'ഗുരുവായൂരിൽ വെച്ചുണ്ടായ 'മോശം സ്പർശം' , പ്രമോഷനിടേയും ദുരനുഭവം'; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
കൊച്ചി: തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് തനിക്ക് 'മോശം സ്പർശം' നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി വെളിപ്പെടുത്തിയത്. താരം അഭിനയിച്ച തമിഴ് ചിത്രമായ 'ഗാർഗി'യെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയാണ് ഐശ്വര്യ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. സിനിമ വികടന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞത് വായിക്കാം

ഏതൊരു പെൺകുട്ടിയുടേയും ജീവിതത്തിൽ തീർച്ചയായും ഒരു മോശം സ്പർശം അനുഭവിച്ചിട്ടുണ്ടാകും. പ്രത്യേകിച്ച് വളർന്ന് വരുന്ന പ്രായത്തിൽ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് എനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇപ്പോഴും നമ്മുടെ ജീവിത്തതിൽ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

കോയമ്പത്തൂരിൽ സിനിമ പ്രമോഷനിടെ അത്തരമൊരു അനുഭവം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ സംഭവിച്ചാൽ ഞാൻ പ്രതികരിക്കും.കുഞ്ഞായിരിക്കുമ്പോൾ പക്ഷേ നമ്മുക്ക് പ്രതികരിക്കാൻ അറിയില്ലല്ലോ. ക്ഷേത്ര സന്ദർശനത്തിനിടെയാണ് മോശം അനുഭവം ഉണ്ടായതെന്ന് ഓർക്കണം.

ആ സമയത്ത് ഞാനന്ന് ഒരു മഞ്ഞ വസ്ത്രമാണ് ധരിച്ചിരുന്നത്. നിറയ സ്ട്രോബറി പ്രിന്റ് ഉള്ളൊരു വസ്ത്രം. ഇപ്പോഴും ഞാനത് കൃത്യമായി ഓർക്കുന്നുണ്ട്.ചുറ്റും നടന്ന കാര്യങ്ങളൊക്കേയും മനസിലുണ്ട്. കാരണം ആ ഓർമ്മ അങ്ങനെ തന്നെ മനസിൽ തട്ടി നിൽക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഒരാളുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുന്നുവെന്നതിനെ കുറിച്ച് ചർച്ചകൾ ഉണ്ടാകണം.

എന്ത് തരം മാനസികാവസ്ഥയിലൂടെയായിരിക്കും ബാധിച്ചവർ കടന്ന് പോകുന്നുണ്ടാകുകയെന്നതിനെ കുറിച്ചൊക്കെ ചർച്ച നടക്കണം.അത്തരം ചർച്ചകൾ നടന്നാൽ ഒരുപക്ഷേ ഇത്തരം കാര്യങ്ങളിലൊക്കെ മാറ്റം സംഭവിക്കുമെന്നാണ് എനിക് തോന്നുന്നത്. 'ഗാർഗി' പോലുള്ള ചിത്രങ്ങൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.അന്ന് ആ സംഭവം ഉണ്ടായപ്പോൾ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുമായിരുന്നില്ല. മഞ്ഞ വസ്ത്രം ധരിച്ചാൽ എന്തെങ്കിലും മോശമായി സംഭവിക്കുമെന്ന ഭയം ഉണ്ടായിരുന്നു. ഇപ്പോൾ പക്ഷേ താൻ ഏറ്റവും കൂടുതൽ ധരിക്കുന്ന വസ്ത്രം മഞ്ഞയാണ്', നടി പറഞ്ഞു.

വിവാഹം എന്ന ചട്ടക്കൂടിനോട് തനിക്ക് താത്പര്യം ഇല്ലെന്നും ഐശ്വര്യ ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു. 'വിവാഹം എന്ന കാഴ്ചപ്പാടെ ഇല്ല എനിക്ക്, ഒരു പങ്കാളി വേണം എന്നത് മാത്രമാണ് കാഴ്ചപ്പാട്. അല്ലാതെ വിവാഹം എന്ന നിലയ്ക്കുള്ള കാര്യങ്ങളോട് താത്പര്യമില്ല. എന്റെ അഭിപ്രായത്തിൽ ഒരുമിച്ച് ജീവിച്ചതിന് ശേഷം നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിച്ചില്ലെങ്കിൽ രണ്ട് പേർക്കും യാതൊരു തടസങ്ങളും ഇല്ലാതെ മുൻപോട്ട് പോകാൻ സാധിക്കണം'.

'ആ നേരത്ത് നിയമ നടപടികൾ, ആറ് മാസത്തെ കൗൺസിലിംഗ് അതൊന്നും എന്റെ ജീവിതത്തിൽ എനിക്ക് വേണ്ട. അതിന്റെ ആവശ്യം എന്താണെന്ന് തനിക്ക് അറിയാം. എന്നിരുന്നാൽ കൂടിയും എന്റെ ജീവിത്തിൽ അത് വേണ്ടെന്ന് തന്നെയാണ്', നടി നിലപാട് വ്യക്തമാക്കി.

മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് നടി ഐശ്വര്യ ലക്ഷ്മി. നടൻ വിഷ്ണു വിശാൽ നായകനായെത്തിയ തമിഴ് ചിത്രമായ ഗാട്ട ഗുസ്തിയാണ് ഐശ്വര്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മണിരത്നത്തിന്റെ പൊന്നിയൻ സെൽവനിലും ഐശ്വര്യയ്ക്ക് മികച്ച വേഷം ലഭിച്ചിരുന്നു. പൂങ്കുഴലി എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്.












Click it and Unblock the Notifications