നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലുകൾ ദിലീപിന് കുരുക്ക്, തുടരന്വേഷണ നീക്കവുമായി പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ നടന്‍ ദിലീപിന് വന്‍ കുരുക്കാകുന്നു. കേസില്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് നീക്കം നടത്തുകയാണ് അന്വേഷണ സംഘം.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യിലെത്തിയെന്നും സാക്ഷികളെ സ്വാധീനിച്ചു എന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ കാറില്‍ കടത്തിക്കൊണ്ട് പോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. 4 വര്‍ഷങ്ങള്‍ക്കിപ്പുറം കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ ദിലീപിന്റെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍.
കേസുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ അടക്കം ചേര്‍ത്ത് വിശദമായ പരാതി ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി സന്ധ്യയ്ക്കും അടക്കം നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് അന്വേഷണ സംഘം പുനരന്വേഷണത്തിനുളള സാധ്യത തേടുന്നത്. നടിയെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അടക്കമുളള സംഘം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ്.
''കാവ്യ പത്തിലധികം തവണയെങ്കിലും വിളിച്ചിട്ടുണ്ട്'', കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സംവിധായകൻ
ഈ വീഡിയോയുടെ ഒറിജിനല്‍ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോടതിക്ക് മുന്നിലുളള വീഡിയോയുടെ കോപ്പി മാത്രമാണ് ആകെയുളളത്. നടിയുടെ കൂടി ആവശ്യം പരിഗണിച്ച് ഈ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് കോടതി വിലക്കിയിരുന്നു. അതേസമയം കോടതിയില്‍ വെച്ച് പ്രതിഭാഗത്തിന് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി നല്‍കിയിരുന്നു. ഈ നിര്‍ണായക വീഡിയോ ദിലീപ് വീട്ടില്‍ വെച്ച് കണ്ടിരുന്നു എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്.
ദിലീപിന്റെ ആലുവയിലുളള വീട്ടില്‍ താന്‍ പോയപ്പോള്‍ ഒരു വിഐപി ആണ് ഈ ദൃശ്യങ്ങള്‍ എത്തിച്ചത് എന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു. വീട്ടില്‍ വെച്ച് എല്ലാവരും ചേര്‍ന്നാണ് വീഡിയോ കണ്ടത് എന്നും തന്നെയും കാണാനായി ദിലീപ് വിളിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തുകയുണ്ടായി. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങളാണ് എന്നാണ് ദിലീപ് പറഞ്ഞത് എന്നും ഇദ്ദേഹം ആരോപിക്കുകയുണ്ടായി.
വീഡിയോയില്‍ ശബ്ദം വ്യക്തമായിരുന്നില്ലെന്നും 20 മടങ്ങ് വോളിയം ഉയര്‍ത്തിയതാണ് എന്നും ബാലചന്ദ്രകുമാര്‍ പറയുകയുണ്ടായി. ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടുവെങ്കില്‍ അതെങ്ങനെ, എവിടെ നിന്ന് കിട്ടി എന്നാണ് പ്രധാന ചോദ്യം. ബാലചന്ദ്ര കുമാര്‍ പറഞ്ഞ വിഐപി ആരെന്നതും ഉത്തരം ലഭിക്കേണ്ടുന്ന ചോദ്യമാണ്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ പരിചയം ഇല്ലെന്നാണ് ദിലീപിന്റെ വാദം.
എന്നാല്‍ പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും ഇരുവരും നല്ല അടുപ്പമാണ് എന്നുമാണ് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നത്. മാത്രമല്ല പള്‍സര്‍ സുനിയെ കണ്ട കാര്യം പുറത്ത് പറയരുത് എന്ന് ദിലീപ് തന്നെ ജയിലില്‍ വിളിച്ച് വരുത്തി ആവശ്യപ്പെട്ടിരുന്നുവെന്നും കാവ്യാ മാധവന്‍ അടക്കമുളളവരും ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. തനിക്ക് ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
Recommended Video