അമ്പലത്തിൽ കയറി കുറി തൊട്ടത് പ്രശ്നമെങ്കിൽ ഇനിയും പത്ത് സിനിമയിൽ അത് ചെയ്യും; ഉണ്ണി മുകുന്ദൻ
കൊച്ചി: തന്റെ മേപ്പടിയാൻ എന്ന ചിത്രത്തിൽ സേവ ഭാരതിയുടെ ആംബുലൻസുമായി ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. സേവഭാരതി ആംബുലൻസ് ഉപയോഗിച്ച് സിനിമയിൽ എന്തെങ്കിലും പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച ചർച്ചകൾ അനാവശ്യമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ വാക്കുകൾ. വായിക്കാം

'മേപ്പടിയാൽ ഞാനെഴുതിയ കഥയല്ല. എന്നോട് വിഷ്ണു കഥപറഞ്ഞപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. എന്‍റെ നേർക്ക് എനിക്ക് ഇഷ്ടപ്പെടാത്ത എത്രയോ സോ കോൾഡ് ഹിന്ദു കഥാപാത്രങ്ങൾ വന്നിട്ടുണ്ട്, ക്രിസ്ത്യൻ കഥാപാത്രങ്ങൾ വന്നിട്ടുണ്ട്. ഞാൻ ചെയ്ത നിരവധി ക്രിസ്ത്യൻ കഥാപാത്രങ്ങൾ ഉണ്ട്. എന്നെ ദയവ് ചെയ്ത് എവിടേയും കൊണ്ട് വെക്കല്ലേ, അതൊരിക്കലും ശരിയായ കാര്യമല്ല.

എന്നെ പോലെ തന്നെയല്ലേ കേരളത്തിൽ നിരവധി നടൻമാർ കഥാപാത്രങ്ങൾ ചെയ്യുന്നത്. അവരുടെ അടുത്തൊന്നും ഇതേ ചോദ്യങ്ങൾ ചോദിക്കുന്നത്. ഇപ്പോഴും ഞാൻ ചോദിക്കുകയാണ് മേപ്പടിയാൻ എന്ന സിനിമയിൽ എന്താണ് ഇത്ര വിവാദമാക്കേണ്ട കാര്യമുള്ളത്. സേവ ഭാരതി എന്ന ആംബുലൻസ് പോയതാണോ? ആ സിനിമയിൽ വണ്ടീടെ റെലവെൻസ് നോക്കൂ. സേവഭാരതി ആംബുലൻസ് ഉപയോഗിച്ച് ആ സിനിമയിൽ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ നോക്കിയിട്ടില്ല. എന്റെ വായിൽ നിന്ന് പോലും എന്തെങ്കിലും ഒരു സ്റ്റേറ്റ്മെന്റ് വീണിട്ടില്ല. ഞാൻ വളർന്ന് വന്നൊരു സാഹചര്യമുണ്ട്. എന്നോട് പെട്ടെന്ന് വന്ന് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറഞ്ഞാൽ അത് നടക്കില്ല.

ആരെയും ഇംപ്രസ് ചെയ്യുന്നതിനായി ജീവിതത്തിൽ ഒരു മാറ്റവും വരുത്താൻ ഞാൻ പോണില്ല. ഞാനൊരു വ്യക്തിയുടെ അടുത്ത് പോയി നിങ്ങൾ കുറി തൊടരുത്, അമ്പലത്തിൽ പോകരുത് ,പള്ളിയിൽ പോകരുത് എന്നൊന്നും പറഞ്ഞിട്ടില്ല. ഇതൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. എന്തിനാണ് ഇത്തരം വിവാദങ്ങളിലേക്കൊക്കെ എന്നെ വെറുതേ വലിച്ചിഴക്കുന്നത്.

മേപ്പടിയാന് മുൻപേ എന്തൊക്കെ സിനിമകൾ ചെയ്തിട്ടുണ്ട്. അമ്പലത്തിൽ കേറി കുറി തൊടണമെന്ന് പറഞ്ഞാൽ ഇനിയും പത്ത് സിനിമയിൽ അങ്ങനെ തന്നെ ചെയ്യും. അതിലൊക്കെ എത്ര ചർച്ച വന്നാലും എനിക്ക് വിഷയമല്ല. പുതിയ സിനിമയിൽ താൻ നിസ്കകരിക്കുന്നുണ്ട്. ഇതൊക്കെ അനാവശ്യമായ ചർച്ചകളായിട്ടാണ് തോന്നുന്നത്.സിനിമയിലൂടെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയണമെങ്കിൽ അഞ്ചോ ആറോ കോടി മുടക്കി അത് ചെയ്യേണ്ട കാര്യമില്ല. ഫേസ്ബുക്കിൽ വെറുതെ സ്റ്റേറ്റ്മെന്റ് ഇട്ടാൽ മതി.

'ഷെഫീഖിന്റെ സന്തോഷം' എന്ന സിനിമയെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ എന്തിന് ഇത് ചെയ്തു എന്ന് വിമർശിക്കാൻ ആർക്കും അവകാശമില്ല'.
പ്രേക്ഷകർക്ക് സിനിമയെ വിമർശിക്കാനുള്ള അവകാശം ഉണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
വിമർശിക്കാം, പക്ഷേ പറയുന്ന രീതിയാണ് പ്രധാനം. കണ്ടന്റിനെ കുറിച്ചുള്ള വിമർശനങ്ങൾ ആകില്ല വേദനിപ്പിക്കുന്നത്, പലപ്പോഴും പറയുന്ന രീതിയാണ്.

അപ്പോഴാണ് നീയാരാട എന്ന് മറുപടി പറയാൻ ഉള്ള ഒരു തോന്നൽ ഉണ്ടാകും. നിനക്ക് പണിയൊന്നുമില്ലാതെ റിവ്യൂ അടിക്കുകയല്ലേയെന്ന് തിരിച്ച് പറഞ്ഞ് പോകും. അതിൽ തെറ്റൊന്നുമില്ല. ആർട്ടിസ്റ്റിന്റെ മൊറാൽ ഡൗണാക്കുന്ന കാര്യങ്ങൾ പറയേണ്ടതില്ല. സിനിമയിലൂടെയല്ലല്ലോ ലോകം നന്നാക്കുന്നത്', നടൻ പറഞ്ഞു.












Click it and Unblock the Notifications