ദിലീപിന് തിരിച്ചടികളുടെ തുടക്കം.. ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല
Recommended Video
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്. കൂട്ടബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ദിലീപിന് മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. തന്റെ കുടുംബബന്ധം തകര്‍ത്തതിന്റെ പേരില്‍ നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും അത് കാരണം നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ നല്കി എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കേസിലെ വിചാരണ ബുധനാഴ്ച തുടങ്ങിരിക്കുകയാണ്. അതിനിടെ വിചാരണ വൈകിപ്പിക്കുന്നതിന് വേണ്ടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും നടന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
വിചാരണ ബുധനാഴ്ച തന്നെ
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം പതിനാലിന് തുടങ്ങുന്നത് നിര്‍ത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഒപ്പം നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ആവശ്യവും ദിലീപ് ഹൈക്കോടതിക്ക് മുന്നില്‍ ഹര്‍ജിയായി സമര്‍പ്പിച്ചിരുന്നു. രണ്ട് ഹര്‍ജികളും പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ ദിലീപ് ആവശ്യപ്പെട്ടത് പോലെ നീട്ടിവെയ്ക്കാന്‍ സാധിക്കില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ വിചാരണ നടപടികള്‍ ഈ ബുധനാഴ്ച തന്നെ ആരംഭിക്കും എന്നുറപ്പായിരിക്കുകയാണ്.
ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി
കേസിന്റെ വിചാരണ നീട്ടിവെയ്ക്കുന്നതിനോട് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. കേസിലെ സുപ്രധാന തെളിവായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളാണ്. സിസിടിവി ദൃശ്യത്തെളിവുകളും മറ്റ് രേഖകളും കൈമാറിയെങ്കിലും നടിയുടെ ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറിയിരുന്നില്ല. ഇക്കാര്യമാണ് ദിലീപ് കോടതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
മുഴുവൻ രേഖകളും ലഭിച്ചില്ലെന്ന്
പ്രതിയെന്ന നിലയില്‍ എല്ലാ രേഖകളും തെളിവുകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപ് കോടതിക്ക് മുന്നില്‍ വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ മാത്രമല്ല, മറ്റ് പല രേഖകളും തനിക്ക് ലഭിച്ചിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിട്ടിയെന്ന് ഉറപ്പ് വരുത്താതെ വിചാരണ നടപടികള്‍ തുടങ്ങരുത് എന്നാണ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
അണിയറയിലെ തന്ത്രങ്ങൾ
ദിലീപും കേസിലെ മറ്റ് പ്രതികളും വിചാരണ നടപടികള്‍ തുടങ്ങുന്നതിന് വേണ്ടി ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ആലുവ സബ് ജയിലില്‍ അഴിയെണ്ണിക്കിടന്ന ദിലീപ് കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം നേടി ജയില്‍ മോചിതനായത്. ശേഷം സിനിമാ രംഗത്ത് താരം വീണ്ടും സജീവമാവുകയും ചെയ്തു. കമ്മാര സംഭവം അടക്കം ദിലീപിന്റെ പുതിയ ചിത്രങ്ങള്‍ അണിയറയില്‍ റിലീസിന് തയ്യാറെക്കുന്നതിനിടെയാണ് കേസിന്റെ വിചാരണ തുടങ്ങാനുള്ള കോടതി നീക്കം. അതുകൊണ്ട് കേസിന്റെ വിചാരണ വൈകിപ്പിക്കുക എന്നത് ദിലീപിന്റെ ആവശ്യമാണെന്നും അതിന് വേണ്ടിയുള്ള മനപ്പൂര്‍വ്വമായ ശ്രമമാണ് പല കാരണങ്ങള്‍ പറഞ്ഞ് കൊണ്ടുള്ള ഹര്‍ജികളെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാലീ നീക്കത്തിന് കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ദൃശ്യങ്ങളുടെ ആധികാരികതയ്ക്കെതിരെ
നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ദിലീപിന് നടിയുടെ ദൃശ്യങ്ങള്‍ നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. ദിലീപ് ഈ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും അത് നടിയുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് അങ്കമാലി കോടതി നടന്റെ ഹര്‍ജി തള്ളിയത്. അതേസമയം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമത്വമുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദമുണ്ടെന്നും തന്നെ കുടുക്കുന്നതിന് വേണ്ടി ആ ശബ്ദം പോലീസ് എഡിറ്റ് ചെയ്ത് നീക്കിയെന്നുമാണ് ദിലീപിന്റെ ആരോപണം.
രഹസ്യ പോലീസ് റിപ്പോർട്ട് പുറത്ത്! സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം വീണ്ടും ചർച്ചയാവുന്നു!
കലപ്പയേന്തിയ കൈകളിൽ ചെങ്കൊടി.. ബിജെപി സർക്കാരിനെ വിറപ്പിച്ച് മുന്നേറി കർഷക മാർച്ച്!