പൾസർ സുനിയുടെ അമ്മയുടെ മൊഴിയെടുത്തു; വീട്ടിൽ പരിശോധന, അക്കൗണ്ടിലെ തുക?
പണത്തിന്റെ ഉറവിടം കണ്ടെത്താൻ അമ്മയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക കണ്ടെത്താൻ പോലീസ് അന്വേഷണം. പ്രധാന പ്രതി പൾസർ സുനിയുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പോലീസ് നടപടി തുടങ്ങി. പണം കണ്ടെത്താൻ സുനിയുടെ വീട്ടിൽ പോലീസെത്തി. അമ്മയുടെ അക്കൗണ്ടിൽ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
പണത്തിന്റെ ഉറവിടം കണ്ടെത്താൻ അമ്മയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. അതേസമയം, ചിട്ടി ഇടപാടിലൂടെ ലഭിച്ച തുകയാണ് അക്കൗണ്ടലുള്ളതെന്നും മറ്റൊന്നും ലഭിച്ചിട്ടില്ലെന്നും സുനിയുടെ അമ്മ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ദിലീപിന്റെ ഭൂമി കൈയ്യേറ്റത്തെ കുറിച്ച് അന്വേഷിക്കണമെന്നും റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

കലക്ടർക്ക് അന്വേഷണ ഉത്തരവ്
പുഴയോരത്ത് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ നിര്‍മിച്ചു, ചാലക്കുടിയില്‍ വ്യാജ ആധാരം ചമച്ച് ഭൂമി സ്വന്തമാക്കി എന്നിവയാണ് ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍. ദിലീപിന്റെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് തൃശൂര്‍ കലക്ടറോട് റവന്യൂമന്ത്രി ആവശ്യപ്പെട്ടു.

ക്വട്ടേഷൻ തുക
പോലീസ് സുനിയുടെ അടുത്ത ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ്. നടിയെ ആക്രമിക്കാനായി ദിലീപ് സുനിക്ക് നൽകിയെന്ന് പറയുന്ന ക്വട്ടേഷൻ തുകയാണ് പോലീസ് അന്വേഷിക്കുന്നത്.

ഗൂഡാലോചന നടത്തിയത് ദിലീപ് നേരിട്ട്
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപ് നേരിട്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ക്വട്ടേഷനെക്കുറിച്ച് ദിലീപിനും ഒന്നാംപ്രതി സുനില്‍കുമാറിനും മാത്രമാണ് അറിയാമായിരുന്നത് എന്നും പോലീസ് പറഞ്ഞു.

അപ്പുണ്ണിക്കും ബന്ധമുണ്ട്
എന്നാല്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്ക് സംഭവവുമായി ബന്ധമുണ്ട് എന്ന നിഗമനം പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. സുനില്‍കുമാറിന് പണം നല്‍കി കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചത് അപ്പുണ്ണിയാണ്.

അപ്പുണ്ണിയും സുനിൽകുമാറും സംസാരിച്ചിരുന്നു
അഡ്വാന്‍സ് കൈമാറിയ ദിവസം സുനില്‍കുമാറും അപ്പുണ്ണിയും നാല് തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിന് ശേഷമാണ് ദിലീപ് തൃശൂരിലെ ഹോട്ടലിലെത്തിയതെന്നും പോലീസ് പറയുന്നു.

പോലീസ് അപ്പുണ്ണിക്ക് പിന്നാലെ
അപ്പുണ്ണിയ്ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്‌തേക്കും എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അപ്പുണ്ണി ഒളിവില്‍ പോയിരുന്നു.

റിമാന്റ് റിപ്പോർട്ടിൽ അപ്പുണ്ണിക്കെതിരെ പരാമർശം
അപ്പുണ്ണിയുടെ അഞ്ച് ഫോണുകളും ഓഫാണ്. ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടിലും പോലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്കിനെപ്പറ്റി റിമാന്റ് റിപ്പോര്‍ട്ടില്‍ വിശദമായ പരാമര്‍ശം ഉണ്ടായിരുന്നു.












Click it and Unblock the Notifications