നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചത് ലക്ഷ്യയില്‍..!! സുനിയുടെ മൊഴി ഞെട്ടിക്കുന്നത്!
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടിയെന്ന് സൂചന. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്നാണ് സുനി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനത്തിലെ പണമിടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. മാത്രമല്ല മെമ്മറി കാർഡ് സംബന്ധിച്ച് സുനിയുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസ് അന്വേഷണ വിധേയമാക്കും.

ദൃശ്യങ്ങൾ കണ്ടെത്താനായില്ല
നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണോ മെമ്മറി കാര്‍ഡോ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനെ സംബന്ധിച്ചിടത്തോളം ക്ഷീണമുണ്ടാക്കിയ കാര്യമാണ്. ഈ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സംബന്ധിച്ച് തുടക്കം മുതലേ പോലീസിനെ കുഴയ്ക്കുന്ന മൊഴികളാണ് സുനി നല്‍കിയത്.

വട്ടംചുറ്റിച്ച് സുനി
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഓടയിലെറിഞ്ഞെന്നും കായലില്‍ കളഞ്ഞെന്നും മറ്റും മൊഴി നല്‍കി സുനി പോലീസിനെ നന്നായി വട്ടം കറക്കിയിരുന്നു. ഏറ്റവും ഒടുവിലായി കാക്കനാട്ടുളള കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ദൃശ്യങ്ങൾ ലക്ഷ്യയിലോ
സുനി നേരിട്ടല്ല, മറിച്ച് കൂട്ടുപ്രതി വിജീഷിന്റെ കയ്യിലാണ് മെമ്മറി കാര്‍ഡ് കൊടുത്തുവിട്ടതെന്നും മൊഴിയില്‍ പറയുന്നു. സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു എന്നല്ലാതെ ആരെയാണ് ഏല്‍പ്പിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മെമ്മറി കാര്‍ഡ് തേടി
ലക്ഷ്യയില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡ് ഈ മെമ്മറി കാര്‍ഡ് തേടിയാണ് എന്നാണ് സൂചന. എന്നാല്‍ പരിശോധനയില്‍ പോലീസിന് മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അറിയുന്നു.

മൊഴിയുടെ വാസ്തവം
സുനിയുടെ ഈ മൊഴിയില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും പോലീസിനില്ല. മാത്രമല്ല അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ഇത്തരമൊരു മൊഴി നല്‍കിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

കൂട്ടുപ്രതികൾ പറഞ്ഞത്
സംഭവം നടന്നതിന് പിന്നാലെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സുനി അന്ന് രാത്രി തന്നെ മറ്റാര്‍ക്കോ കൈമാറിയെന്ന് കൂട്ടുപ്രതികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ഇത് ലക്ഷ്യയിലാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

ദിലീപിനെഴുതിയ കത്ത്
സുനി ജയിലില്‍ വെച്ച് ദിലീപിന് എഴുതിയ കത്തിലെ വിവരങ്ങള്‍ കൂടിയാണ് അന്വേഷണം കാവ്യാ മാധവന്റെ കാക്കനാടുള്ള സ്ഥാപനത്തിലേക്ക് എത്തിച്ചത്. കത്തില്‍ കാക്കനാടുള്ള സ്ഥാപനത്തില്‍ ദിലീപിനെ കാണാന്‍ ചെന്നുവെന്നും എന്നാല്‍ നടന്‍ ആലുവയില്‍ ആണെന്ന് അറിഞ്ഞുവെന്നും പറയുന്നുണ്ട്.

സുനി ലക്ഷ്യയിലെത്തിയോ
നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതി കാക്കനാട്ടെ കടയില്‍ എത്തിയെന്നാണ് മൊഴി. ദിലീപിന് ബന്ധമുള്ള കാക്കനാട്ടെ വ്യാപാര സ്ഥാപനം ലക്ഷ്യ തന്നെയാണ് എന്നിരിക്കേ ആണ് പോലീസിവിടെ പരിശോധന നടത്തിയതും.

സുപ്രധാന വിവരങ്ങൾ
ഈ പ്രദേശത്ത് ദിലീപിന് ബന്ധമുള്ള മറ്റേതെങ്കിലും സ്ഥാപനമുണ്ടോ എന്നതും സുനിയുടെ കത്തിന്റേയും മൊഴിയുടേയും അടിസ്ഥാനത്തില്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ലക്ഷ്യയില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തതായി വാര്‍ത്തകളുണ്ട്.

വില്ലയിലും പരിശോധനയ്ക്ക്
കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ വെണ്ണലയിലെ വില്ലയിലും പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് തവണ പോലീസ് പരിശോധനയ്ക്ക് എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു.












Click it and Unblock the Notifications