'ശപിക്കുമെന്ന് പറഞ്ഞത് നിരീശ്വരവാദികളെയല്ല, എടുക്കുമെന്ന് പറഞ്ഞാൽ മോദി കേരളം എടുത്തിരിക്കും'; സുരേഷ് ഗോപി
അതിന് ശേഷം വന്ന ഓട്ടചങ്കുകളാണ് ഇരട്ട ചങ്ക് പറഞ്ഞ് നടക്കുന്നത് എന്ന് നന്നായി അറിയാമെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: അവിശ്വാസികള്‍ക്കെതിരായ സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനമായിരുന്നു ഉയർന്നത്. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമെന്നായിരുന്നു സുരേഷ് ഗോപി ഒരു പരിപാടിക്കിടെ പറഞ്ഞത്. ഇതോടെ അവിശ്വാസികളുടെ വോട്ട് വേണ്ടെന്ന് പറയാൻ സുരേഷ് ഗോപി തയ്യാണോയെന്നായിരുന്നു വിശ്വാസികൾ ഉയർത്തിയ ചോദ്യം. ഇപ്പോഴിതാ അന്നത്തെ തന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരിൽ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
'അടുത്തിടയ്ക്ക് പ്രാർത്ഥനയുടെ കാര്യം പറഞ്ഞു. ദൈവത്തിലും പ്രാർത്ഥനയിലും വിശ്വാസം ഇല്ലാത്ത വിശ്വാസികളുടെ ചട്ടയെടുത്ത് അണിഞ്ഞ്, വിശ്വാസികളെ പോലെ വിശ്വാസികളുടെ കൂടെ നടന്ന് തിരഞ്ഞ് കൊത്തിയ കോമരങ്ങളെയാണ് ഞാൻ പറഞ്ഞത്. അല്ലാതെ നിരീശ്വരവാദികളെയോ അവിശ്വാസികളെയോ അല്ല. ഇതാണ് സത്യം, നിങ്ങളൊന്നും പ്രചരിപ്പിക്കുന്നതിനല്ല, അതിന് രാഷ്ട്രീയ ഉദ്ദേശമുണ്ട്. ചാരിറ്റിയെന്ന് പറയുന്നത് രാഷ്ട്രീയമാക്കാൻ പാടില്ലെന്ന് പറയുന്ന ഗോവിന്ദനോട് ഞാൻ പറയുന്നു ഈ നുണ, അല്ലെങ്കിൽ വഞ്ചന, മറ്റൊരു വാക്ക് കൂടിയുണ്ട്, അത് ഈ ക്ഷേത്ര മുറ്റത്ത് വെച്ച് പറയാൻ സാധിക്കില്ല, പക്ഷേ ഓർത്തോളൂ അത് നിങ്ങളുടെ മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം എനിക്കുണ്ട്. ഇരട്ട ചങ്കുണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്ന ഓട്ടചങ്കുകളാണ് ഇരട്ട ചങ്ക് പറഞ്ഞ് നടക്കുന്നത് എന്ന് നന്നായി അറിയാം.
ഒരു നരേന്ദ്രൻ വടക്ക് നിന്ന് ഇറങ്ങി വന്ന് കേരളം ഞാൻ എടുക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോളൂ അദ്ദേഹം കേരളം എടുത്തിരിക്കും. ഒരു സംശയവും അക്കാര്യത്തിൽ വേണ്ട. അത് എന്ന് എന്നതിന് നിങ്ങളുടെ ചെയ്തികളൊക്കെ തന്നെയാകും കാരണമാകുക. നിങ്ങൾ ഉപയോഗിച്ച സർക്കാർ സംവിധാനങ്ങളുടെയെല്ലാം നെറികേട് , ജനത്തിനോടുള്ള നെറികേടൊന്നും മറന്നിട്ടില്ല. 2024 ൽ ഞാനിവിടെ സ്ഥാനാർത്ഥിയാണെങ്കിൽ , അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രണ്ട് പേരാണ്, മറ്റാർക്കും അക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം ഇല്ല'. തൃശ്ശൂർ അല്ലെങ്കിൽ കണ്ണൂർ എടുക്കാനും തയ്യാറാണ്, സുരേഷ് ഗോപി പറഞ്ഞു.
അതിനിടെ സുരേഷ് ഗോപിക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗ് തട്ടി വിട്ടാൽ കേരളത്തിൽ ജയിക്കില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. 'കണ്ണൂര്‍ ആര്‍ക്കാണ് എടുത്ത് കൂടാത്തത്. മൂന്നാം സ്ഥാനമോ നാലാം സ്ഥാനമോ എടുക്കാം. എടുക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ പകുതി സമ്മതമാണ്. ആര്‍ക്ക്, കെട്ടാന്‍ തീരുമാനിച്ചയാള്‍ക്ക്. പക്ഷെ ബീവിക്ക് സമ്മതമല്ല, അതാ കാര്യം. അമ്മതിരി ഡയലോഗ് കൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ല', ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications