'ഉമ്മന്‍ ചാണ്ടി ചത്തു, ആരാണ് ഈ ഉമ്മൻ ചാണ്ടി': അധിക്ഷേപവുമായി വിനായകന്‍, വന്‍ പ്രതിഷേധം
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ലൈവിലൂടെയാണ് ഉമ്മന്‍ ചാണ്ടിക്കും മാധ്യമങ്ങള്‍ക്കുമെതിരെ വിനായകന്‍ രംഗത്ത് വന്നത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് വിനായകന്‍ ലൈവില്‍ ചോദിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു നടന്റെ ഈ അധിക്ഷേപം.
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' എന്നായിരുന്നു വിനായകന്റെ ചോദ്യം.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് വിനായകനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച വിനായകൻ മാപ്പ് പറയണം എന്നാണ് വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. നടന് എതിരെ കേസെടുക്കണമെന്ന് പറയുന്നവരുമുണ്ട്. വിമർശനം ശക്തമായതോടെ വിനായകന്‍ വീഡിയോ ഡിലീറ്റ് ചെയ്തു.
അതേസമയം, മുൻമുഖ്യമന്ത്രിയെ മരണത്തിലും വെറുതെ വിടരുത് എന്ന ചിന്ത ക്രൂരമനോഭാവമാണ് വിനായകന്റെ വാക്കുകളില്‍ ഉള്ളതെന്നാണ് സിന്‍സി അനില്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തോടും കുടുംബത്തോടും മാത്രമല്ല അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ മനുഷ്യരോടും ചെയ്യുന്ന ക്രൂരതയാണ് ഇതെന്നും സിന്‍സി അനില്‍ കുറിക്കുന്നു.
'ജോലിക്ക് വന്ന പത്ര പ്രവർത്തകയെ ചൂണ്ടി എനിക്ക് ഇവളെ സെക്സ് ചെയ്യാൻ തോന്നിയാൽ സെക്സ് തരുമോ എന്ന് ഞാൻ അവരോട് പോയി ചോദിക്കും. എന്ന കയ്യടി പ്രസംഗം നടത്തി. വിമർശനങ്ങൾ വന്നപ്പോള് ക്ഷമ പറഞ്ഞു തടി തപ്പിയ അതെ വിനായകൻ. അന്നെന്നെ വിനായകനെ സപ്പോർട്ടു ചെയ്തു എയറിൽ കയറ്റിയവർക്കായി വിനായകന്റെ പുതിയ വീഡിയോ സമർപ്പിക്കുന്നു.' - സിന്‍സി അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു
രണ്ടു വർഷങ്ങൾക്കു അപ്പുറം ഇദ്ദേഹത്തെ കുറിച്ചു ഞാൻ എഴുതി വച്ച വാക്കുകളിൽ ഇപ്പോൾ അഭിമാനം തോന്നുന്നു. എനിക്ക് തെറ്റിയിട്ടില്ല. നമ്മുടെ നാട്ടിൽ ഒക്കെ സാധാരണ ചത്തു എന്ന വാക്ക് ഉപയോഗിക്കുന്നത് മൃഗങ്ങൾ ചാവുമ്പോഴാണ്.
മുൻമുഖ്യമന്ത്രിയെ മരണത്തിലും വെറുതെ വിടരുത് എന്ന ചിന്ത ക്രൂരമനോഭാവമാണ്. അദ്ദേഹത്തോടും കുടുംബത്തോടും മാത്രമല്ല അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ മനുഷ്യരോടും ചെയ്യുന്ന ക്രൂരതയാണ്.
സെലിബ്രിറ്റി പട്ടം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന ധാരണ ഉണ്ടെങ്കിൽ അത് തിരുത്തിയാൽ നല്ലതാകും. ഉമ്മൻ ചാണ്ടി ആരായിരുന്നാലും ഇനിയും സംസ്കാരം നടക്കാത്ത ഒരു മൃത ശരീരത്തോട് കാണിക്കേണ്ട മിനിമം മര്യാദ വിനായകൻ വാക്കുകളിൽ കാണിക്കണമായിരുന്നു. എല്ലാത്തിനും അപ്പുറം മനുഷ്യത്വം എന്ന ഒന്നുണ്ടല്ലോ, അതാണ് ഏറ്റവും മൂല്യമുള്ള രാഷ്ട്രീയം. മനുഷ്യത്വം ഇല്ലാത്ത വർത്തമാനം പറഞ്ഞാൽ ഏതു അങ്ങേയറ്റത്തെ സെലിബ്രിറ്റി ആയാലും മലയാളികൾ എടുത്തു കിണറ്റിലിടും. ജാഗ്രതൈ.. -സിന്‍സി അനില്‍ കുറിച്ചു.
'വീഡിയോ ഡിലീറ്റ് ആക്കി ഓടിയിട്ട് കാര്യമില്ല. അത് എത്തേണ്ട ഇടത്തു തന്നെ എത്തിയിട്ടുണ്ട്. ഇനി എത്രയും പെട്ടെന്ന് ഒരു മാപ്പ് വീഡിയോ പ്രതീക്ഷിക്കുന്നു. അല്ല.. അതാണല്ലോ പതിവ്' -എന്നും സിന്‍സി അനില്‍ കൂട്ടിച്ചേർക്കുന്നു












Click it and Unblock the Notifications