍ കോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുണ്ട്. അഞ്ചു വർഷം വരെയുള്ള തടവു ശിക്ഷകൾക്ക് അപ്പീൽ അപേക്ഷയിൽ കോടതി സ്റ്റേ അനുവദിക്കാറുണ്ട്. അതാണ് ഇവിടേയും പ്രതികള്‍ക്ക് സഹായകമായത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സോബി ജോർജ് വ്യക്തമാക്കുന്നത്.

പണം തട്ടിയെന്ന് ആരോപിച്ച് വയനാട് സ്വദേശിയായ വത്സമ്മയും നേരത്തെ സോബിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. മകനു സ്വിറ്റ്സർലൻഡിൽ ജോലി വാഗ്ദാനം ചെയ്തു സോബി പണം തട്ടിയെന്ന് ആരോപിച്ചായിരുന്നു വയനാട് പുൽപള്ളി സ്വദേശിനിയായ വത്സമ്മ സോബിക്കും കൂട്ടാളിക്കുമെതിരെ പരാതി നല്‍കിയത്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബൈബിള്‍ അച്ചടിക്കുന്ന കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് സോബി ജോര്‍ജ് 2,20,000 രൂപ തട്ടിയെന്നാണ് ആരോപണം. പരാതിക്കാരിയും കുടുംബവും പുല്‍പ്പള്ളിയില്‍ പലചരക്ക് കട നടത്തുകയാണ്. ഇവിടെ സ്ഥിരമായി എത്താറുള്ള ബെന്നിവഴിയാണ് സോബിയെ പരിചയപ്പെടുന്നത്. തന്റെ കുടുംബത്തിലെ 12 പേരും വിസയ്ക്കായി പണം നല്‍കിയിട്ടുണ്ടെന്നായിരുന്നു ബെന്നി ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.
Hair care:വെളുക്കാന്‍ തേച്ചത് പാണ്ടാവരുത്: അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ഷാംപൂ മുടിക്ക് വില്ലനാവും

ബെന്നി പറഞ്ഞത് പ്രകാരമാണ് 2,20,000 രൂപ കലാഭവന്‍ സോബി ജോര്‍ജിന്റെ അക്കൗണ്ടിലേക്ക് അയക്കുന്നത്. ഇതിന് പകരം സമാനമായ തുകയുടെ ചെക്ക് കലാഭവന്‍ സോബി കുടുംബത്തിന് കൈമാറിയിരുന്നു. കമ്പനിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് വത്സമ്മയുടെ കുടുംബത്തിലെ മറ്റ് നാല് പേരില്‍ നിന്നുകൂടി പണം തട്ടിയതായി ആരോപണമുണ്ട്.

വത്സമ്മയുടെ മകന്‍ കോതമംഗലം നെല്ലിമറ്റത്തെ കലാഗൃഹം ഓഫീസില്‍ പോയി കലാഭവന്‍ സോബി ജോര്‍ജിനെ കാണുകയും ചെയ്തു. ഇതിനിടെ മകന് വേറെ ജോലി ശരിയായപ്പോള്‍ വിസ മരുമകളുടെ പേരില്‍ നല്‍കാമെന്ന് സമ്മതിച്ചു. 40 ദിവസങ്ങള്‍ക്കുള്ളില്‍ വിസ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ എത്താതായതോടെ കുടുംബം സോബിയെ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു.

സംശയം തോന്നിയ വത്സമ്മ ചെക്ക് ബാങ്കില്‍ കൊണ്ടുപോയപ്പോള്‍ ചെക്ക് മടങ്ങുകയായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ വിസ തട്ടിപ്പെന്ന ആരോപണം നിഷേധിക്കുകയാണ് സോബി ചെയ്തത്. കോവിഡ് കാലത്ത് തന്റെ ട്രൂപ്പിന്റെ നടത്തിപ്പ് പ്രതിസന്ധിയില്‍ ആയപ്പോള്‍ വത്സമ്മയുള്‍പ്പടെ പലരില്‍ നിന്നും പണം കടം വാങ്ങിയതാണെന്നാണ് സോബി അവകാശപ്പെടുന്നത്.












Click it and Unblock the Notifications