'അത് പുറത്ത് വന്നാൽ ജീവിതത്തെ ബാധിക്കും', കേസ് തീരാനിരിക്കെ അതിജീവിതയുടെ നിർണായക നീക്കം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നതില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചിരിക്കുന്നത്. കേസില്‍ അന്തിമവാദം നാളെ തുടങ്ങാനിരിക്കെയാണ് നടിയുടെ നീക്കം.
മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിലിരിക്കെ ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. മൂന്ന് തവണ തുറന്നതായി കണ്ടെത്തിയിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സുപ്രീം കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിട്ടും നീതി ലഭിച്ചില്ലെന്നും അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് അതിജീവിതയുടെ കത്ത്.

മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടത് പ്രകാരമാണ് ഹൈക്കോടതി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വിചാരണ കോടതി അടക്കം മൂന്ന് കോടതികളില്‍ വെച്ച് മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിക്കപ്പെട്ടതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018ല്‍ അങ്കമാലി മജിസ്‌ട്രേറ്റ്, ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മഹേഷ് മോഹന്‍, ശിരസ്ദാര്‍ താജുദ്ദീന്‍ എന്നിവര്‍ മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ട് എന്നാണ് കണ്ടെത്തല്‍.
എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ശരിയായ രീതിയിലുളള അന്വേഷണം നടത്തിയില്ലെന്നും സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ട് ആണ് ജഡ്ജി തയ്യാറാക്കിയിരിക്കുന്നതെന്നും അതിജീവിത ആരോപണം. എന്നാല്‍ ഈ റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണം എന്നുളള അതിജീവിതയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
ഈ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് തന്റെ വ്യക്തിജീവിതത്തെ ബാധിക്കുമെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അതിജീവിത പറയുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ നീതിയുക്തമായ അന്വേഷണവും നടപടിയും ഉണ്ടാകണം എന്നാണ് നടി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2017ല്‍ കൊച്ചിയില്‍ വെച്ച് നടിയെ ആക്രമിച്ച സംഭവത്തിലെ ഏറ്റവും സുപ്രധാനമായ തെളിവാണ് പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഒറിജിനല്‍ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. മെമ്മറി കാര്‍ഡിന്റെ കോപ്പി അങ്കമാലി മജിസ്‌ട്രേറ്റിന്റെ സ്വകാര്യ കസ്റ്റഡിയില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിക്കപ്പെട്ടത്.












Click it and Unblock the Notifications