മിണ്ടാതിരിക്കാമായിരുന്നു, പക്ഷെ പ്രതികരിക്കാന്‍ തീരുമാനിച്ചത് അത്തരമൊരു ഘട്ടത്തില്‍: ഭാവന പറയുന്നു
യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തിയ നടി ഭാവനയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു ഒരുവിഭാഗം അഴിച്ചുവിട്ടത്. നടിയുടെ വസ്ത്രത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു ചിലർ ഇത്തരത്തിലുള്ള അധിക്ഷേപം ആരംഭിച്ചത്.
സംഭവത്തില്‍ നടിക്ക് പിന്തുണയുമായി വലിയൊരു വിഭാഗം തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. ഒടുവില്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി ഭാവന തന്നെ സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കുകയും ചെയ്തെങ്കിലും വിമർശനങ്ങള്‍ അപ്പോഴും സജീവമായിരുന്നു.

തന്നെ എങ്ങനെയെങ്കിലും തളർത്തുക എന്നത് ചിലരുടെ ഉദ്ദേശമാണ്. പ്രത്യേക അജണ്ട വെച്ചുള്ള നീക്കമാണത്. അത് ഏതെങ്കിലും തരത്തില്‍ അവരെ സന്തോഷിപ്പിക്കുന്നെങ്കില്‍ ആവട്ടേയെന്നുമായിരുന്നു ഭാവനയുടെ പ്രതികരണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ഇരുപതാം തീയതിയായിരുന്നു ആ പരിപാടി നടന്നത്. ആദ്യത്തെ ദിവസങ്ങളിലൊന്നും അന്നത്തെ ആ വസ്ത്രധാരണത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞ് കണ്ടില്ല. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം നോക്കുമ്പോഴാണ് ഇത് വലിയ രീതിയില്‍ വൈറലാവുകയും മോശം രീതിയിലുള്ള അഭിപ്രായങ്ങളും കമന്റുകളും വരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും ഭാവന വ്യക്തമാക്കുന്നു.

ഞാന്‍ ധരിച്ചത് എന്താണെന്ന് എല്ലാവർക്കും വ്യക്തമാവും. പൊതുവെ സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രം തന്നെയാണ് ആത്. ടോപ്പോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കുമ്പോള്‍ ഉള്ളില്‍ ഇടുന്ന സാധനം തന്നെയാണ് അത്. ആളുടെ ശരീരം കാണുമ്പോള്‍ തന്നെ അതൊരു തുണിയാണെന്ന് മനസ്സിലാകും. ചിലർ അത് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാണാത്തത് പോലെയാണ് പിന്നെയും പിന്നെയും മോശം കമന്റുകള്‍ വന്നുകൊണ്ടിരുന്നത്.

ഈ കമന്റുകള്‍ കാണുമ്പോള്‍ നമുക്കൊരു വിഷമം തോന്നിയിരുന്നു. ഞാനെന്നല്ല, ആരും അതുപോലെയുള്ള ഒരു ടോപ്പ് മാത്രം ഇട്ട് പുറത്ത് പോവില്ലാലോ. അതൊക്കെ മനസ്സിലാക്കിയിട്ടും ചിലർ മനുപ്പൂർവ്വം വിമർശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇതെന്താണ് ഇങ്ങനെയെന്ന് തോന്നിയിരുന്നുവെന്നും ഭാവന ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പറയുന്നു.

തന്നെ തളർത്താന്‍ ചിലർ ശ്രമിക്കുന്നു എന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍. പിന്നെയും പിന്നെയും ഇത്തരം കമന്റുകള്‍ വരുമ്പോള്‍ നമുക്ക് അങ്ങനെ തന്നെയെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. മനഃപ്പൂർവ്വം ചിലർ ഇതിന് പിന്നിലുണ്ട്. അങ്ങനെയല്ലാത്ത, വേറെ ആർക്കെങ്കിലും ആ വസ്ത്രത്തിന്റെ പേരിലൊരു തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് മാറിക്കോട്ടെ എന്ന് കരുതിയാണ് ഇന്‍സ്റ്റഗ്രാമിലൊരു വിശദീകരണ കുറിപ്പിട്ടത്.

ഇതിലൊന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്നാണ് ആദ്യം കരുതിയത്. മനസ്സിലാക്കുന്നവർ സ്വയം മനസ്സിലാക്കട്ടേയെന്നും തീരുമാനിച്ചു. എന്നാല്‍ ഇത് പരിധിവിടുന്നു എന്ന് അറിഞ്ഞപ്പോഴാണ് പ്രതികരിച്ചത്. ഇത്രയും വർഷങ്ങള്‍ക്കിടയില്‍ എന്നെ ഒരു തരത്തിലും അറിയാത്ത ആളുകള്‍, ഞാന്‍ ആരാണെന്ന് പോലും അറിയാത്ത ആളുകള്‍ എന്നെ അധിക്ഷേപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇതെന്നായിരുന്നു എന്റെ ആലോചന.

അതെല്ലാം വലിയ രീതിയില്‍ വിഷമിപ്പിച്ചെങ്കിലും അതിനെ വിട്ടുകളയാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഒരു ഘട്ടത്തിലെത്തിയപ്പോഴാണ് പ്രതികരിക്കണം എന്ന് തോന്നിയത്. അങ്ങനെയാണ് ഈ വിഷയത്തില്‍ വിശദീകരണവുമായി ഞാന്‍ ഒരു കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്. എന്തിനാണ് ഇവരോടൊക്കെ മറുപടി പറയാന്‍ പോവുന്നത്, വിട്ടുകള എന്നൊക്കെ പറഞ്ഞ് ഒരുപാട് മെസേജുകള്‍ എനിക്ക് വന്നിരുന്നു. അതൊക്കെ കണ്ടപ്പോള്‍ എനിക്ക് വളരെ അധികം സന്തോഷം തോന്നിയെന്നും റിപ്പോർട്ടർ ടിവി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ഭാവന കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications